-->
ചെന്നൈ: തമിഴ്നാട്ടിൽ 2026 ല്‍ ബിജെപി -എഐഎഡിഎംകെ സർക്കാർ വരുമെന്ന് അമിത് ഷാ പറഞ്ഞു.താൻ താമസിക്കുന്നത് ദില്ലിയിൽ എങ്കിലും ചെവി തമിഴ്നാട്ടിലാണ്. മധുരയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷായ്ക്ക് തന്നെ തോൽപിക്കാൻ കഴിയില്ലെന്ന് സ്റ്റാലിൻ പറഞ്ഞത് ശരിയാണ്.തമിഴ്നാട്ടിലെ ജനങ്ങൾ ആണ് സ്റ്റാലിനെ തോൽപിക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
നാലു വർഷത്തെ ഭരണത്തിനിടെ അഴിമതിയുടെ എല്ലാ പരിധികളും ഡിഎംകെ ലംഘിച്ചു. ഡിഎംകെ സർക്കാർ 4,600 കോടി രൂപയുടെ മണൽ ഖനന അഴിമതി നടത്തി. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനന്റെ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് 39,000 കോടി രൂപ നഷ്ടമുണ്ടായി. കേന്ദ്ര സർക്കാർ നൽകിയ 450 കോടി രൂപയുടെ പോഷകാഹാര കിറ്റുകൾ ഒരു സ്വകാര്യ കമ്പനിക്ക് കൈമാറിയതിലൂടെ ഡിഎംകെ വലിയ അഴിമതി നടത്തി. ദരിദ്രർക്ക് ഭക്ഷണം നിഷേധിച്ച സർക്കാരാണ്സ്റ്റാലിന്റേതെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം കെ.അണ്ണാമലൈ അടക്കം തമിഴ്നാട്ടിലെ ബിജെപി നേതാക്കൾക്ക് അമിത് ഷാ താക്കീതും നല്‍കി.. AIADMK സഖ്യത്തിനെതിരായ നീക്കങ്ങൾ ബിജെപിക്കെതിരായ നീക്കമായി കണക്കാക്കും എന്നും കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അമിത് ഷാ നേതാക്കളെ അറിയിച്ചു. നൈനാർ നാഗേന്ദ്രന്റെ നേതൃത്വം അംഗീകരിച്ച് മുന്നോട്ടുപോകണം എന്നും അമിത് ഷാ ആവശ്യപ്പെട്ടു.
മധുരയിലെത്തിയ അമിത് ഷാ, കെ.അണ്ണാമലൈ,എൽ.മുരുഗൻ, നൈനാർ എന്നിവരുമായി പ്രത്യേകം ചർച്ച നടത്തി . നൈനാർ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയതിനുശേഷമുള്ള നിസ്സഹകരണത്തിന്റെ തെളിവ് നിരത്തി ആയിരുന്നു അമിത് ഷായുടെ വിമർശനം .അണ്ണാമലൈയുടെ അനുയായികൾ നടത്തുന്ന സോഷ്യൽ മീഡിയ വിമർശനത്തിൽ ബിജെപി നേതൃത്വത്തിനുള്ള അതൃപ്തി കൂടിയാണ് അമിത് ഷാ പ്രകടിപ്പിച്ചത്