-->
തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ പ്രതികരണവുമായി ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. കാവിയോട് ഇത്ര വിരോധം പച്ചയെ കൂടുതൽ പുണരാനാണെന്നായിരുന്നു കെ സുരേന്ദ്രൻ്റെ പ്രതികരണം. വിവാദമുണ്ടാക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ്.രാജ്ഭവനിൽ ഭാരതാംബയെ വെക്കാൻ പാടില്ല എന്ന് മന്ത്രിമാർക്ക് പറയാൻ കഴിയില്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ആയിരക്കണക്കിന് വർഷങ്ങളായി ഭാരതാംബ സങ്കല്പം രാജ്യത്തുണ്ട്. രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ ക്ലിഫ് ഹൗസിലും ഭാരതാംബ കാണും. നാടിൻ്റെ ദേശീയതയുടെ പ്രതീകമാണ് കാവിക്കൊടി. ആർഎസ്എസിന് മാത്രമായി ഭാരതാംബ ഇല്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലും കെ സുരേന്ദ്രൻ പ്രതികരിച്ചു. നിരോധനത്തിന് ശേഷവും പിഎഫ്ഐ ഭീകരത കേരളത്തിൽ അവസാനിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് നടപടി കാര്യക്ഷമമല്ല. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ നാട്ടിലല്ലേ സംഭവം നടന്നത്, ലാൽ സലാം എന്നും സുരേന്ദ്രൻ പ്രതികരിച്ചു.
നിലമ്പൂർ ഉപതരഞ്ഞെടുപ്പ് ഫലത്തിനെ സംബന്ധിച്ചുളള ചോദ്യങ്ങൾക്ക് ബിജെപി അധ്യക്ഷനോട് ചോദിക്കൂ എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. ബിജെപി അധ്യക്ഷനാണ് അതിനെ പറ്റി പറയേണ്ടതെന്നും താൻ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ട് രണ്ടുമാസമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.