-->
കൊച്ചി: ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി നൽകി ഹൈക്കോടതി ഉത്തവ്. ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ ഹർജികളിലാണ് ഹൈക്കോടതി നടപടി. ഗതാഗത കമ്മീഷണറുടെ സർക്കുലറും ഉത്തരവുകളും സിംഗിൾ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.
ഡ്രൈവിംഗ് പരിശീലകർക്ക് വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണിതെന്നും ഹർജിക്കാർ വാദിച്ചു.ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങൾ കംപ്യൂട്ടറൈസ് ചെയ്യണമെന്നായിരുന്നു കമ്മീഷണറുടെ മറ്റൊരു നിർദ്ദേശം. കംപ്യൂട്ടറൈസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ പരിശീലിച്ച ഉദ്യോഗാർത്ഥികൾക്ക് ഇത് അനാവശ്യ നേട്ടമാകുമെന്നായിരുന്നു ഹർജിക്കാരുടെ വാദം.
ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾക്ക് ഡാഷ് ബോർഡ് കാമറ നിർബന്ധമെന്ന് കമ്മീഷണർ പറഞ്ഞിരുന്നു. ഇത് മോട്ടോർ വാഹന നിയമത്തിലോ ചട്ടങ്ങളിലോ പറയുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഡ്രൈവിംഗ് പരിശീലനം റെക്കോഡ് ചെയ്യണമെന്ന് കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് ഡ്രൈവിംഗ് സ്‌കൂളുകൾക്ക് അധിക ബാധ്യത വരുത്തിവയ്ക്കുന്നതാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.
ഡ്രൈവിംഗ് ടെസ്റ്റിന് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് ഡ്രൈവിംഗ് ടെസ്റ്റ് കാര്യക്ഷമമാക്കാനായി ഗതാഗത കമ്മീഷണർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങളിൽ പറഞ്ഞിരുന്നു. പഴയ വാഹനങ്ങൾ ആധുനിക സാങ്കേതിക വിദ്യയ്ക്ക് അനുസൃതമല്ലെന്നും കമ്മീഷണർ പറഞ്ഞിരുന്നു. എന്നാൽ ഏകപക്ഷീയമായി വാഹന നിരോധനം അടിച്ചേൽപ്പിക്കുന്നു. ഇത് യുക്തിപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ എതിർവാദം.