-->
തിരുവനന്തപരും: കേരള സര്‍വകലാശാലാ രജിസ്ട്രാറുടെ ചുമതലയില്‍നിന്നു തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡോ. മിനി കാപ്പന്‍ വൈസ് ചാന്‍സലര്‍ കത്ത് നല്‍കിയ സാഹചര്യത്തില്‍ രജിസ്ട്രാര്‍ ഇന്‍ചാര്‍ജ്ജ് ചുമതലയില്‍ തല്‍ക്കാലം തുടരാന്‍ വൈസ് ചാന്‍സലറുടെ മറുപടി നല്‍കിയതായി സൂചന. പകരം സംവിധാനം ഉടന്‍ ഒരുക്കാമെന്നും അതുവരെ തുടരാനുമാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. വിവാദതതില്‍ താല്‍പ്പര്യമില്ലെന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് മിനികാപ്പന്‍ വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കിയത്.
മിനിക്കു രജിസ്ട്രാറുടെ ചുമതല കഴിഞ്ഞ ഏഴിന് വി.സി. നല്‍കിയെങ്കിലും ഉത്തരവ് ഇന്നലെയാണിറങ്ങിയത്. ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാറിനു പകരം ഹേമ ആനന്ദനും ചുമതല നല്‍കി ഉത്തരവിറക്കിയിരുന്നു. അതേസമയം സിന്‍ഡിക്കേറ്റ് നിലപാട് കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്ഭവനെ സമീപിച്ചിരിക്കുകയാണ് വൈസ് ചാന്‍സലര്‍. സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ നീക്കിയ രജിസ്ട്രാര്‍ അനധികൃതമായിട്ടാണ് ഓഫീസില്‍ എത്തിയരിക്കുന്നതെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചിരിക്കുകയാണ്.
വിവാദം തുടരുമ്പോള്‍ വരും ദിവസവും തര്‍ക്കം കടുക്കാനാണ് സാധ്യത. വൈസ് ചാന്‍സലര്‍-രജിസ്ട്രാര്‍ പോരിനേത്തുടര്‍ന്ന് സംഘര്‍ഷഭരിതമായ കേരള സര്‍വകലാശാല സ്തംഭനത്തിലേക്കു നീങ്ങുമ്പോഴും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മൗനത്തിലാണ്. സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ ജോലിക്കെത്തിയതിനെതിരേ സിന്‍ഡിക്കേറ്റിലെ ബി.ജെ.പി. പ്രതിനിധികള്‍ ഹൈക്കോടതിയെ സമീപിച്ചതു രാജ്ഭവന്റെ മൗനാനുവാദത്തോടെയെന്നും സൂചന. വി.സി. സസ്‌പെന്‍ഡ് ചെയ്തത് അംഗീകരിക്കാനാവില്ലെന്നും നിയമനാധികാരി സിന്‍ഡിക്കേറ്റാണെന്നുമുള്ള നിലപാടിലുറച്ച് രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ ഇന്നലെ സര്‍വകലാശാലയിലെ ഓഫീസിലെത്തിയത്.
വി.സിയുടെ നിര്‍ദേശം ലംഘിച്ച് ജോലിക്കെത്തിയ രജിസ്ട്രാര്‍ക്കെതിരേ സ്വന്തംനിലയില്‍ കടുത്ത നടപടികളിലേക്കു തത്കാലം നീങ്ങേണ്ടെന്നാണു ഗവര്‍ണറുടെ നിലപാട്. നിയമപരമായി തിരിച്ചടിക്കുള്ള സാധ്യത കണക്കിലെടുത്താണ് കാത്തിരിക്കാനുള്ള തീരുമാനം. അതേസമയം, രജിസ്ട്രാറെന്ന നിലയില്‍ അനില്‍കുമാര്‍ ഒപ്പിട്ട ഫയലുകള്‍ തിരിച്ചയച്ച് വി.സി. ഡോ. മോഹന്‍ കുന്നുമ്മല്‍ കടുത്തനിലപാടിലാണ്. വി.സി. പകരം ചുമതലയേല്‍പ്പിച്ച ജോയിന്റ് രജിസ്ട്രാര്‍ മിനി കാപ്പന്‍ ഒപ്പിട്ട ഫയലുകള്‍ അംഗീകരിക്കുകയും ചെയ്തു. സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ക്ക് ഇ-ഫയലുകള്‍ അയയ്‌ക്കേണ്ടെന്നാണ് വി.സിയുടെ നിര്‍ദേശം. അനില്‍കുമാറിന്റെ ഔദ്യോഗികവാഹനമടക്കം പിന്‍വലിക്കാനും നീക്കമുണ്ട്.
തന്റെ നിര്‍ദേശം മറികടന്ന് രജിസ്ട്രാര്‍ അനധികൃതമായി സര്‍വകലാശാലയില്‍ എത്തിയെന്നു ചാന്‍സലറെ വി.സി. അറിയിച്ചു. അനില്‍കുമാറിനെ തടയാതിരുന്ന സുരക്ഷാജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാനും നീക്കമുണ്ട്. അതേസമയം, സിന്‍ഡിക്കേറ്റ് പിന്തുണയുള്ള അനില്‍കുമാര്‍ രജിസ്ട്രാറെന്ന നിലയില്‍ ഫയലുകള്‍ പരിശോധിക്കുന്നുണ്ട്. സര്‍കലാശാലയിലെ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഇടത് യൂണിയനില്‍പ്പെട്ടവരായതിനാല്‍ ഫയലുകള്‍ അനില്‍കുമാറിനു മുന്നില്‍ എത്തുന്നുണ്ട്.
ഇല്ലാത്ത അധികാരമാണ് വി.സി. പ്രയോഗിക്കുന്നതെന്ന് ആരോപിച്ച് സിന്‍ഡിക്കേറ്റിലെ ഇടതംഗങ്ങള്‍ അദ്ദേഹത്തിനുതന്നെ കത്ത് നല്‍കി. താത്കാലിക രജിസ്ട്രാറെ നിയമിച്ചതു നിയമവിരുദ്ധമാണെന്ന് ആരോപിക്കുന്ന കത്തില്‍, സിന്‍ഡിക്കേറ്റ് യോഗം ഉടന്‍ വിളിക്കണമെന്നും ആവശ്യമുണ്ട്. വി.സിക്കെതിരേ സര്‍വകലാശാലയില്‍ ഇന്നലെയും എസ്.എഫ്.ഐ. പ്രതിഷേധപ്രകടനം നടത്തി.