-->
കോഴിക്കോട് : കോഴിക്കോട്-ബംഗളുരു റൂട്ടിലെ നവകേരള ബസില്‍ യാത്രക്കാര്‍ തീരെ കുറവ്. സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടും ഫലമില്ല. കഴിഞ്ഞ വര്‍ഷം സര്‍വീസ് തുടങ്ങിയപ്പോള്‍, പുലര്‍ച്ച നാലിനു കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് മുമ്പ് കര്‍ണാടക തലസ്ഥാനത്തെത്തുന്ന വിധത്തിലായിരുന്നു ടൈം ഷെഡ്യൂള്‍. ഇത് മാറ്റി രാവിലെ 8.30ന് കോഴിക്കോട്ടുനിന്ന് യാത്ര പുറപ്പെടുന്ന വിധത്തിലാക്കിയിട്ടുണ്ട്. എന്നിട്ടും പല ദിവസങ്ങളിലും രണ്ടോ മൂന്നോ യാത്രക്കാരുമായാണ് സര്‍വീസ് തുടങ്ങുന്നത്.
ഇന്നലെ രാവിലെ കോഴിക്കോട്ടു നിന്ന് യാത്രയാരംഭിച്ചത് വെറും മൂന്ന് യാത്രക്കാരുമായിട്ടാണ്. താമരശേരി, കല്‍പറ്റ സ്‌റ്റോപ്പുകളില്‍ നിന്ന് അഞ്ചും ആറും യാത്രക്കാരെ കിട്ടി. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ആരും കയറാനില്ലാത്ത അവസ്ഥയിലാണ് കര്‍ണാടകയിലേക്ക് യാത്ര തുടര്‍ന്നത്. ഇതിന്റെ തൊട്ടു മുമ്പില്‍ പുറപ്പെട്ട കോഴിക്കോട്-ബംഗളുരു സൂപ്പര്‍ എക്‌സ്പ്രസിന് കാര്യമായ കലക്്ഷന്‍ ലഭിക്കുകയും ചെയ്തു.
ഈ ബസ് ബത്തേരിയില്‍ നവകേരള ബസിനടുത്ത് പാര്‍ക്ക്് ചെയ്തത് സീറ്റിലാകെ യാത്രക്കാരുമായാണ്. കൊട്ടിഘോഷിച്ച നവകേരളയെന്ന ഗരുഡ പ്രീമിയം ബസ് കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി ദൂരം താണ്ടാന്‍ രണ്ടര മണിക്കൂറിലേറെ വേണ്ടിവരും. സാധാരണ ഗതിയില്‍ ഈ റൂട്ടില്‍ ഫാസ്റ്റും പോയന്റ് ടു പോയന്റ് ഓര്‍ഡിനറി ബസും ഇതേ സമയത്തിനുള്ളില്‍ എത്താറുണ്ട്. യാത്രാ നിരക്ക് തുച്ഛവും.
നൂറ്റിയമ്പത് രൂപയില്‍ താഴെയാണ് ബത്തേരി-കോഴിക്കോട് ബസ് യാത്രാ നിരക്ക്. നവകേരള പ്രീമിയം ബസില്‍ ഇതേ യാത്രക്ക് 315 രൂപയാണ് ചാര്‍ജ്. ബത്തേരിയില്‍ അര മണിക്കൂറോളം വിശ്രമിച്ച് മൈസുരുവിലെത്തുമ്പോള്‍ ഉച്ചകഴിയും. വൈകുന്നേരം മാത്രമാണ് നവകേരള ബസ് ബംഗളുരുവിലെത്തുന്നത്. സീറ്റു പകുതിയും കാലിയായാണ് കഴിഞ്ഞ ആഴ്ച ബസ് സര്‍വീസ് നടത്തിയത്. എന്നാല്‍ കര്‍ണാടകയുടെ ആഡംബര ബസുകളായ അംബാരി ഉത്സവ്, ഐരാവത് ബസുകള്‍ കോഴിക്കോട് റൂട്ടില്‍ നല്ല നിലയ്ക്ക് സര്‍വീസ് നടത്തി വരികയാണ്.
ഉയര്‍ന്ന ടിക്കറ്റ് നിരക്കും സൗകര്യപ്രദമല്ലാത്ത സമയക്രമവുമാണ് യാത്രക്കാര്‍ നവകേരള ബസിനെ കൈവിടാന്‍ കാരണം. 26 സീറ്റുകള്‍ മാത്രമുള്ള ബസിന് ഇരുവശങ്ങളിലേക്കും ഡീസലിന് മാത്രം 35,000 രൂപവരെ ചെലവ് വരുന്നുണ്ട്.
ഇരുവശങ്ങളിലേക്കും മുഴുവന്‍ സീറ്റുകളില്‍ യാത്രക്കാര്‍ കയറിയാല്‍ ടിക്കറ്റിനത്തില്‍ 65,000 രൂപ വരെയാണ് വരുമാനമായി ലഭിക്കുന്നത്. ഗരുഡ പ്രീമിയത്തില്‍ എന്‍ഡ് ടു എന്‍ഡ് ടിക്കറ്റാണ് നല്‍കിയിരുന്നത്. ഇതു മാറ്റി പകരം സ്‌റ്റേജ് ഫെയറാക്കിയതോടെയാണ് താമരശേരിയില്‍ നിന്നും മറ്റും ബുക്ക് ചെയîാത്ത യാത്രക്കാരെയും പ്രവേശിപ്പിക്കാമെന്നായത്. ബസിലെ ടിക്കറ്റ് നിരക്ക്് കുറച്ചിട്ടും വലിയ പ്രയോജമുണ്ടായില്ല.