-->
പാന്‍ ഇന്ത്യന്‍ തലത്തിലെത്തുന്ന ചിത്രങ്ങളെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ദൃശ്യവിസ്മയങ്ങളും വമ്പന്‍ ആക്ഷന്‍ രംഗങ്ങളും കാമ്പുള്ള കഥാസന്ദര്‍ഭങ്ങളും നിറഞ്ഞതായിരിക്കും ഇത്തരം സിനിമകളെന്ന വിശ്വാസം ആരാധകര്‍ക്കുണ്ട്. അങ്ങനെയല്ലെങ്കില്‍ ഇത്തരം സിനിമകള്‍ വമ്പന്‍ പരാജയങ്ങളായും മാറാറുണ്ട്.
തമിഴകം അടുത്തിടെ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണ് കുബേര. ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷും നാഗാര്‍ജുനയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. റിലീസ് കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ധനുഷ് അടക്കമുള്ള താരങ്ങള്‍ തിരക്കിലുമാണ്.
ഇപ്പോഴിതാ കുബേരയുടെ പ്രൊമോഷനിടെ ശേഖര്‍ കമ്മൂലയെക്കുറിച്ച് ധനുഷ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. കോവിഡ് സമയത്തതാണ് സിനിമയുടെ കഥ കേട്ടതെന്നും ആരാണ് ശേഖര്‍ കമ്മൂല എന്ന് തനിക്ക് അന്ന് അറിയില്ലായിരുന്നുവെന്നും ധനുഷ് പറഞ്ഞു. മികച്ച സംവിധായകൻ ആണെന്ന് അഭിപ്രായം അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും എന്നാല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോള്‍ പൊരി വെയിലത്ത് നടു റോഡില്‍ തന്നെ പിച്ച എടുപ്പിച്ചെന്നുമാണ് ധനുഷ് പറയുന്നത്.
‘‘കോവിഡ് സമയത്ത് ഗ്രേ മാൻ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് എനിക്ക് ശേഖർ സാർ സിനിമയുടെ കഥ കേള്‍പ്പിക്കുന്നത്. ഒരു വിഡിയോ കോളില്‍ 20 മിനിറ്റില്‍ കഥ പറഞ്ഞു. എനിക്ക് വളരെ ഇഷ്ടമായി. ശരി സാർ ചെയ്യാം എന്ന് പറഞ്ഞതിന് ശേഷം രണ്ട് വർഷത്തേക്ക് അദ്ദേഹത്തെ പിന്നെ കണ്ടില്ല. ഞാൻ ചോദിക്കുമ്പോഴൊക്കെ സ്ക്രിപ്റ്റ് പുരോഗമിക്കുന്നു എന്നാണ് പറയുന്നത്, ഈ രണ്ട് വർഷത്തിന് ശേഷം അദ്ദേഹം എനിക്ക് കഥ കേള്‍പ്പിച്ചു എക്സ്ട്രാ ഓർഡിനറി, എനിക്ക് വളരെ ഇഷ്ടമായി. പക്ഷെ ഇതുപോലൊരു കഥ, വലിയ സിനിമ, വലിയ സ്കെയില്‍ ഇദ്ദേഹം ഹാൻഡില്‍ ചെയ്യുമോ എന്ന് എനിക്ക് അറിയില്ല, കാരണം ഇതിന് മുന്നേ എനിക്ക് ഇദ്ദേഹത്തെ അറിയില്ല. ആരാണ് ശേഖർ കമ്മുല എന്ന് അന്വേഷിച്ചപ്പോള്‍ ഇദ്ദേഹത്തെ കുറിച്ച് ഭയങ്കര ബില്‍ഡ് അപ്പാണ് എല്ലാവരും പങ്കുവെച്ചത്.
നല്ല സൂപ്പർ ഡയറക്ടർ എന്ന് ഞാൻ അദ്ദേഹത്തെ വിശ്വസിച്ചു പോയപ്പോള്‍ തിരുപ്പതി അടിവാരത്തില്‍ നടു റോഡില്‍ പൊരി വെയിലത്ത് എന്നെ ഇരുത്തി അമ്മാ തായേ എന്ന് പറയിപ്പിച്ച് പിച്ച എടുക്കാൻ വിട്ടു...’’ ഒരു ചിരിയോടെ ധനുഷ് ഇത് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിയോടെയാണ് ശേഖര്‍ ഈ വാക്കുകള്‍ ഏറ്റെടുത്തത്. നിറഞ്ഞ കൈയടിയോടെ ധനുഷിന്റെ വാക്കുകളെ കാണികളും ഏറ്റുവാങ്ങി.
"Shekhar has narrated #Kuberaa story for 20 mins in Video call. He did screenplay for 2 Yrs. All given Buildup for director📈. When I went for Shoot Tirupathi Adivarathula, Nadu Road la, Uchi Veyil la, Amma Thaye nu Pitchai eduka vittutaru😂"- #Dhanush pic.twitter.com/S4mvIP0Ftw— AmuthaBharathi (@CinemaWithAB) June 17, 2025
ഒരേ സമയം തെലുങ്കിലും തമിഴിലും ചിത്രീകരിച്ചിരിക്കുന്ന കുബേര റിലീസിന് കാത്തിരിക്കുകയാണ്. ഹിന്ദിയിലും മലയാളത്തിലും ഡബ്ബ് ചെയ്ത പതിപ്പും ഇക്കൂട്ടത്തില്‍ റിലീസിനെത്തും. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ ധനുഷിന്റെ നായിക. കുബേരയില്‍ ദേവ എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും, ഏറ്റവും വലിയ ദരിദ്രനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ബോളിവുഡ് നടന്‍ ജിം സര്‍ഭ് ആണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂണ്‍ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.