Sunday, March 15, 2026 Last Updated 35 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 06.53 PM

കൊച്ചിയിൽ ലുലുവിന്റെ ഐടി-എഐ രംഗത്തെ സ്വപ്നപദ്ധതി, സമുച്ചയം ഉദ്ഘാടനം ​28ന്; 30,000 പേർക്ക് ജോലി ചെയ്യാൻ സൗകര്യം

kerala

കൊച്ചി : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സ്വപ്നപദ്ധതികളിലൊന്നായ ലുലു ഐടി ട്വിൻ ടവറുകൾ കാക്കനാട് സ്മാർട്ട് സിറ്റിയിൽ ജൂൺ 28ന് പ്രവർത്തനം ആരംഭിക്കുന്നു. ഐടി-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങളുമായാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുക്കിയിട്ടുള്ളത്.1,500 കോടിയിലേറെ രൂപയുടെ മുതൽമുടക്കിലാണ് ഐടി സമുച്ചയം യാഥാർത്ഥ്യമായിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഐടി ട്വിൻ ടവറുകളുടെ ഉദ്ഘാടനം നിർവ്വഹിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമാണ് ലുലു ഐടി ട്വിൻ ടവറുകൾ. 12.74 ഏക്കറിൽ 30 നിലകൾ വീതമുള്ള ലുലു ട്വിൻ ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയിലാണ് ട്വിൻ ടവറുകൾ നിർമിച്ചിരിക്കുന്നത്. ഇതിൽ 25 ലക്ഷം ചതുരശ്ര അടി ഐടി കമ്പനികൾക്കായുള്ള ഓഫീസ് സ്പേസാണ്. 30,000ത്തിലേറെ ടെക് പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനാകും. വിദ്യാസമ്പന്നരായ കുട്ടികൾക്ക് നാട്ടിൽ തന്നെ മികച്ച തൊഴിലവസരം ഉറപ്പാക്കുകയാണ് ലുലു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് - റോബോട്ടിക് പാർക്കിങ് സൗകര്യം, ഓൺസൈറ്റ് ഹെലിപ്പാഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുക്കിയിട്ടുള്ളത്. 3200 കാറുകൾക്കുള്ള റോബോർട്ടിക് പാർക്കിങ്ങ്, 1300 കൺവെൻഷണൽ പാർക്കിങ്ങ് അടക്കം മൂന്ന് നിലകളിലായി 4500 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാനാകും.

ഗ്രീൻ ബിൽഡിങ്ങ് മികവിനുള്ള ലീഡ് പ്ലാറ്റിനം പ്രീ-സർട്ടിഫൈഡ് ബിൽഡിങ്ങ് അംഗീകാരത്തോടെയാണ് ട്വിൻ ടവറുകൾ യാഥാർത്ഥ്യമായിരിക്കുന്നത്. നൂറ് ശതമാനം പവ്വർ ബാക്ക് അപ്പ്, 67 ഹൈ സ്പീഡ് ലിഫ്റ്റുകൾ, 12 എസ്കലേറ്ററുകൾ, 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഫുഡ് കോർട്ട്, 600 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള അത്യാധുനിക കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ഡേറ്റ സെന്റര്‍ സൗകര്യം, ബാങ്കിങ്ങ് സൗകര്യങ്ങൾ കൺവീനിയൻസ് സ്റ്റോറുകൾ, ജിംനേഷ്യം, ഔട്ട്ഡോർ ഗാർഡൻ, ക്രെഷ്, ഓപ്പൺ സീറ്റിങ്ങ് സ്പേസ്, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയവയുമുണ്ട്.

ടിയർ 2 നഗരങ്ങളിൽ കൊച്ചിയുടെ ഭാവി മുന്നിൽ കണ്ടാണ് ലുലുവിന്റെ ബൃഹത്തായ ഐടി പദ്ധതി. നല്ല ടാലന്റ് പൂളുള്ള നഗരമാണ് കൊച്ചി, അടുത്ത മൂന്ന് വർഷത്തിനകം അരലക്ഷം ഐടി പ്രൊഫഷണലുകൾക്ക് ലുലു ഐടി പാർക്ക്സിലൂടെ ജോലി നൽകുകയാണ് ലക്ഷ്യമെന്ന് ഡയറക്ടർ ആൻഡ് സിഇഒ അഭിലാഷ് വലിയവളപ്പിൽ പറഞ്ഞു. നിലവിൽ ഇൻഫോപാർക്കിലെ ലുലുവിന്റെ രണ്ട് സൈബർ ടവറുകളിലായി 13,800 പ്രൊഫഷണലുകളാണ് ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് ലുലു ഐടി ട്വിൻ ടവറുകളിൽ ഒരുങ്ങുന്ന തൊഴിലവസരം.

മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കമ്പനികൾക്ക് കൂടുതൽ ലാഭകരമായി പ്രവർത്തിക്കാൻ കഴിയുന്ന നഗരം കൊച്ചിയാണ് എന്നതും ശ്രദ്ധേയമാണ്. മറ്റ് മെട്രോ നഗരങ്ങളേക്കാൾ മൂന്നിലൊന്ന് വാടക ചെലവ് മാത്രമാണ് കൊച്ചിയിലുള്ളത്. കുറഞ്ഞ ജീവിതചെലവ്, മെട്രോ, വാട്ടർമെട്രോ കണക്ടിവിറ്റി, മികച്ച ഭക്ഷണശാലകൾ, പ‍ഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവ കൊച്ചിയെ ശ്രദ്ധേയമാക്കുന്നു.

ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും കേരളത്തിന്റെ ഐടി വികസനത്തിന് കൂടുതൽ വേഗത പകരുകയാണ് ലുലു ട്വിൻ ടവറുകളെന്നും, ലുലു ഐടി പാർക്ക്സ് ഡയറക്ടർ ആൻഡ് സിഒഒ അബ്ദുൾ റഹ്മാൻ വ്യക്തമാക്കി.

ട്വിൻ ടവറുകൾ കൂടി പ്രവർത്തനം സജ്ജമായതോടെ കൊച്ചിയിലെ ഏറ്റവും വലിയ ഐടി അടിസ്ഥാനസൗകര്യ ദാതാക്കളാകും ലുലു ഗ്രൂപ്പ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഐക്കോണിക് ഐടി ഇൻഫ്രാസ്ക്ടച്ചർ പ്രൊജ്ക്ടാണ് യാഥാർത്ഥ്യമാകുന്നത്.

ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ നിഷാദ് എം.എ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് ,ലുലു ഐടി പാർക്ക്സ് സിഎഫ്ഒ മൂർത്തി ബുഗാട്ട, തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.

Ads by Google
Wednesday 25 Jun 2025 06.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW