Tuesday, March 24, 2026 Last Updated 25 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jun 2025 12.09 PM

ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച അഫാന്റെ ആരോഗ്യ നിലയില്‍ പുരോഗതി; മനോരോഗ വിദഗ്ധന്റെ ചികിത്സ നല്‍കും

afan

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് വിദഗ്ധ ചികിത്സ നൽകും. മനോരോഗ വിദഗ്ധന്റെ ചികിത്സ നൽകുമെന്നും നിലവിൽ പ്രതിയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. പ്രതി എഴുന്നേറ്റ് നടക്കുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ ആത്മഹത്യ ചെയ്യുമെന്ന് പലതവണ പറഞ്ഞിട്ടുണ്ടെന്ന്ലീ പോലീസ് വ്യക്തമാക്കിയിരുന്നു.

പൂജപ്പുര സെൻട്രൽ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാനെ കഴിഞ്ഞ ദിവസം ആശുപത്രി സെല്ലിലേക്ക് മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്നാണ് സെല്ലിലേക്ക് മാറ്റിയത്. അഫാൻ ഓർമ്മശക്തി വീണ്ടെടുത്തതായി ഡോക്ടർമാർ അറിയിച്ചിരുന്നു. അപകടനില തരണം ചെയ്ത അഫാനെ കഴിഞ്ഞയാഴ്ച വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് ഓർമയില്ലെന്നായിരുന്നു ബോധം വന്നപ്പോൾ അഫാൻ പറഞ്ഞത്.

കഴിഞ്ഞ 25-നാണ് അഫാൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ യുടി ബ്ലോക്കിലായിരുന്നു അഫാൻ കഴിഞ്ഞിരുന്നത്. രാവിലെ 11 മണിയോടെ ശുചിമുറിയിൽ പോകണമെന്ന് അഫാൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ജയിൽ വാർഡൻ അഫാനെ ശുചിമുറിയിൽ എത്തിച്ചു. ഇതിനിടെയാണ് അഫാൻ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാർഡൻ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ അഫാനെ കണ്ടെത്തിയത്.

വാർഡൻ ഉടൻ തന്നെ ജയിൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് 11.25 ഓടെ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യുന്ന സമയത്ത് ഉൾപ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാൻ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാൻ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന, പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. മാതാവ് ഷെമിയെയും കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തിൽ ആക്രമിച്ചിരുന്നു. അഞ്ച് കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിക്കുകയും പോലീസിൽ കീഴടങ്ങുകയുമായിരുന്നു.

Ads by Google
Tuesday 10 Jun 2025 12.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW