-->
വാഷിങ്ടൻ: ഇറാനിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് വ്യോമസേന നടത്തിയ ‘ബുൾസ്ഐ’ ആക്രമണത്തെ വാനോളം പുകഴ്ത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമണങ്ങളിൽ ഇറാനുണ്ടായത് വൻ നാശനഷ്ടങ്ങളാണെന്നും ഇറാന് എക്കാലത്തേക്കും ഓര്‍ക്കാന്‍ തക്കതായ പ്രഹരമാണ് യുഎസ് വ്യോമസേന നല്‍കിയിരിക്കുന്നതെന്നും തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു. ലക്ഷ്യത്തിന്റെ കേന്ദ്രസ്ഥാനത്തു തന്നെ കനത്ത പ്രഹരമേൽപിക്കുന്ന തരത്തിൽ കൃത്യതയോടെ ആസൂത്രണം ചെയ്തു നടത്തുന്ന ആക്രമണങ്ങളെയാണ് ‘ബുൾസ്ഐ’ എന്നു വിശേഷിപ്പിക്കാനാകുക. ‘‘ഉപഗ്രഹ ദൃശ്യങ്ങളില്‍ കാണുന്നതുപോലെ തന്നെ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ വൻ നാശനഷ്ടമാണ് വരുത്തിയിട്ടുള്ളത്. നാമാവശേഷമാക്കി എന്നാണ് ശരിക്കും പറയേണ്ടത്. ദൃശ്യങ്ങളിൽ വെള്ളനിറത്തില്‍ കാണുന്ന നിര്‍മിതി പാറകൾക്കുള്ളിലേക്ക് ചേർന്ന് നിർമിച്ചിട്ടുള്ളതാണ്. ആക്രമണങ്ങളിൽനിന്ന് സംരക്ഷണമൊരുക്കാനായി അതിന്റെ മേൽക്കൂര പോലും ഭൂനിരപ്പിൽനിന്ന് വളരെ താഴെയാണ് നിർമിച്ചിട്ടുള്ളത്. ആ ഇടത്തെയാണ് യുഎസ് ആക്രമണത്തിലൂടെ തകര്‍ത്തിരിക്കുന്നത്. ഏറ്റവും വലിയ നാശനഷ്ടം ഭൂനിരപ്പിന് വളരെ താഴെയാണ് സംഭവിച്ചത്. ബുൾസ്ഐ!’’ – ട്രംപ് കുറിച്ചു.
ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ അതിശയകരം ആണെന്ന കുറിപ്പോടെ വിഡിയോയും ട്രംപ് പങ്കുവച്ചു. ആക്രമണങ്ങൾ കഠിനവും കൃത്യവുമായിരുന്നു. നമ്മുടെ സൈന്യം മികച്ച വൈദഗ്ധ്യം കാണിച്ചു. നന്ദിയെന്നും ട്രംപ് പറഞ്ഞു.