-->
മലയാളികളുടെ മനസ്സില്‍ തന്റെ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഇടം നേടിയ യുവതാരമാണ് ബിബിന്‍ ജോര്‍ജ്. നടന്‍ തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനായ ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് പ്രേക്ഷകരുടെ മനസ്സിലിടം നേടിയത്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ, വെടിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക് വിഷ്ണുവിനൊപ്പം ബിബിന്‍ തിരക്കഥയെഴുതിയിരുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും മിമിക്രി കലാകാരനുമാണ് ബിബിൻ ജോർജ്. മലയാള ടെലിവിഷനിലെ ഹിറ്റ് പ്രോഗ്രാമായിരുന്ന ബഡായി ബംഗ്ലാവിനും തിരക്കഥയെഴുതിയത് ബിബിനായിരുന്നു. തിരക്കഥാകൃത്തായി കരിയര്‍ തുടങ്ങഇയ താരം പിന്നീടിങ്ങോട്ട് ഒരുപാട് സിനിമകളില്‍ ബിബിന്‍ നായകവേഷത്തിലും തിളങ്ങി. ബിബിന്‍ നായകനായി എത്തിയ മിക്ക സിനിമകളും ഹിറ്റായി മാറിയിരുന്നു.
ഇപ്പോഴിതാ സംവിധായകന്‍ ഷാഫിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടുകയാണ് ബിബിന്‍ ജോര്‍ജ്. ‘‘ഷാഫി സാറിനെക്കുറിച്ചുള്ള കാര്യം പറയാതെ നമ്മടെ ഒരു യാത്ര തന്നെയുണ്ടാവില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും ഞാന്‍ അഭിനയിക്കുമോ നായകനാകുമോ എന്നുള്ള കാര്യം പോലും ചിന്തിക്കാനാവുന്ന കാര്യമായിരുന്നില്ല. ആത്മാര്‍ത്ഥമായി കൂടെ നില്‍ക്കുന്നവര്‍ക്കോ, ചങ്ക് ഫ്രണ്ട്സ് പോലുമോ ഞാൻ നായകൻ ആകുമെന്ന് കരുതിയിരുന്നില്ല. ഏതെങ്കിലുമൊരു കഥാപാത്രം ചെയ്യുമെന്ന് മാത്രമാണ് അവര്‍ ഓര്‍ത്തിരുന്നത്.
ആ സമയത്ത് എന്നെയൊരു ഹീറോയാക്കാന്‍ സാര്‍ കാണിച്ച ചങ്കൂറ്റമുണ്ടല്ലോ, മലയാളത്തില്‍ മിക്ക സൂപ്പര്‍താരങ്ങളെയും വച്ച് ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകനാണ് ഷാഫി സാര്‍. മലയാള സിനിമയിൽ ഏറ്റവും അധികം വിജയ ശതമാനം ഉള്ള സംവിധയകനാണ് ഷാഫി സാർ. അദ്ദേഹത്തെ സംബന്ധിച്ച് എന്നെ ഹീറോയാക്കുക എന്നത് ഒരു വലിയ കാര്യമാണ്. എനിക്കത് വലിയൊരു മൈല്‍സ്റ്റോണ്‍. എന്നെ നായകനായി സ്ക്രീനില്‍ കണ്ട ശേഷമാണല്ലോ പ്രേക്ഷകര്‍ സ്വീകരിച്ചു തുടങ്ങിയത്.
ശുക്രന്‍ എന്ന സിനിമ എന്റെ പതിനൊന്നാമത്തെ നായക കഥാപാത്രമാണ്. ഒരു മുയല്‍ ചത്ത് തീരുമെന്ന് പലരും വിചാരിച്ചയിടത്തു നിന്ന് ഈ രീതിയിലേക്ക് എന്നെ മോള്‍ഡ് ചെയ്തു കൊണ്ടു വന്നത് അദ്ദേഹമാണ്. ഞാനും വിഷ്ണുവും കൂടി നായകന്മാരാകുന്ന ഒരു സിനിമ ഷാഫി സാര്‍ എഴുതി കഥ പറഞ്ഞ് എല്ലാം സെറ്റായിരിക്കുന്ന സമയത്താണ് പുള്ളി ഒരു പോക്ക് പോയത്. ആ നഷ്ടമെന്നു പറഞ്ഞാല്‍....ഷാഫി സാർ എനിക്ക് അയച്ച ലാസ്റ്റ് വോയ്‌സ് നോട്ട് പോലും എന്നെ നായകനാക്കാൻ ഒരു സിനിമയുടെ ആയിരുന്നു. സാര്‍ ഇപ്പോഴും കൂടെയുണ്ടെന്ന് തോന്നലാണ്. നമ്മടെ ഗുരുനാഥനില്‍ ഉപരിയാണ്. എന്റെ അപ്പന്‍ മരിച്ചിട്ട് എങ്ങനെയാണോ അതു പോലെയായിരുന്നു സാറിന്റെ നഷ്ടം. അതാണ് ഷാഫി സാര്‍...’’ വിതുമ്പലോടെ ബിബിന്‍ ജോര്‍ജ് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
ബഡായി ബംഗ്ലാവിന് തിരക്കഥ എഴുതിയതിനെ പറ്റിയും താരം സംസാരിക്കുന്നുണ്ട്. താൻ സങ്കടത്തില്‍ നിന്ന് കൊണ്ട് എഴുതിയ പരിപാടിയായിരുന്നു അതെന്നും ബിബിൻ പറയുന്നു. ‘‘എന്റെ അപ്പൻ ഒരു ആക്സിഡന്റില്‍പ്പെട്ടാണ് മരിക്കുന്നത്. ആ സമയത്ത് എനിക്ക് ഇരുപത്തിരണ്ട് വയസോ മറ്റോവാണ്. അപ്പോള്‍ ഞാൻ എഴുത്ത് നിർത്തി. എഴുതാൻ പറ്റുമായിരുന്നില്ല, ഇനി എന്തിനാണ് എഴുതുന്നത് എന്ന ചോദ്യമായിരുന്നു മനസ്സില്‍ ഉണ്ടായിരുന്നത്. എല്ലാവരുടെയും ജീവിതത്തില്‍ അത്തരമൊരു ശൂന്യത വരുമല്ലോ, ഇനി ആരെ കാണിക്കാനാണ് എഴുതുന്നത് എന്ന ചിന്തയായിരുന്നു.
കാരണം, ഞാൻ നടനാകണം എന്ന് ആഗ്രഹിച്ചിരുന്നത് എന്റെ അപ്പനായിരുന്നു. അന്ന് ഞാൻ സിനിമയില്‍ ഒന്നുമല്ലാത്ത സമയമായിരുന്നു. ചാനലില്‍ എഴുതുമായിരുന്നു. എഴുത്ത് നിർത്തിയിട്ട് ഞാൻ എറണാകുളത്തെ സ്കൂളില്‍ അധ്യാപകനായിട്ട് ദിവസകൂലിക്ക് നിന്നു. മൂന്നൂറ് രൂപയായിരുന്നു കിട്ടിയിരുന്നത്. ആ പൈസയ്ക്ക് വേണ്ടിയാണ് ഞാൻ അവിടെ ജോലിക്ക് പോയത്. അപ്പോഴും മനസിന് ഒരു കനമായിരുന്നു. ആ സമയത്ത് കഥ എഴുതാനായി പേന തൊടുന്നതേ ഇല്ലായിരുന്നു. അപ്പോഴാണ് ബഡായി ബംഗ്ലാവ് എഴുതാനായിട്ട് രമേഷ് പിഷാരടി ചേട്ടൻ വിളിക്കുന്നത്.
ആ വിഷമത്തില്‍ നിന്ന് കൊണ്ടാണ് ഞാൻ ബഡായി ബംഗ്ലാവ് എഴുതി തുടങ്ങിയത്. പിന്നെ എന്റെ ജീവിതം മാറിയത് അമർ അക്ബർ അന്തോണി വന്നപ്പോഴാണ്. ആ സിനിമയുടെ കഥ കേള്‍ക്കാൻ പലരും തയ്യാറായതിന് കാരണം ബഡായി ബംഗ്ലാവായിരുന്നു...’’ ബിബിൻ പറയുന്നു.