Friday, March 20, 2026 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jun 2025 12.49 PM

5 മുതല്‍ 9 വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില്‍ 30% മാര്‍ക്ക് നിര്‍ബന്ധമാകും: മന്ത്രി വി ശിവന്‍കുട്ടി

സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു.എട്ടാം ക്ലാസില്‍ വര്‍ഷാന്തപരീക്ഷയില്‍ വിഷയാടിസ്ഥാനത്തില്‍ ചുരുങ്ങിയത് 30 ശതമാനം മാര്‍ക്ക് നേടണമെന്നതും, അങ്ങനെ നേടാത്ത കുട്ടികള്‍ക്ക് അവധിക്കാലത്ത് അധിക പഠനപിന്തുണ നല്‍കി അടുത്ത ക്ലാസിലേക്ക് കയറ്റം നല്‍കാനുമാണ്
തീരുമാനിച്ചത്.

വലിയ തോതില്‍ സാമൂഹിക ശ്രദ്ധ ഇതിന് ലഭിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പഠന പിന്തുണയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. അതോടൊപ്പം ഓരോ ക്ലാസിലും നേടേണ്ട പഠനലക്ഷ്യങ്ങള്‍ അതതു ക്ലാസില്‍ വച്ചു നേടേണ്ടതിന്റെ പ്രാധാന്യവും തിരിച്ചറിഞ്ഞു. ഇത് വര്‍ഷാന്ത്യപരീക്ഷയ്ക്ക് ശേഷം മാത്രം നടത്തേണ്ട ഒരു പ്രവര്‍ത്തനമല്ല എന്ന കാര്യം സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും ബോധ്യപ്പെടുന്ന സ്ഥിതിയുണ്ടായി. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി പറയുന്ന തീരുമാനങ്ങള്‍ ഉന്നതതല യോഗത്തിലുണ്ടായി.

അഞ്ചു മുതല്‍ ഒമ്പതു വരെ ക്ലാസുകളില്‍ എഴുത്തുപരീക്ഷകള്‍ക്ക് വിഷയാടിസ്ഥാനത്തില്‍ 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാകും. ഇത് കുട്ടികളുടെ മികവിനെ 30 ശതമാനത്തിലേക്ക് പരിമിതപ്പെടുത്തുവാനോ, അരിച്ചുകളയാനോ അല്ല മറിച്ച് എല്ലാ കുട്ടികളും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയര്‍ത്തുന്നതിനാണ്.

ഓരോഘട്ടത്തിലും കുട്ടികളുടെ പഠനനില നിരന്തരവിലയിരുത്തലിന്റെ ഭാഗമായോ ടേം മൂല്യനിര്‍ണയത്തിന്റെ ഭാഗമായോ മനസ്സിലാക്കി അതതു ഘട്ടത്തില്‍ തന്നെ പഠനപിന്തുണ നല്‍കുന്നുണ്ട് എന്ന്ഉറപ്പാക്കാന്‍ കഴിയണം.

പഠനനില ടീച്ചറോടൊപ്പം കുട്ടിയും രക്ഷിതാവും അറിയുന്ന അവസ്ഥ ഉണ്ടാകണം.

ഇതെല്ലാം നടക്കുന്നു എന്നുറപ്പാക്കാന്‍ സഹായിക്കും വിധം വിദ്യാഭ്യാസ വകുപ്പുതല മോണിറ്ററിംഗ് ശക്തിപ്പെടുത്തണം. സംസ്ഥാന തലത്തിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ മോണിറ്ററിംഗ് ഫലപ്രദമാണോ എന്ന് പരിശോധിക്കുന്നതിനുളള സ്‌കൂള്‍ സന്ദര്‍ശനങ്ങള്‍ ഉണ്ടാകും.

ഇക്കാര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനായി തീരുമാനിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ഡി.ഇ.ഒ.മാര്‍, എ.ഇ.ഒ.മാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍മാര്‍, വിദ്യാകിരണം ജില്ലാകോഡിനേറ്റര്‍മാര്‍,സമഗ്രശിക്ഷാകേരളം ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍മാര്‍ എന്നിവര്‍ സംസ്ഥാനതല പരിശീലനത്തില്‍ പങ്കാളികളാകും.

ഈ ഓറിയന്റേഷന്റെ തുടര്‍ച്ചയായി അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ അവരുടെ പരിധിയിലെ സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്ക് പരിശീലനം നല്‍കും.
ജൂലൈ 15 നകം കേരളത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലേയും പ്രഥമാധ്യാപകരുടെ പരിശീലനം പൂര്‍ത്തീകരിക്കും.

സമഗ്ര ഗുണമേന്മാപദ്ധതിയുടെ സ്‌കൂള്‍തല പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ പഠനനില അതത് സമയങ്ങളില്‍ കണ്ടെത്തല്‍, കുട്ടികള്‍ക്ക് പഠനപിന്തുണ നല്‍കല്‍തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മുഴുവന്‍ അധ്യാപകരെയും പങ്കെടുപ്പിച്ച്ക്ലസ്റ്റര്‍ പരിശീലനം ജൂലൈ 19 ന് നടത്താനും തീരുമാനമെടുത്തു.
സമഗ്രഗുണമേന്മാ പദ്ധതി വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ നേടുന്നതിനായിവിദ്യാഭ്യാസ സംവിധാനങ്ങളെയാകെ സജ്ജമാക്കുന്ന തുടര്‍ പ്രവര്‍ത്തനങ്ങള്‍
ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW