Wednesday, March 11, 2026 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 20 Jun 2025 08.15 AM

‘‘45,000 രൂപയ്ക്കൊപ്പം ചിരിച്ചു കൊണ്ടുള്ള സെല്‍ഫിയും അയച്ചു കൊടുത്തു; ഇന്ന് ഞാനാണെങ്കില്‍ നാളെ നിങ്ങളാകും...’’വാട്ട്സ്അപ്പ് തട്ടിപ്പില്‍ അകപ്പെട്ടെന്ന് അമൃത സുരേഷ്

ഗായികയായ അമൃത സുരേഷ് സഹോദരിയും ഗായികയുമായ അഭിരാമിയ്ക്കൊപ്പം അമൃതം ഗമയ എന്ന യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ തങ്ങള്‍ വാട്ട്സ്അപ്പ് തട്ടിപ്പിനിരയായതിനെക്കുറിച്ച് പറയുകയാണ് അമൃത.
Singer Amrita Suresh, Abhirami Suresh, Amrutha about whatsapp scam
Amrutha Suresh and abhirami about watsapp scam (Image Source: Youtube)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ് സോഷ്യല്‍ മീഡിയയിലൂടെയും തിളങ്ങി നില്‍ക്കുന്ന താരമാണ്. വ്യക്തിജീവിതത്തിലെ ചില പ്രശ്നങ്ങളിലൂടെയും താരം ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിട്ടുണ്ട്. വേദികളില്‍ സംഗീതവിരുന്നൊരുങ്ങുന്ന താരം സ്വന്തം യൂട്യൂബ് ചാനലായ അമൃതംഗമയയിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്.
യൂട്യൂബ് ചാനലില്‍ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷിനൊപ്പം വിശേഷങ്ങള്‍ പങ്കുവെക്കുന്ന വീഡിയോകള്‍ക്കും ആരാധകർ ഒട്ടേറെയാണ്. ഏതൊരു പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വളരെ പോസിറ്റീവായി അവതരിപ്പിക്കുന്നതില്‍ സഹോദരിമാര്‍ക്ക് പലപ്പോഴും കൈയടി കിട്ടാറുമുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയൊരു അനുഭവം പങ്കുവെയ്ക്കുകയാണ് അമൃത സുരേഷ്. പ്രശ്നങ്ങളെ തമാശ രൂപത്തില്‍ അവതരിപ്പിക്കാറുള്ള ഇവര്‍ രണ്ടാളും പതിവുപോലെ രസകരമായി തമാശരൂപത്തിലാണ് സംസാരിക്കുന്നത്, പക്ഷേ വളരെ ഗൗരവമായ കാര്യമാണ് രണ്ടാളും സംസാരിക്കുന്നത്. വാട്ട്സ്‌ആപ്പ് വഴി സൈബർ തട്ടിപ്പിന് ഇരയായതിനെക്കുറിച്ചാണ് അമൃത പറയുന്നത്. തട്ടിപ്പിലൂടെ 45,000 രൂപ നഷ്ടപ്പെട്ടുവെന്നും അമൃത പറയുന്നു. ‘അമ്മൂന് പറ്റിയ അബദ്ധം - വാട്ട്സ് അപ്പ് സ്കാം’ എന്ന ടൈറ്റിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അമൃതയ്ക്കൊപ്പം സഹോദരി അഭിരാമിയുമുണ്ടായിരുന്നു.
ഓരോ തവണയും ഫോണ്‍ ചെയ്യുമ്പോഴുണ്ടാകുന്ന സൈബർ തട്ടിപ്പിനെ കുറിച്ചുള്ള ബോധവത്കരണ/മുന്നറിയിപ്പ് സന്ദേശത്തെ കുറിച്ച്‌ പറഞ്ഞാണ് അമൃത തട്ടിപ്പിനെപ്പറ്റി പറഞ്ഞുതുടങ്ങിയത്. ‘‘വൃത്തികെട്ട അനൗണ്‍സ്മെന്റ്, ഇതുകാരണം കോള്‍ കണക്ടാകാൻ എത്ര സമയമെടുക്കുന്നു’ എന്നെല്ലാമാണ് ഞാന്‍ കരുതിയിരുന്നത്. ഇത്രനാളും ഈ അറിയിപ്പ് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ തട്ടിപ്പിന് ഇരയായ ശേഷം ചെയ്ത കോളിന് മുമ്പ് ഇത് കേട്ടപ്പോള്‍ ‘ഈശ്വരാ ഇത് തന്നെയാണല്ലോ പറയണെ, മര്യാദയ്ക്ക് ശ്രദ്ധിച്ചാല്‍ മതിയായിരുന്നു’ എന്ന് തോന്നി...
എനിക്ക് ബിന്ദുവെന്നൊരു കസിൻ സിസ്റ്ററുണ്ട്. ഒരുദിവസം ഞാൻ സ്റ്റുഡിയോയിലിരിക്കുകയായിരുന്നു. അപ്പോള്‍ വാട്ട്സ്‌ആപ്പില്‍ ബിന്ദുച്ചേച്ചിയുടെ മെസേജ് വന്നു. 45,000 രൂപ അത്യാവശ്യമായി വേണമെന്നും സ്വന്തം യുപിഐക്ക് എന്തോ പ്രശ്മമുള്ളതിനാല്‍ മറ്റൊരു അക്കൗണ്ടിലേക്ക് ഇടണമെന്നുമാണ് പറഞ്ഞത്. ഇന്ന് ഇഎംഐ എടുക്കുന്ന ദിവസമാണെന്ന് പറഞ്ഞപ്പോള്‍ ഒരുമണിക്കൂർ കൊണ്ട് തിരികെ തരാമെന്നും ‘ചേച്ചി’ മെസേജ് അയച്ചു...
ഞാൻ അപ്പൊ തന്നെ 45,000 രൂപ അയച്ചുകൊടുത്തു. ഒപ്പം സ്റ്റുഡിയോയില്‍ നിന്ന് ചിരിച്ചുകൊണ്ടുള്ള സെല്‍ഫിയും അയച്ചുകൊടുത്തു. അപ്പൊ ചേച്ചി താങ്ക്യു എന്ന് മെസേജ് വന്നു. പിന്നാലെ അടുത്ത മെസേജും വന്നു. ഒരു 30,000 രൂപ കൂടി അയക്കാമോ എന്ന് ചോദിച്ചു. എന്റെ കയ്യില്‍ പൈസ ഇല്ലാത്തതുകൊണ്ട് ഞാൻ ചേച്ചിയെ വീഡിയോ കോള്‍ ചെയ്തു. അപ്പോള്‍ ചേച്ചി അത് കട്ട് ചെയ്തു. ഞാൻ നോർമല്‍ കോളില്‍ ചേച്ചിയെ വിളിച്ചു. ഫോണെടുത്ത ഉടനെ ചേച്ചി അവിടെക്കിടന്ന് ഭയങ്കര കരച്ചില്. ‘അമ്മൂ, എന്റെ വാട്ട്സ്‌ആപ്പ് ആരോ ഹാക്ക് ചെയ്തൂ. കുറേ പേർക്ക് ഇങ്ങനെ മെസേജ് അയച്ചു. നീ പൈസയൊന്നും അയച്ചുകൊടുക്കല്ലേ...’ എന്ന്. പക്ഷേ അപ്പോഴേക്ക് കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. എന്റെ ഒരു സെല്‍ഫിയും പോയി!...’’ അമൃത അല്‍പ്പം തമാശയോടെ പറഞ്ഞു.
‘‘തട്ടിപ്പിന് ഇരയായെന് ബോധ്യപ്പെട്ട ഉടൻ ഞാന്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഒപ്പം ബിന്ദുച്ചേച്ചിയുടെ പരിചയത്തിലുള്ള എല്ലാവരോടും ഇക്കാര്യം പറഞ്ഞു. ആരും പൈസ അയച്ചുകൊടുക്കരുതെന്ന് ആവശ്യപ്പെട്ടു. അടുത്ത തവണ മുതല്‍ ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ആ അനൗണ്‍സ്മെന്റ് ശ്രദ്ധിച്ചുകേള്‍ക്കണം, ‘ഇന്ന് ഞാനാണെങ്കില്‍ നാളെ നിങ്ങളാകാൻ സാധ്യതയുണ്ട്’....’’ മുന്നറിയപ്പോടെ അമൃത പറഞ്ഞു.
തട്ടിപ്പ് റിപ്പോർട്ട് ചെയ്തശേഷമുള്ള നടപടിക്രമങ്ങളെ കുറിച്ചും അമൃത വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ബിന്ദുച്ചേച്ചിയുടെ വാട്ട്സ്‌ആപ്പ് എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് വീഡിയോയില്‍ അഭിരാമിയും വിശദമായി പറയുന്നുണ്ട്.

Ads by Google
Friday 20 Jun 2025 08.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW