Saturday, March 14, 2026 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 11 Jul 2025 01.25 PM

ശാർക്കര ഭഗവതിയുടെ സ്വപുത്രനാണ് പ്രേം നസ്സീര്‍; ആ മഹാപ്രതിഭ തിരുനടയിൽ പൂകെട്ടി ജീവിക്കുമെന്ന് പറഞ്ഞിട്ടുണ്ട്; ഇവിടെ തളിരിട്ട ഒരു മൊട്ടും വാടിക്കരിഞ്ഞിട്ടില്ല; ടിനി ടോമിന് മറുപടിയുമായി ശാര്‍ക്കര നാട്ടുക്കൂട്ടം

uploads/news/2025/07/790529/Untitled-3.jpg
Chirayinkeezhu nattukoottam about prem nazir (Image Source: Facebook)

മലയാളസിനിമയിലെ നിത്യഹരിതനായകനായി എന്നും ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് പ്രേം നസീര്‍. ഇന്നും താരത്തിന്റെ സിനിമക​​ളോടുള്ള ആരാധനയും അഭിനേതാവിനോടുള്ള ബഹുമാനവും ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. അടുത്തിടെ പ്രേം നസീര്‍ എന്ന താരം വാര്‍ത്തകളില്‍ നിറഞ്ഞത് നടന്‍ ടിനി ടോമിന്റെ വാക്കുകളിലൂടെയാണ്. സിനിമയും സ്റ്റാര്‍ഡവും നഷ്ടപ്പെട്ട പ്രേം നസീര്‍ അവസാന കാലത്ത് ദിവസവും ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയുമായിരുന്നുവെന്ന് ടിനി ടോം ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞത്.
താരത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ മറ്റ് പല താരങ്ങളും തുറന്നു പറച്ചിലുകളുമായി രംഗത്ത് വന്നു. ടിനി ടോം പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്നും താരം വിഡ്ഢിയാണെന്നും പല താരങ്ങളും പറഞ്ഞു. അതോടെ ടിനി ടോം വിമര്‍ശനങ്ങളിലും ​പരിഹാസങ്ങളിലും ട്രോളുകളിലും നിറഞ്ഞു.
ഇപ്പോഴിതാ നടൻ ടിനിടോമിന് മറുപടിയുമായി ഫെയ്സ്ബുക്ക് കുറിപ്പ് പങ്കിടുകയാണ് ശാർക്കര നാട്ടുക്കൂട്ടം പ്രസിഡന്റ് ഹരി ജി ശാർക്കര. പബ്ലിസിറ്റിക്കു വേണ്ടി തിരക്കഥ തയാറാക്കുമ്പോള്‍ ചിറയിൻകീഴ് എന്ന ഗ്രാമത്തെക്കുറിച്ചും, അവിടെ കുടികൊള്ളുന്ന ഗ്രാമദേവതയായ ശാർക്കര ഭഗവതിയെക്കുറിച്ചും, ഒന്ന് തിരക്കണമായിരുന്നുവെന്നും താൻ പറഞ്ഞപ്രകാരം നസ്സീർ സാറിന് അവസാനകാലം സിനിമ ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം വന്നിരുന്നു സങ്കടപ്പെടുന്നത് ശാർക്കര ഭഗവതിക്ക് മുന്നിലായിരിക്കുമെന്നും പോസ്റ്റില്‍ പറയുന്നു. പ്രേംനസീറിന് ഒരു സങ്കടം വന്നാല്‍ സിനിമ നിർമ്മിക്കുവാൻ റഷീദ് മുതലാളി, ശോഭനാ പരമേശ്വരൻ തുടങ്ങിയ വൻകിട പ്രൊഡ്യൂസർമാർ ചിറയിൻകീഴില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെന്നും ഇല്ലെങ്കില്‍ നാട്ടുകാർ പിരിവെടുത്ത് സിനിമ നിർമ്മിക്കുമെന്ന് അദ്ദേഹത്തിനും അറിയാമെന്നും താൻ പറഞ്ഞപോലെ മേക്കപ്പും ഇട്ട് ആരുടേയും മുന്നില്‍ പോയി കരയില്ലെന്നും ശാർക്കര ക്ഷേത്രത്തില്‍ ആദ്യമായി ഒരു ആനയെ നടക്കിരുത്തിയത് അദ്ദേഹമാണെന്നും ഒരു ക്ഷേത്രത്തിലെ ആനയുടെ പേര് നസീർ എന്നിട്ട നാട്ടുകാരാ ഇവിടുള്ളതെന്നും ഹരി കുറിക്കുന്നു.
‘‘ടാ ചെക്കാ ടിനി ടോമേ..... നീ തൊട്ടു കളിച്ചത് ആരെ എന്നറിയാമോ..... കലാഗ്രാമമായ ശാർക്കരയുടെ പുത്രനെയാ..... ഇവിടെ തുള്ളൽപ്പുരയിൽ കാളിയൂട്ട് നാളുകളിൽ കാളീനാടകം കണ്ട് വളർന്ന മഹാപ്രതിഭ, ശാർക്കര ഭഗവതിയുടെ സ്വന്തം പുത്രൻ പ്രേം നസ്സീറിനെയാണ്. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ ശാർക്കര ഭഗവതിയുടെ തിരുനടയിൽ പൂകെട്ടി ജീവിക്കുമായിരുന്നു എന്ന് പറഞ്ഞ മഹാപ്രതിഭ... ഇവിടെ തളിരിട്ട ഒരു മൊട്ടും വാടിക്കരിഞ്ഞിട്ടില്ല ... ഭരത് ഗോപി , നാടകാചാര്യൻ ശങ്കരപ്പിള്ള , നടൻ ജി കെ പിള്ള , ചിറയിൻകീഴ് ശ്രീ കണ്ഠൻ നായർ , നിർമ്മാതാവ് ശോഭനാ പരമേശ്വരൻ , കുമാരനാശാൻ, ദളവ അയ്യപ്പൻ ചെമ്പകരാമൻ, കായംകുളം യുദ്ധം വിജയിപ്പിച്ച ആക്കോട്ട് ആശാൻ, ഗാനരചയിതാവ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ തുടങ്ങി നിരവധി പേർ , ജനിച്ച് ധന്യമാക്കിയ മണ്ണാണ്. അസ്സേ യുടെ (നസ്സീർ സാറിന്റെ ) സിനിമ പ്രദർശിപ്പിക്കുവാൻ വേണ്ടി തുടങ്ങിയ ഖദീജ തിയേറ്റർ / സജ്ന തിയേറ്റർ, തുടങ്ങിയവയുടെ മുതലാളി ശ്രീ റഷീദ് പ്രേം നസ്സീറിന്റെ അടുത്ത ബന്ധുവാണ്. (കൊറിയോഗ്രാഫർ സജ്ന നജാമിന്റെ ഉപ്പൂപ്പ )
ചിറയിൻകീഴിൽ നാട്ടുകാർക്കുവേണ്ടി നസ്സീർസാർ സ്വന്തം സാമ്പാദ്യത്തിൽ നിന്നും നിർമ്മിച്ചു കൊടുത്ത നിരവധി സ്ഥാപനങ്ങൾ ഉണ്ട്. താൻ പറഞ്ഞപ്രകാരം നസ്സീർ സാറിന് അവസാനകാലം സിനിമ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹം വന്നിരുന്നു സങ്കടപ്പെടുന്നത് ശാർക്കര ഭഗവതിക്ക് മുന്നിലായിരിക്കും. അദ്ദേഹത്തിന് ഒരു സങ്കടം വന്നാൽ സിനിമ നിർമ്മിക്കുവാൻ റഷീദ് മുതലാളി, ശോഭനാ പരമേശ്വരൻ തുടങ്ങിയ വൻകിട പ്രൊഡ്യൂസർമാർ ചിറയിൻകീഴിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഇല്ലെങ്കിൽ നാട്ടുകാർ പിരിവെടുത്ത് സിനിമ നിർമ്മിക്കുമെന്ന് അദ്ദേഹത്തിനും അറിയാം.... താൻ പറഞ്ഞപോലെ മേക്കപ്പും ഇട്ട് ആരുടേയും മുന്നിൽ പോയി കരയില്ല.... അതിന് ശാർക്കര ഭഗവതി അനുവദിക്കില്ല. ശാർക്കര ക്ഷേത്രത്തിൽ ആദ്യമായ് ഒരു ആനയെ നടക്കിരുത്തിയത് അദ്ദേഹമാണ്. ഒരു ക്ഷേത്രത്തിലെ ആനയുടെ പേര് നസ്സീർ എന്നിട്ട നാട്ടുകാരാ ഇവിടുള്ളത്.
നീ പബ്ലിസിറ്റിക്കു വേണ്ടി തയ്യാറാക്കിയ തിരക്കഥക്കു മുൻപ് ചിറയിൻകീഴ് എന്ന ഗ്രാമത്തെക്കുറിച്ചും, അവിടെ കുടികൊള്ളുന്ന ഗ്രാമദേവതയായ ശാർക്കര ഭഗവതിയെക്കുറിച്ചും, ഒന്ന് തിരക്കിയിട്ട് മതിയായിരുന്നു. ഇത് ജാതി, മത ചിന്തകൾക്കതീതമായ നാടാണ്, ശാർക്കര ഭഗവതിയുടെ കൃപാകടാക്ഷം ഏറ്റുവാങ്ങിയ നാടാണ്. അന്നും ഇന്നും നാടിന് വേണ്ടി ഇറങ്ങുന്ന സമ്പന്നന്മാരാൽ ധന്യമായ നാടാണ്. രാജസ്ഥാൻ മാർബിൾ വിഷ്ണുഭക്തൻ, ഫാമിലി പ്ലാസ്റ്റിക് സിംസൺ, തുടങ്ങി ഒട്ടനവധി ഈ തലമുറയുടെ കോടീശ്വരന്മാരുടെ ഉൾപ്പെട്ട നാടാണ്. അന്നും ഇന്നും ഇവിടത്തെ ഒരു കലാകാരന് സങ്കടം വന്നാൽ പരിഹരിക്കുവാൻ ശാർക്കര ഭഗവതിയും ചിറയിൻകീഴിലെ നാട്ടുകാരും കൂടെയുണ്ടാകും...താൻ വിഷമിക്കേണ്ട...ഇന്നും പ്രശസ്തരായ നിരവധി കലാകാരന്മാർക്ക് ജന്മം നൽകിക്കൊണ്ടിരിക്കുന്ന നാടാണ് ചിറയിൻകീഴ്....ഞങ്ങൾ ചിറയിൻകീഴുകാർ / പ്രത്യേകിച്ച് ശാർക്കരക്കാർ അങ്ങനാ........
ഇങ്ങനെ ഒരു ഓർമ്മപ്പെടുത്തൽ എഴുതിയില്ലെങ്കിൽ അത് നന്ദികേടാകും...ഈ നാടിന് മൊത്തം അപമാനമാകും... ഇത് ചിറയിൻകീഴിന്റെ പ്രത്യേകിച്ച് ശാർക്കരയിലെ നാട്ടുകാരുടെ മറുപടിയായ് കരുതിയാൽ മതി....
‘സ്നേഹത്തോടെ
ഹരി ജി ശാർക്കര
പ്രസിഡന്റ് ശാർക്കര നാട്ടുക്കൂട്ടം...’’ എന്നാണ് ഹരി ജി ശാര്‍ക്കരയുടെ പോസ്റ്റ്.
പോസ്റ്റിന് താഴെ പല ആരാധകരും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ടിനി ടോമിന് കൊടുക്കേണ്ട ഉചിതമായ മറുപടി, ലോകത്തിലെവിടെയൊരു മലയാളിയുണ്ടോ അവിടെ ഒരു ചിയിൻകീഴ് കാരന് അഭിമാനത്തോടുകൂടി പറയാൻ ഒരു നാമം അതാണ് അസ്സേ...പ്രേം നസിർ, സിനിമ നടൻ പ്രേം നസീറിനെ പറ്റി പറയാൻ ടിനി ടോമിന് എന്ത് യോഗ്യതയാണ് ഉള്ളത്...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW