-->
അച്ഛന്‍ ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന് വെളളിത്തിരയിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനും സംവിധായകനുമാണ് ധ്യാന്‍ ശ്രീനിവാസന്‍. ധ്യാനിന്റെ സിനിമകളേക്കാളേറെ പ്രേക്ഷകര്‍ക്കിഷ്ടം താരത്തിന്റെ അഭിമുഖങ്ങളാണ്. പ്രേക്ഷകര്‍ക്ക് ആസ്വാദകരമായി രീതിയില്‍ നര്‍മ്മരസം കലര്‍ത്തി തുറന്നു സംസാരിക്കുന്നതാണ് ധ്യാനിന്റെ പ്രത്യേകത.
ട്രോളുകളും കൗണ്ടറുകളുമൊക്കെയടിച്ച് സോഷ്യല്‍ മീഡിയയിലെ തഗ്ഗുകളുടെ രാജകുമാരനായി തിളങ്ങുകയാണ് ധ്യാന്‍. തന്റെ മുന്നിലെത്തുന്നത് ആരു തന്നെയായാലും യാതൊരു മടിയും കാണിക്കാതെ ധ്യാന്‍ ട്രോളാറുണ്ട്. അതുകൊണ്ടു തന്നെ താരം വേദിയിലെത്തുമ്പോള്‍ എല്ലാവരുമത് എന്‍ജോയ് ചെയ്യാറുണ്ട്.
എന്നാല്‍ പതിവിനു വിപരീതമായി ഇപ്പോഴിതാ അതേ ധ്യാനിനെ മുന്നിലിരുത്തി ട്രോളുകയാണ് മലയാളചലച്ചിത്ര അഭിനേതാവും, തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോൻ. പുതിയ ചിത്രമായ രവീന്ദ്രാ നീ എവിടെയുടെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ള അനൂപ് മേനോന്റെ പ്രസംഗത്തിന്റെ ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘‘ധ്യാൻ ശ്രീനിവാസൻ ആദ്യമായി അസി. ഡയറക്ടറായ സിനിമയിലെ നായകനാകാൻ ഭാഗ്യം ലഭിച്ച താരമാണ് ഞാൻ. ഈ കഥ മുമ്പും പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു, എങ്കിലും ഒരു തവണ കൂടി പറയാം. സിനിമയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്ന വിഭാഗമാണ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍. എല്ലാവരും എടുത്തിട്ട് ഉടുക്കും. എന്നാല്‍ ഇക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്ന ഒരാളാണ് ഇവന്‍.
ഇവൻ അസിസ്റ്റന്റ് ഡയറക്ടറായ സെറ്റിൽ ഒരാൾ വന്നിട്ടുണ്ടെങ്കിൽ അവന് നായകനാകേണ്ട അസിസ്റ്റന്റ് ഡയറക്ടർ ആയാൽ മതിയെന്നു പറയും. കാരണം, ഇവൻ അവിടെ ആർമാദിച്ച പോലെ ഒരു അസിസ്റ്റന്റ് ഡയറക്ടറും മലയാള സിനിമാ ചരിത്രത്തിൽ ചെയ്തുകാണില്ല. ഞാൻ വന്ന ശേഷം മാത്രമേ ഇവൻ വരൂ, അത്രേ ഒളളൂ.
വേങ്ങേരിയോ എവിടെയോ ഷൂട്ട് ഉള്ള സമയം. ഇവൻ തൊണ്ടയാട് ബൈപ്പാസിൽ കാറിടും. എന്നിട്ട് അവിടുന്ന് വിളിച്ചു ചോദിക്കും. ‘മറ്റവൻ വന്നോ, ഏതാ ആ അനൂപ് മേനോൻ!’ അവൻ വന്നെന്നു പറഞ്ഞാൽ ഓടി വരും.
പിന്നെ സെറ്റിൽ വന്നാൽ ‘അനൂപേട്ടാ’ എന്നു പറഞ്ഞ് ഓടിവരും. നമുക്ക് അറിയാം കാര്യം. ഇവന്റെ വിളിയൊക്കെ നമ്മളും കേൾക്കുന്നുണ്ട്. ഉച്ചവരെ ഇവൻ പണിയെടുത്തുവെന്നു വരുത്താൻ കാണിക്കുന്ന ചില വേലകളുണ്ട്. നമുക്ക് അന്നേ അറിയാം, ഇത് ഇവിടെ ഒന്നും നിൽക്കുന്ന സാധനമായിരിക്കില്ല. ഇവൻ പടർന്നു പന്തലിച്ച് ഹോട്ട് കേക്ക് എന്നു പറയുന്ന അവസ്ഥയിലേക്ക് എത്തുമെന്നും നമുക്ക് അറിയാം, കാരണം ഇവന് ഇതല്ലാതെ വേറെ ഒന്നുമാകാൻ കഴിയില്ല.
പക്ഷേ, എന്തൊക്കെയായാലും ഇവന്‍ അടുത്തത് എനിക്കിട്ട് പണിതരുമെന്ന് ഉറപ്പാണ്. എന്നിരുന്നാലും എനിക്ക് ഒരുപാട് ഇഷ്ടമുള്ള അഭിനേതാവാണ് ധ്യാൻ. നടനെന്നതിലുപരി ഒരു സ്പേസിലേക്കു കയറി വരുമ്പോൾ അയാൾ ഉണ്ടാക്കുന്ന എനർജിയുണ്ട്. അത് ചില്ലറക്കാര്യമല്ല, എളുപ്പമല്ല അത് ഉണ്ടാക്കിയെടുക്കാൻ. അതാണ് സ്റ്റാർഡം എന്നു പറയുന്നത്. ധ്യാനിന്റെ സ്റ്റാർഡം ഓഫ് സ്ക്രീനിലാണ് കൂടുതല്‍ കണ്ടിട്ടുള്ളത്. അത് ഓൺ സ്ക്രീനിലേക്കും എത്തിക്കും.
ഒരു സിനിമയിൽ ഏറ്റവുമധികം ചീത്ത കേൾക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗമാണ് അസിസ്റ്റന്റ് ഡയറക്ടേഴ്സ്. എല്ലാവരും എടുത്തിട്ട് ഉടുക്കും! എന്തിനാണെന്ന് അറിയില്ല. സംവിധായകനും നിർമാതാവും കുഴപ്പം പിടിച്ച നടന്മാരുണ്ടെങ്കിൽ അവരും വഴക്കു പറയും. എല്ലാ അസിസ്റ്റന്റ് ഡയറക്ടമാരോടുമുളള സിംപതിയും സഹാനുഭൂതിയും വച്ചു പറയട്ടെ, ഇക്കൂട്ടത്തിൽ എല്ലാവരിൽ നിന്നും മാറ്റി നിർത്തേണ്ട ഒരാളാണ് ഈ ഇരിക്കുന്ന ധ്യാൻ ശ്രീനിവാസൻ....’’ അനൂപ് മേനോന്‍ പറയുന്നു. താരത്തിന്റെ ഈ വാക്കുകള്‍ ഏറെ ആസ്വദിച്ചിരിക്കുന്ന ധ്യാനിനെയും വീഡിയോയില്‍ കാണാം.