-->
സഹോദരി ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പു നടത്തിയ ജീവനക്കാരുടെ യഥാർഥ മുഖം വെളിപ്പെടുത്തി നടി അഹാന കൃഷ്ണ . വലിയ തുക മോഷ്ടിക്കുകയും അതു പിടിക്കപ്പെട്ടപ്പോൾ അപകീർത്തിപ്പെടുത്തുന്ന വ്യാജ പരാതി നൽകി രക്ഷപ്പെടാൻ ശ്രമിക്കുകയുമാണ് അവർ ചെയ്തതെന്ന് അഹാന പറയുന്നു.
കള്ളക്കേസ് നൽകിയാൽ അവർ മോഷ്ടിച്ച പണം നൽകുന്നതിൽ നിന്ന് രക്ഷപ്പെടാമെന്ന് അവർക്ക് തോന്നിയിടത്താണ് അവർ സ്വന്തം കുഴിമാടം കുഴിച്ചതെന്നും അഹാന കുറിച്ചു. തട്ടിപ്പ് പിടിക്കപ്പെട്ടതിനു ശേഷം അഹാന ഈ ജീവനക്കാരോട് സംസാരിക്കുന്ന വിഡിയോ അമ്മ സിന്ധു കൃഷ്ണ പുറത്തുവിട്ടിരുന്നു. ഈ വിഡിയോ സ്വന്തം പേജിൽ പങ്കുവച്ചാണ് അഹാന നിലപാട് വിശദീകരിച്ചത്.
‘മോഷണം കണ്ടെത്തിയതിന്റെ പിറ്റേന്ന്, കുറ്റം ഏറ്റുപറഞ്ഞ്, ചെറിയൊരു ഒത്തുതീർപ്പിനായി 3 പെൺകുട്ടികൾ കുടുംബത്തോടൊപ്പം വന്നപ്പോൾ, കാലു പിടിച്ച് മാപ്പ് ചോദിക്കുകയും അവർക്കെതിരെ കേസെടുക്കരുതെന്ന് അഭ്യർഥിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ അമ്മ (സിന്ധു കൃഷ്ണ) യൂട്യൂബ് ചാനലിൽ പുറത്തുവിട്ടിരുന്നു. പറഞ്ഞ കാലയളവിനുള്ളിൽ ബാക്കി പണം തിരികെ നൽകാമെന്നും ഇവർ പറഞ്ഞിരുന്നു.
എന്നാൽ, ഈ സംഭവം നടന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഞങ്ങൾക്കെതിരെ കള്ളക്കേസ് നൽകാനുള്ള മികച്ച ആശയം ആരോ അവർക്ക് നൽകി. സത്യം തെളിയിക്കാൻ വേണ്ടിയല്ല ഞങ്ങൾ ഈ വിഡിയോ പുറത്തുവിടുന്നത്. കാരണം നിങ്ങളിൽ ഭൂരിഭാഗം പേർക്കും എന്താണ് സത്യമെന്നത് വ്യക്തമാണെന്ന് എനിക്ക് ഉറപ്പുണ്ട്.
എന്നാൽ മറുവശത്തുള്ളയാൾ സെലിബ്രിറ്റി ആണെങ്കിൽ എന്തെങ്കിലും ചീത്ത പറഞ്ഞിട്ട് അപകീർത്തിപ്പെടുത്താൻ ശ്രമിക്കാം എന്ന് കരുതുന്ന തട്ടിപ്പുകാർക്ക് ഇതൊരു ശക്തമായ താക്കീതാണ്. കുറച്ചു ലൈക്കുകൾക്കും വ്യൂസിനുമായി സ്ഥിരീകരിക്കാത്ത വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കാൻ തയ്യാറുള്ള മീഡിയ പേജുകൾ ഉണ്ടായിരിക്കാം, എന്നാൽ അതെല്ലാം കുറച്ചു സമയത്തേക്കു മാത്രമേ നിലനിൽക്കൂ.
മാധ്യമങ്ങൾക്ക് മുന്നിൽ കള്ളക്കഥകൾ പറഞ്ഞ് കരയാനുള്ള അവരുടെ ത്വരയാണ് ഈ 3 തട്ടിപ്പുകാരികളെയും ഇപ്പോൾ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയത്. അവർ മാന്യരായിരുന്നുവെങ്കിൽ മോഷ്ടിച്ച പണം അവർക്ക് നൽകാമായിരുന്നു, ഞങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാമായിരുന്നു.
എന്നാൽ, ഞങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച് ഞങ്ങൾക്കെതിരെ കള്ളക്കേസ് നൽകിയാൽ അവർ മോഷ്ടിച്ച പണം നൽകുന്നതിൽ നിന്ന് രക്ഷപ്പെടാമെന്ന് അവർക്ക് തോന്നി - അവിടെയാണ് അവർ സ്വന്തം കുഴിമാടം കുഴിച്ചത്. "ഏകദേശം 12 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആണ് സിന്ധു കൃഷ്ണ പുറത്തുവിട്ടത്. അതിൽ കൂടുതലും അഹാന ഈ മൂന്നു ജീവനക്കാരോട് ചോദ്യങ്ങൾ ചോദിക്കുന്നതായി കാണാം.
അഹാനയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഇരുന്ന് ഉരുകുന്ന ജീവനക്കാരെ വിഡിയോയിൽ കാണാം. പലപ്പോഴും തെറ്റ് പറ്റിയെന്ന് യുവതികൾ തുറന്ന് പറയുന്നു. പ്രശ്നമുണ്ടാക്കരുത് ആരും അറിയരുതെന്ന് ഭര്‍ത്താക്കന്‍മാര്‍. അവസാനം നില്‍ക്കകളിയില്ലാതെ വന്നപ്പോള്‍ ‘ചേച്ചി പോലീസിനോട് പറയരുതെ’ എന്ന് അഹാനയോട് അപേക്ഷ. നിങ്ങള്‍ ചെയ്ത കാര്യം ശരിയല്ലെന്നും പോലീസിനെ അറിയിക്കുമെന്ന് അഹാന പറയുന്നുണ്ട്. കുറ്റബോധം തോന്നിയില്ലേ എന്ന് അഹാന ചോദിച്ചപ്പോള്‍ കുറ്റബോധം ഉണ്ട് എന്നാണ് ഒരു ജീവനക്കാരിയുടെ മൊഴി.
‘ചേച്ചി തെറ്റ് പറ്റി പോയി, ഞങ്ങള്‍ സ്കാനര്‍ മാറ്റി’ എന്നും മൂവര്‍ സംഘം തുറന്ന് പറയുന്നു.നേരത്തെ യുവതികളുമായി കൃഷ്ണകുമാറും അഹാനയും അടക്കം സംസാരിക്കുന്ന വിഡിയോയുടെ ഭാഗം കൃഷ്ണകുമാര്‍ പുറത്ത് വിട്ടിരുന്നു. ഈ വിഡിയോയില്‍ യുവതികള്‍ പറയുന്നുണ്ട് തങ്ങള്‍ മൂവരും ചേര്‍ന്ന് പണം വീതിച്ച് എടുത്തിട്ടുണ്ട് എന്ന്. 2000 രൂപ കിട്ടിയാല്‍ 500 വെച്ച് മൂന്ന് പേരും എടുക്കുകയാണ് ചെയ്യാറുളളത് എന്ന് ഇവര്‍ പറയുന്നു.
എന്നാല്‍ യുവതികള്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇത്തരത്തില്‍ തങ്ങളെക്കൊണ്ട് ഭീഷണിപ്പെടുത്തി അവര്‍ പറയിച്ചു എന്നാണ്.കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണന് തിരുവനന്തപുരം കവടിയാറില്‍ ഫാന്‍സി ആഭരണങ്ങള്‍ വില്‍ക്കുന്ന കടയുണ്ട്. ഒരു വര്‍ഷത്തിലേറെയായി ഇവിടെ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരെയും ഭര്‍ത്താക്കന്‍മാരെയും, മെയ് 30ന് കൃഷ്ണകുമാറിന്‍റെ അമ്പലമുക്കിലെ ഓഫീസിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി, ജാതീയമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്നാണ് പരാതിയും കേസും.
ഇവരുടെ പരാതിയില്‍ കേസെടുക്കുന്നതിന് മുന്‍പ് തന്നെ കൃഷ്ണകുമാറിന്‍റെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ ആഭരണങ്ങള്‍ വിറ്റ് കിട്ടുന്ന പണം, കടയിലെ ക്യൂ ആര്‍ കോഡ് തകരാറിലാണെന്ന് പറഞ്ഞ് ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റി 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
ആഭരണങ്ങള്‍ വാങ്ങിയ സുഹൃത്തുക്കള്‍ പറഞ്ഞാണ് തട്ടിപ്പറിഞ്ഞതെന്നും അതിന് ശേഷം പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ഇവരും ഭര്‍ത്താക്കന്‍മാരും ആദ്യം ദിയയുടെ ഫ്ളാറ്റിലെത്തിച്ച് 30ന് 5 ലക്ഷം രൂപ തന്നു. പിന്നീട് കൂടുതല്‍ സംസാരിക്കാനായി കൃഷ്ണകുമാറിന്‍റെ ഓഫീസിലേക്ക് പോയി. അവിടെ വച്ച് മൂന്ന് ലക്ഷത്തി 82 ആയിരം രൂപയും തന്നു. അതിന് ശേഷം പിന്നീട് രാത്രിയില്‍ ദിയയെ ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി കൊടുത്തതെന്നും കൃഷ്ണകുമാര്‍ വിശദീകരിക്കുന്നു.