-->
കൊച്ചി: സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിനും സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാത്ത ദുരവസ്ഥ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു ഗുണകരമല്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിസി നിയമനത്തിന്റെ ഓരോ ഘട്ടത്തിലും ഹര്‍ജികള്‍ നല്‍കുന്നതു കൂടാതെ, താല്‍ക്കാലിക വിസിമാരെ വച്ചുള്ള ഇടക്കാല ക്രമീകരണം പോലും എതിര്‍ക്കുന്ന നിലപാട് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന വിമര്‍ശനം സര്‍ക്കാരിനും തിരിച്ചടിയായി. കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയായി ഡോ. മോഹനന്‍ കുന്നുമ്മലിനെ നിയമിച്ചതിനെതിരെ സെനറ്റംഗങ്ങളായ ഡോ. ശിവപ്രസാദ്, പ്രിയ പ്രിയദര്‍ശനന്‍ എന്നിവര്‍ നല്‍കിയ ക്വോവാറന്റോ ഹര്‍ജി തള്ളിയ വിധിയിലാണു ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.
സര്‍വകലാശാലകളുടെ ഭരണത്തില്‍ ഉള്‍പ്പെട്ടവര്‍ സ്ഥാപനത്തിന്റെ ഉത്തമ താല്‍പര്യത്തിന് ആദ്യ പരിഗണന നല്‍കണം. സ്ഥിരം വിസിമാര്‍ ഇല്ലാത്ത ദുരവസ്ഥയ്ക്കു പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ ശ്രമിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഡോ. മോഹനന്‍ കുന്നുമ്മലിനു യുജിസി ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്നായിരുന്നു ആക്ഷേപം. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയ്ക്കു വേണ്ടിയാണു താല്‍ക്കാലിക ക്രമീകരണമെന്നു ചാന്‍സലര്‍ വാദിച്ചു. ഹര്‍ജി ദുരുദ്ദേശ്യപരമാണെന്നും സെനറ്റ് തന്നെയാണു സ്ഥിരം വിസി നിയമനം തടസ്സപ്പെടുത്തുന്നതെന്നും സര്‍വകലാശാലാ ഭരണം അവതാളത്തിലാക്കാനാണു ശ്രമമെന്നും വാദിച്ചു. സെനറ്റും ചാന്‍സലറും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂലമാണു ഹ്രസ്വകാല ക്രമീകരണം ഇത്രയും നീണ്ടതെന്നു കോടതി പറഞ്ഞു.
കേരള സര്‍വകലാശാലയ്ക്കു സ്ഥിരം വിസി ഇല്ലാതായിട്ടു 3 വര്‍ഷമായി. പല കാരണങ്ങളാല്‍ സ്ഥിരനിയമനം പൂര്‍ത്തിയാക്കാനാകുന്നില്ല. ഇപ്പോള്‍ താല്‍ക്കാലിക നിയമനവും ചോദ്യം ചെയ്യുന്നു. ഈ നിലപാട് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭാവിക്കു ഗുണകരമല്ലെന്നും കോടതി കുറ്റപ്പെടുത്തി. മറ്റൊരു വിസിക്കു താല്‍ക്കാലിക ചുമതല നല്‍കുന്നതിന് കേരള സര്‍വകലാശാലാ നിയമപ്രകാരം വിലക്കില്ലാത്ത സാഹചര്യത്തില്‍ ക്വോവാറന്റോ ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കേരളത്തില്‍ ഗവര്‍ണര്‍ ചാന്‍സലറായ സര്‍വകലാശാലകളില്‍ ഒറ്റയിടത്തു മാത്രമാണു സ്ഥിരം വിസി ഉള്ളത്. താല്‍ക്കാലിക ക്രമീകരണം വേണ്ടിവന്നാല്‍ ചാന്‍സലര്‍ക്കു പരിഗണിക്കാന്‍ ഒറ്റയാള്‍ മാത്രമാണുള്ളതെന്നും പ്രായപരിധി വ്യവസ്ഥ താല്‍ക്കാലിക നിയമനത്തിനു ബാധകമല്ലെന്നും ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ക്കു വേണ്ടി സീനിയര്‍ അഡ്വ. പി ശ്രീകുമാര്‍ ഹാജരായി.