-->
തിരുവനന്തപുരം: നാടകീയരംഗങ്ങള്‍ നിറഞ്ഞാടുന്ന കേരളാസര്‍വകലാശാലയില്‍ മിനികാപ്പന്റെ അപേക്ഷയില്‍ വൈസ് ചാന്‍സലര്‍ ഇന്ന് തീരുമാനം എടുത്തേക്കും. കേരള സര്‍വകലാശാലാ രജിസ്ട്രാറുടെ ചുമതലയില്‍നിന്നു തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡോ. മിനി കാപ്പന്‍ വൈസ് ചാന്‍സലര്‍ക്കു കത്ത് നല്‍കിയിരിക്കുകയാണ്. വിവാദങ്ങള്‍ക്കു താല്‍പര്യമില്ലെന്നു കത്തില്‍ മിനി വ്യക്തമാക്കി. ഇതോടെ മിനികാപ്പന്റെ അപേക്ഷയില്‍ തീരുമാനം എടുക്കേണ്ട സ്ഥിതിയിലാണ് വൈസ് ചാന്‍സലര്‍.
മിനിക്കു രജിസ്ട്രാറുടെ ചുമതല കഴിഞ്ഞ ഏഴിന് വി.സി. നല്‍കിയെങ്കിലും ഉത്തരവ് ഇന്നലെയാണിറങ്ങിയത്. ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാറിനു പകരം ഹേമ ആനന്ദനും ചുമതല നല്‍കി ഉത്തരവിറക്കിയിരുന്നു. അതേസമയം വൈസ് ചാന്‍സലറും സര്‍ക്കാരും തമ്മിലുള്ള പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്. നിലവിലെ റജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ അയയ്ക്കുന്ന ഫയലുകള്‍ ഒപ്പിടില്ലെന്ന നിലപാടാണ് വി.സി. എടുത്തിരിക്കുന്നത്. വി.സി. തുടര്‍നടപടികള്‍ സ്വീകരിക്കേണ്ട ഫയലുകള്‍ റജിസ്ട്രാര്‍ വഴിയാണ് നീങ്ങുന്നത്.
നിലവില്‍ കേരളാസര്‍വകലാശാലയില്‍ രണ്ടു രജിസ്ട്രാര്‍ മാരുണ്ട്. ഒന്ന് സിന്‍ഡിക്കേറ്റിന്റെ റജിസ്ട്രാറും മറ്റൊരാള്‍ വി.സി. യുടെ റജിസ്ട്രാറും വി.സി. എടുത്തിരിക്കുന്ന തീരുമാനം സിന്‍ഡിക്കേറ്റ് മരവിപ്പിച്ച് വെച്ചിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ കാര്യമാണ് പരുങ്ങലിലായിരിക്കുന്നത്. കഴിഞ്ഞദിവസം വി.സി. പരിഗണിച്ചത് മിനി കാപ്പന്‍ അയയ്ക്കുന്ന ഫയലുകളാണ്. 25 ലധികം ഫയലുകളാണ് കഴിഞ്ഞദിവസം പരിഗണിച്ചത്. മിനികാപ്പന്റെ നിയമനം റദ്ദായാല്‍ ഫയലുകള്‍ക്ക് സാധ്യതയില്ലാതാകും എന്ന പ്രശ്‌നം കൂടി നിലനില്‍ക്കുകയാണ്.
വി.സി. സര്‍വകലാശാലയില്‍ എത്തിയിട്ട് 13 ദിവസമായി. വിദേശയാത്രയ്ക്ക് പോയ വി.സി. നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും സര്‍വകലാശാലയില്‍ ഇതുവരെ എത്തിയിട്ടില്ല. വി.സി. സര്‍വകലാശാലയില്‍ എത്തിയാല്‍ വലിയ പ്രതിഷേധത്തിനായി ഒരുങ്ങുകയാണ് എസ്എഫ്‌ഐ യും ഡിവൈഎഫ്‌ഐ യും. തന്റെ ജീവന് തന്നെ ഭീഷണിയാണെന്നും കേന്ദ്രസേനയെ വിന്യസിപ്പിക്കണമെന്നുമാണ് വി.സി. ഭയക്കുന്നത്.
നിലവില്‍ ആരോഗ്യസര്‍വകലാശാലയുടെ വി.സി. കൂടിയായ മോഹന്‍ കുന്നുമ്മേലിന് ഗവര്‍ണര്‍ അധികചുമതലയായിട്ടാണ് കേരളാസര്‍വകലാശാലയും നല്‍കിയത്. വി.സി.യുടെ വീട്ടിലേക്ക് പ്രതിഷേധം നടത്താനുള്ള ആലോചനയിലാണ് ഇടതു യുവജനസംഘടനകള്‍. വൈസ് ചാന്‍സലറുടെ നടപടികള്‍ക്കെതിരേ നിലപാട് എടുത്തിരിക്കുന്ന സിന്‍ഡിക്കേറ്റും നടപടികള്‍ക്കായി കാത്തിരിക്കുകയാണ്.