-->
അനുകരണമെന്ന പേരിൽ മലയാളത്തിലെ ഇതിഹാസ നടനായ സത്യനെ മിമിക്രിക്കാർ കൊഞ്ഞനം കുത്തുവാണെന്ന് അദ്ദേഹത്തിന്റെ മകൻ സതീഷ് സത്യൻ. കൃത്യമായി ആരും അനുകരിക്കുന്നത് കണ്ടിട്ടില്ലെന്നും അങ്ങനെ ചെയ്യുന്നവർക്ക് സമ്മാനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'സത്യൻ സ്മൃതി'യിൽ സംസാരിക്കുകയായിരുന്നു സതീഷ് സത്യൻ. മികച്ച രീതിയിൽ അവതരിപ്പിച്ചാൽ അവർക്ക് ഒരു പവൻ നൽകുമെന്ന് മകൻ പറഞ്ഞു.
മിമിക്രി കൊണ്ട് ജീവിക്കുന്നവർ ഇത്തരം ഗുരുത്വമില്ലായ്മ കാണിക്കരുത്. സത്യനെ മോശമായി ചിത്രീകരിക്കുന്ന ഇവർ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. സത്യന്റെ സിനിമകൾ കണ്ടതിനുശേഷം അദ്ദേഹത്തിന്റെ ഒരു മൂളലോ, ചിരിയോ ഏതെങ്കിലും രംഗമോ കൃത്യമായി അനുകരിച്ച് കാണിച്ചാൽ ഒരു പവൻ സമ്മാനമായി നൽകും. സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് ഇത് ചെയ്യാൻ തയ്യാറായാൽ അവിടെ ഒരു പരിപാടി നടത്താനും ഞാൻ തയ്യാറാണ്,' സതീഷ് സത്യൻ വെല്ലുവിളിച്ചു.
ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, വിനു കിരിയത്ത് തുടങ്ങിയവരും പരിപാടിയിൽ പ്രസംഗിച്ചു.