-->
തൃശൂര്‍: ചാലക്കുടി ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസില്‍ കുറ്റസമ്മതം നടത്തി ഷീലാസണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ. ഒറ്റബുദ്ധിക്ക് ചെയ്തു പോയതെന്ന് ലിവിയ ജോസ് കുറ്റം സമ്മതിച്ചു. ഷീലാ സണ്ണിയും ഭര്‍ത്താവ് സണ്ണിയും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞത് അറിഞ്ഞു. ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയ താന്‍ എങ്ങനെയാണ് പണം സമ്പാദിച്ചതെന്ന് ഷീലാ സണ്ണി ചോദിച്ചത് തനിക്ക് മനോവിഷമം ഉണ്ടാക്കിയെന്നും ഇതാണ് കുറ്റകൃത്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ലിവിയ പോലീസിനോട് പറഞ്ഞു.
കുറ്റകൃത്യത്തില്‍ തന്റെ് സഹോദരിക്ക് പങ്കില്ലെന്നും ലിവിയ ജോസ് പോലീസിനോട് പറഞ്ഞു. നാരായണ ദാസിന്റെ സഹായത്തോടെ താന്‍ ഒറ്റയ്ക്കാണ് കുറ്റം ചെയ്തത്. ബാംഗ്ലൂരില്‍ മോശം ജീവിതമാണ് താന്‍ ജീവിക്കുന്നതെന്ന് ഷീല സണ്ണി പറഞ്ഞുണ്ടാക്കി. തനിക്ക് കൂടി അവകാശമുള്ള സ്വത്തില്‍ നിന്നും 10 സെന്റ് വിറ്റാണ് കടം വീട്ടിയതെന്നും ലിവിയ പറഞ്ഞു. ഷീലയെ കുടുക്കാനുള്ള പക ഇതായിരുന്നു എന്നും അന്വേഷണ സംഘത്തോട് ലിവിയ പറഞ്ഞു.
അതേസമയം ഷീലാ സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസില്‍ പ്രതി നാരായണദാസ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. കുടുക്കിയത് ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയയ്ക്ക് വേണ്ടിയാണെന്നും നാരായണദാസ് വെളിപ്പെടുത്തിയിരുന്നു. വ്യാജ എല്‍എസ്ടി സ്റ്റാമ്പ് സംഘടിപ്പിച്ച് ഷീല സണ്ണിയുടെ സ്‌കൂട്ടറിലും വെച്ചത് ലിവിയ ജോസാണെന്നും താനും ലിവിയയും സുഹൃത്തുക്കളാണെന്നും നാരായണദാസ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.
2023 മാര്‍ച്ച് 27നാണ് ഷീലാ സണ്ണിയുടെ സ്‌കൂട്ടറില്‍ നിന്നും ബാഗില്‍ നിന്നും വ്യാജ ലഹരി വസ്തുക്കള്‍ പിടികൂടുന്നത്. 72 ദിവസം ഷീലാ സണ്ണി ജയിലില്‍ കഴിഞ്ഞു. എന്നാല്‍ പിന്നീട് നടത്തിയ രാസ പരിശോധനയിലാണ് ഇവ വ്യാജ ലഹരിയാണെന്ന് വ്യക്തമായത്. ഇതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. നാരായണദാസാണ് ഷീലയുടെ വാഹനത്തില്‍ ലഹരിയുള്ള കാര്യം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ വാഹനത്തില്‍ ലഹരി വെച്ചത് നാരായണദാസ് ആണെന്ന സംശയത്തിലേക്ക് പിന്നീട് അന്വേഷണ സംഘം എത്തി. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി ബെംഗളൂരുവിലെ വിദ്യാര്‍ത്ഥിനി ലിവിയ ജോസിന്റെ സുഹൃത്തായിരുന്നു നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ ബാഗില്‍ വെച്ച ശേഷം നാരായണ ദാസ് എക്‌സൈസിനെ അറിയിച്ചത്.