Sunday, March 15, 2026 Last Updated 52 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 07 Jul 2025 09.57 AM

‘‘ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്ന ആ പടം എക്സൈറ്റിംഗായിരുന്നു,പക്ഷേ ഞാനത് വേണ്ടെന്ന് വച്ചതാണ്; യംഗ് വൈബ് സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം...’’ ഫര്‍ഹാന്‍ ഫാസില്‍

ഫാസിലിന്റെ മകന്‍ ഫഹദിന്റെ അനിയന്‍ എന്നീ ലേബലുകളില്‍ ബിഗ് സ്ക്രീനിലേക്ക് എത്തിയെങ്കിലും തന്റേതായ ഒരിടം നേടിയ താരമാണ് ഫര്‍ഹാന്‍ ഫാസില്‍. ഇപ്പോഴിതാ ചില മികച്ച സിനിമകളുടെ ഓഫറുകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെന്ന് പറയുകയാണ് ഫര്‍ഹാന്‍.
Farhan Faasil
Farhan Faasil about movies why he rejected some movies(Image Source: Youtube)

കുടുംബചിത്രങ്ങളും പ്രണയചിത്രങ്ങളമടക്കം മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. ലൂസിഫര്‍ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ഫാസില്‍ അഭിനേതാവെന്ന നിലയിലും കൈയടി നേടിയിരുന്നു. അച്ഛന്റെ സിനിമാപാരമ്പര്യത്തില്‍ നിന്നെത്തി മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ഫാസിലിന്റെ മകന്‍ ഫഹദ് ഫാസില്‍. അച്ഛന്റെയും ചേട്ടന്റെയും പിന്നാലെ തന്റെ ആദ്യ സിനിമയായ ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമയിലൂടെ കൈയടി നേടിയ താരമാണ് ഫര്‍ഹാന്‍ ഫാസില്‍.
2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍ കോളജ് കുമാരനായി എത്തി അഹാന കൃഷ്ണയോടൊപ്പം അതിഗംഭീരമായ പ്രകടനം ഫര്‍ഹാന്‍ കാഴ്ചവച്ചിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വെറും അഞ്ച് സിനിമകളുടെ ഭാഗമാകാന്‍ മാത്രമേ ഫര്‍ഹാന് സാധിച്ചിട്ടുള്ളൂ. എങ്കിലും ചെയ്ത ചിത്രങ്ങളിലെല്ലാം പ്രശംസ നേടാന്‍ ഫര്‍ഹാന് കഴിഞ്ഞു. തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഇറങ്ങിയ തുടരും ആണ് ഫര്‍ഹാന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഇപ്പോഴിതാ താന്‍ ഒരുപാട് സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് പറയുകയാണ് ഫര്‍ഹാന്‍ ഫാസില്‍. ഇപ്പോള്‍ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയിലേക്ക് ഓഫര്‍ വന്നതാണ്, സിനിമ വളരെ എക്സൈറ്റിംഗായിരുന്നെങ്കിലും വേണ്ടെന്ന് വച്ചതാണെന്ന് പറയുകയാണ് ഫര്‍ഹാന്‍.
‘‘ഞാന്‍ ഒരു സത്യം പറയാം. ഞാന്‍ ആ സിനിമയുടെ പേര് പറയുന്നില്ല. എന്നാല്‍ ഇപ്പോള്‍ തിയേറ്ററില്‍ ഓടികൊണ്ടിരിക്കുന്ന പടമാണ്. സത്യത്തില്‍ ആ സിനിമ വളരെ എക്സൈറ്റിംഗായിരുന്നും. എന്നാല്‍ എന്തുകൊണ്ടോ ഞാന്‍ അത് ചെയ്തില്ല.
കാരണം എനിക്ക് തത്കാലത്തേക്ക് എങ്കിലും കുറച്ച്‌ യങ്ങായ കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമുണ്ട്. ഞാന്‍ ഇതുവരെ യങ്ങ് വൈബില്‍ വന്ന സിനിമകള്‍ ചെയ്തിട്ടില്ലല്ലോ. എനിക്ക് കൂടിപോയാല്‍ ഇനി രണ്ടോ മൂന്നോ കൊല്ലം കൂടിയേ അങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യാനുള്ള സ്‌പേസ് ഉണ്ടാകുകയുള്ളൂ.
അത്തരം ചിന്താഗതികള്‍ ചിലപ്പോള്‍ ചില സിനിമകളോട് നോ പറയാനുള്ള കാരണമായിട്ടുണ്ട്. നല്ല സിനിമകളും ഇത്തരത്തില്‍ എന്റെ കയ്യില്‍ നിന്നും പോയിട്ടുണ്ട്. മിസ്സായ ആ റോളുകള്‍ കാണുമ്പോള്‍ വിഷമം തോന്നിയിരുന്നോന്ന് ചോദിച്ചാല്‍, ചിലപ്പോഴൊക്കെ വിഷമം തോന്നും. ‘അയ്യോ ഇത് ചെയ്യാമായിരുന്നു’ എന്ന് കരുതും. പക്ഷേ ആ വിഷമം പലപ്പോഴും ഒരു ദിവസത്തേക്ക് മാത്രമേ കാണുകയുള്ളൂ. പക്ഷേ ആ റോള്‍ ചെയ്ത ആള്‍ എന്നെക്കാള്‍ മികച്ച നടനാകും. അപ്പോള്‍ പിന്നെ ആ ആള്‍ ചെയ്തത് തന്നെയാകും നല്ലത്...’’ ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു. ഒരു യൂട്യൂബ് ചാനലിനോടാണ് ഫര്‍ഹാന്‍ മനസ്സ് തുറന്നത്. തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ കോമ്പോയിലെത്തിയ തുടരും സിനിമയില്‍ ഫര്‍ഹാന്റെ അഭിനയത്തിനും കഥാപാത്രത്തിനും മികച്ച അഭിപ്രായവും കൈയടിയും ലഭിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW