-->
പ്രശസ്ത ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ (67) അന്തരിച്ചു. ക്വന്റിൻ ടരന്റിനോയുടെ റിസർവോയർ ഡോഗ്സ്, കിൽ ബിൽ തുടങ്ങിയ സിനിമകളിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ താരമാണ് മാഡ്സെൻ. കാലിഫോർണിയയിലെ മാലിബുവില വസതയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയഘാതമാണ് മരണ കാരണം.
ടരന്റീനോ സിനിമകളിലെ പ്രധാന സാന്നിധ്യമായിരുന്നു മാഡ്സെൻ. സിൻ സിറ്റി, ഡൈ അനദർ ഡേ, ഡോണി ബ്രാസ്കോ, ഫ്രീ വില്ലി, ദ് ഡോർസ്, വാർ ഗെയിംസ്, ദ് ഹേറ്റ്ഫുൾ ഏയ്റ്റ്, വണ്‍സ് അപോൺ എ ടൈം ഇൻ ഹോളിവുഡ് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. 2024ൽ പുറത്തിറങ്ങിയ മാക്സ് ഡാഗൻ എന്ന സിനിമയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. അനുഷ്ക ഷെട്ടി നായികയായെത്തിയ ‘നിശബ്ദം’ എന്ന തെലുങ്ക് ചിത്രത്തിലും മാഡ്സെൻ അഭിനയിച്ചിട്ടുണ്ട്.
2020ലാണ് ഈ സിനിമ റിലീസ് ചെയ്തത്. 1983ൽ പുറത്തിറങ്ങിയ സയൻസ് ഫിക്‌ഷൻ ചിത്രം ‘വാർ ഗെയിംസി’ലൂടൊണ് മാഡ്സെൻ സിനിമാ ജീവിതം തുടങ്ങുന്നത്. അതേസമയത്ത് തന്നെ ടെലിവിഷൻ സീരിസിലും മാഡ്സെൻ തന്റെ സാന്നിധ്യം അറിയിച്ചു. 1992 ല്‍ റിലീസ് ചെയ്ത ‘റിസർവോയെർ ഡോഗ്‌സ്’ ആണ് മാഡ്സെന്റെ കരിയർ തന്നെ മാറ്റി മറിച്ചത്. ചിത്രത്തിലെ ക്രൂരനായ ബ്ലോണ്ടെ എന്ന കഥാപാത്രമായി മാഡ്സെൻ തകർത്താടി.
1980 കളുടെ ആരംഭം മുതൽ മാഡ്‌സന്‍ 300 ലധികം പ്രൊജക്ടുകളിൽ അഭിനയിച്ചിട്ടുണ്ട്. തുടക്കക്കാലത്തെ സിനിമയിൽ പലതും ലോ ബജറ്റ് ചിത്രങ്ങളായിരുന്നു. 2024-ൽ, മുൻ ഭാര്യ ഡിഅന്നയുമായുള്ള ഒരു വഴക്കിനെത്തുടർന്ന് ഗാർഹിക കുറ്റം ചുമത്തി അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു. രണ്ട് വിവാഹത്തിൽ അഞ്ച് കുട്ടികളാണ് മാഡ്സെനുള്ളത്.