-->
തിരുവനന്തപുരം: കീം പരീക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്നും നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയുന്ന രീതിയിലുള്ള പ്രോസ്‌പെക്ടസ് അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാന്‍ കഴിയുമെന്നും പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം റിസള്‍ട്ടിനെ ബാധിച്ചിട്ടില്ലെന്നും 2012 മുതല്‍ നിലനില്‍ക്കുന്ന രീതിയിലേക്കാണ് മാറിയതെന്നും പഴയ ഫോര്‍മുലപ്രകാരമുള്ള ലിസ്റ്റ് വീണ്ടും കൊണ്ടുവരേണ്ടി വന്നെന്നും മന്ത്രി പറഞ്ഞു.
പഴയ ഫോര്‍മുല അനുസരിച്ച് പ്രവേശന നടപടികള്‍ നടക്കും. സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയതെന്നും മന്ത്രി മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞു. നേരത്തേ പ്രവേശനത്തിന് മുമ്പ് പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയത് കേരളസിലബസിലെ അനേകം വിദ്യാര്‍ത്ഥികള്‍ക്കാണ് തിരിച്ചടിയായി മാറിയതെന്നും സര്‍ക്കാരിന്റെ ആലോചനയില്ലാതെയുള്ള പ്രവര്‍ത്തനം അനേകം കുട്ടികളെയാണ് ബാധിച്ചതെന്നും പ്രതിപക്ഷ കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു.
കീം പരീക്ഷയിലെ പിഴവുകളെപ്പറ്റി ഇന്നലെ ചോദിച്ചപ്പോള്‍ മന്ത്രി ആര്‍. ബിന്ദു മാധ്യമപ്രവര്‍ത്തകരോടു ക്ഷോഭിച്ചിരുന്നു. നിങ്ങള്‍ വലിയ സി.ഐ.ഡികളാണല്ലോയെന്നും നിങ്ങളോട് എല്ലാം വിശദീകരിക്കേണ്ട ബാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു. റാങ്ക്‌ലിസ്റ്റ് സംബന്ധിച്ച കോടതിവിധി ചൂണ്ടിക്കാണിച്ചപ്പോഴും നിങ്ങള്‍ വലിയ കോടതിയാകേണ്ടെന്ന് അവര്‍ പ്രതികരിച്ചു. എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാനാണു കീം റാങ്ക് പട്ടികയില്‍ സര്‍ക്കാര്‍ ശ്രമിച്ചത്. തന്റേതല്ലാത്ത കുറ്റംകൊണ്ട് ഒരു വിദ്യാര്‍ഥിക്കും നഷ്ടമുണ്ടാകരുതെന്നു കരുതി ചെയ്തതാണ്.
മാര്‍ക്ക് ഏകീകരണത്തിലെ മുന്‍ രീതിയില്‍ കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് വലിയ തോതില്‍ മാര്‍ക്ക് നഷ്ടപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം 35 മാര്‍ക്കിന്റെ കുറവാണുണ്ടായത്. ഈ അനീതി മറികടക്കാന്‍ പല ഫോര്‍മുലകളും പരിഗണിച്ചശേഷമാണ് ശാസ്ത്രീയ രീതി അവലംബിച്ചതെന്ന് മന്ത്രി വിശദമാക്കി. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മുമ്പു തുടര്‍ന്നുവന്ന സമീകരണരീതി തന്നെ വേണ്ടിവന്നിരിക്കുകയാണെന്നും അടുത്ത അധ്യയന വര്‍ഷം പുതിയ ഫോര്‍മുല നടപ്പാക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.