-->
മലയാളികൾക്ക് ഏറെ സുപരിചിതനായ
നടനാണ് സൈജു കുറുപ്പ്. ടി. ഹരിഹരൻ
സംവിധാനം ചെയ്ത
മയൂഖത്തിലൂടെ മലയാള
സിനിമയിലേക്ക് കടന്നുവന്ന താരം കുടുംബ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. മലയാള സിനിമയില്‍ ഏത് വേഷവും തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന യുവനടന്മാരില്‍ ഒരാളായ താരം
നായകനായും വില്ലനായും
സഹകഥാപാത്രമായും ഒട്ടേറെ
സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഇടക്കാലത്ത് സ്വഭാവ നടൻ എന്നതിലുപരി സൈജു നായകനായി ഒരുപാട് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തിയിരുന്നു. അക്കൂട്ടത്തിൽ ഒന്നായിരുന്നു
കോമഡി എന്റർടെയ്‌നറായ ജനമൈത്രി. മിഥുൻ മാനുവൽതോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ അറക്കൽ അബുവെന്ന കഥാപാത്രം സൈജു കുറുപ്പിന്റെ
അഭിനയജീവിതത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട
വേഷമാണ്. അറക്കല്‍ അബു ശ്രദ്ധിക്കപ്പെട്ടതോടെയാണ് സൈജുവിനെ തേടി കൂടുതല്‍ വേഷങ്ങള്‍ എത്തിയത്.
കഥാപാത്രം ചെറുതോ വലുതോ ആയിക്കൊള്ളട്ടെ അതിനെ പൂർണമായ തലത്തില്‍ എത്തിക്കാനുള്ള സൈജുവിന്റെ മികവ് പലകുറി പ്രേക്ഷകർ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അടുത്തിടെ പ്രദർശനത്തിന് എത്തിയ അഭിലാഷം എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം കൈയടി നേടിയതാണ്.
ഇപ്പോഴിതാ കരിയറില്‍ വിജയങ്ങള്‍ കൊണ്ട് വന്ന മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് സൈജു. ജീവിതത്തില്‍ ഒരു ഘട്ടം വരെയും വിജയങ്ങള്‍ ഉണ്ടാവണമെന്ന് താൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും പിന്നീട് താൻ അത് ഉപേക്ഷിച്ചുവെന്നും സൈജു കുറുപ്പ് പറയുന്നു.
"അങ്ങനെ ഒരു വിജയം ഉണ്ടാവണമെന്നും ആഹ്ളാദിക്കണം എന്നുമൊക്കെ ആഗ്രഹിച്ചൊരു ഘട്ടം എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. അന്ന് പക്ഷേ എനിക്ക് സക്‌സസ് കിട്ടിയില്ല. അങ്ങനെ ഞാൻ ഒരു തീരുമാനം എടുത്തു. എനിക്ക് ഇനി ജീവിതത്തില്‍ ഒരു ഹിറ്റ് സിനിമയില്‍ അഭിനയിച്ചേ പറ്റൂ. ഹിറ്റാവണം, നൂറ് ദിവസം ഓടണം എന്നൊക്കെയായിരുന്നു ആഗ്രഹം. ഇന്നത്തെ കാലത്ത് അങ്ങനെ നൂറ് ദിവസം ഒന്നും ചിത്രങ്ങള്‍ ഓടുന്നില്ലലോ.
അങ്ങനെയൊരു സമയം വരികയാണെങ്കില്‍ ഞാൻ അങ്ങ് ആഹ്ളാദിക്കും. പക്ഷേ പിന്നീട് ഞാൻ അത് മാറ്റി. സിനിമയില്‍ എത്ര സക്‌സസ് വന്നാലും ഞാൻ പക്വതയോടെ പെരുമാറും. ഞാൻ അങ്ങനെ കരുതി, എന്നെക്കൊണ്ട് അതിന് പറ്റും. ഒരു ഹിറ്റ് വന്നാല്‍ ഞാൻ ഒരിക്കലും അധികമായി ആഹ്ളാദിക്കില്ല, ഒരു ഫ്ലോപ്പ് വന്നാല്‍ ഞാൻ അമിതമായി സങ്കടപെടില്ല എന്നൊക്കെ.
അങ്ങനെ ഒരു ഡിസിഷൻ ഞാൻ തീരുമാനം എടുത്ത് കുറച്ച് കാലം കഴിഞ്ഞപ്പോഴേക്കും ട്രിവാൻഡ്രം ലോഡ്‌ജ് സംഭവിച്ചു. അപ്പോഴാണ് എന്റെ ഭാര്യം പറയുന്നത്, ദൈവത്തിനും അറിയാം, അല്ലെങ്കില്‍ ഒരു അള്‍ട്ടിമേറ്റ് പവർ ഉണ്ടെങ്കില്‍ ഒരാള്‍ക്ക് എപ്പോള്‍ സക്‌സസ് കൊടുക്കണമെന്ന്. അയാള്‍ക്ക് അത് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ദൈവത്തിന് കൂടി തോന്നണം. അപ്പോഴേ അത് നിങ്ങള്‍ക്ക് വരികയുള്ളൂ.
അത് കേട്ടപ്പോള്‍ ഞാൻ അപ്പാടെ അങ്ങ് പക്വതയുള്ള ആളായി മാറിയതല്ല. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഒരുപാട് തോല്‍വികള്‍ എന്നെ തേടിയെത്തി. അപ്പോള്‍ എനിക്ക് സക്‌സസ് ലഭിച്ചപ്പോള്‍ മനസിലായി ഇത് ദൈവത്തിന്റെ ലിമിറ്റഡ് പിരിയഡ് ഓഫറാണ് എന്ന്. അധികനാള്‍ ഇത് കാണുന്നില്ല. ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ ആളുകള്‍ മറക്കും.
അതുപോലെ തന്നെയാണ് ഫ്ലോപ്പുകളും, ഉദാഹരണത്തിന് ഭരതനാട്യം. അതിലാണ് ഞാൻ ഏറ്റവും കൂടുതല്‍ ഡിപ്രസ്ഡ് ആയത്. അതിന്റെ കാരണം ഞാൻ പ്രൊഡ്യൂസർ ആയത് കൊണ്ട് മാത്രമായിരുന്നില്ല. കാരണം അത്രമാത്രം ഇത് ഹിറ്റാവുമെന്ന് ഞാൻ വിചാരിച്ചു. ഭയങ്കര കോണ്‍ഫിഡൻസ് ആയിരുന്നു എനിക്ക്. അധികം ആരോടും ഞാൻ കാണിച്ചിരുന്നില്ല.
പക്ഷേ എന്റെ ഉള്ളിന്റെ ഉള്ളില്‍ അതുണ്ടായിരുന്നു, ആ സിനിമ ഹിറ്റാവുമെന്ന്. പക്ഷേ അത് നടക്കാതായതോടെ ഞാൻ ഭയങ്കര ഡിപ്രഷനിലായി. അതങ്ങ് വിട്ടേക്കാം എന്ന് വച്ചപ്പോള്‍ സിനിമ ഒടിടിയില്‍ വന്നു. അപ്പോഴതാ ആളുകള്‍ കൂടുതലായി ഏറ്റെടുക്കുന്നു, അതില്‍ ഞാൻ പക്ഷേ അമിതമായി സന്തോഷിക്കാൻ നിന്നില്ല എന്ന് മാത്രം... " സൈജു കുറുപ്പ് പറഞ്ഞു.
സണ്ണി വൈനും സൈജു കുറുപ്പും അപർണ ദാസും പ്രധാന വേഷത്തില്‍ എത്തുന്ന റിട്ടണ്‍ ആൻഡ് ഡയറക്റ്റഡ് ബൈ ഗോഡ് എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടയിലാണ് സൈജു കുറുപ്പ് മനസ് തുറന്നത്.