-->
അടി മേടിച്ചു കൂട്ടുന്ന വില്ലൻ, വില്ലന് വേണ്ടി ജോലി ചെയ്യുന്ന ഗുണ്ട, ക്യാമറ സൂം ചെയ്തു നോക്കിയാൽ മാത്രം കാണുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ... ഇങ്ങനെ സിനിമയിൽ വന്നു പോകുന്ന ഒരുപാട് മുഖങ്ങളുണ്ട്. അവരിൽ ചിലരൊക്കെ ഭാഗ്യവും കഠിന പ്രയത്നവും കൊണ്ട് വെള്ളിത്തിരയിൽ തങ്ങളുടെ കൈയ്യൊപ്പ് വരച്ചിടും.
അങ്ങനെ ജൂനിയർ ആർട്ടിസ്റ്റായി എത്തി കാലങ്ങൾക്കിപ്പുറം മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത താരമായി വളർന്ന അഭിനേതാക്കള്‍ അപൂർവമായിട്ടെങ്കിലും ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ എടുത്തു പറയാവുന്ന ഒരു താരമാണ് ജോജു ജോർജ്.
ജൂനിയർ ആർട്ടിസ്റ്റ്, പിന്നീട് സഹനടൻ, എന്നാലിപ്പോൾ ജോജു മലയാള സിനിമയിലെ ഹിറ്റ് താരവും സിനിമാ സംവിധായകനുമാണ്.
ജോസഫ് എന്ന ചിത്രത്തിലൂടെ കരിയർ മാറിമറിഞ്ഞ ജോജു, പണി എന്ന സിനിമയിലൂടെ സംവിധായകനുമായി. തമിഴ് സിനിമയിലും തിളങ്ങി നിൽക്കുന്ന താരം, കമല്‍ഹാസൻ നായകനായി എത്തുന്ന തഗ് ലൈഫിലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഇപ്പോഴിതാ തഗ് ലൈഫിന്റെ പ്രൊമോഷൻ വേദിയിൽ തന്റെ സിനിമ യാത്ര പങ്കിടുകയാണ് ജോജു. ചെറുതും വലുതുമായി 125 ഓളം സിനിമകള്‍ ചെയ്ത ആളാണ് താനെന്നും, തന്റെ കരച്ചില്‍ ശരിയാകാത്തത് കൊണ്ട് പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും തന്നെ മാറ്റിയ അവസരമുണ്ടായിട്ടുണ്ടെന്നും അത് ഇൻസള്‍ട്ട് ആയിരുന്നെങ്കിലും അങ്ങനെ തനിക്കത് തോന്നിയില്ലെന്നും ജോജു പറയുന്നു.
"കല്യാണ തലേന്ന് ഉത്സവമൂഡ് ഉണ്ടാവില്ലേ. അതിന്റെ സന്തോഷത്തിലാണ് തഗ് ലൈഫ് റിലീസ് ചെയ്യാൻ പോകുന്നതിനെ എനിക്ക് ഉള്ളത്. ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണത്. അംഗീകാരമാണത്. ചെറിയ വേഷങ്ങള്‍ തുടങ്ങി 125 ഓളം സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാൻ. അഭിനയിച്ച് ശരിയാവാതെയാണ് ഞാൻ തുടങ്ങിയത്. പഠിച്ച് പഠിച്ച് 2010 ലാണ് സിനിമയില്‍ ട്രൈ ചെയ്യാം എന്ന് ഒരാള്‍ പറയുന്നത്. 2013ല്‍ ഒരു കഥാപാത്രം കിട്ടി. 2018 ല്‍ ജോസഫ് എന്ന സിനിമ സംഭവിച്ചു.
കഴിഞ്ഞ വർഷം പണി എന്ന സിനിമ സംവിധാനം ചെയ്തു. നമ്മള്‍ കഠിനാധ്വാനം ചെയ്തിട്ട് ആരെങ്കിലും കൊള്ളാടാന്ന് പറയുന്നത് കേള്‍ക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതില്ലെങ്കിലും പ്രശ്നമൊന്നും ഇല്ല. പക്ഷേ ഒരു പ്രശംസ കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. അതാഗ്രഹിച്ച രീതിയില്‍ കിട്ടാതിരുന്നപ്പോള്‍ സങ്കടപ്പെട്ടിട്ടുണ്ട്. മനസില്‍ മുറിവ് ഉണ്ടായിട്ടുണ്ട്. പക്ഷേ അതെല്ലാം നീ നല്ലൊരു നടനാണ് എന്ന് കമല്‍ സാർ പറഞ്ഞപ്പോള്‍ ഇല്ലാതായി.
എന്റെ ആദ്യ സിനിമ പൃഥ്വിരാജിന്റെ പടമായിരുന്നു. അതില്‍ കരഞ്ഞ് അഭിനയിക്കേണ്ട സീനുണ്ട്. കരച്ചില്‍ ശരിയാകാത്തത് കൊണ്ട് എന്നെ പറഞ്ഞ് വിട്ടു. പകരം എന്റെ അസിസ്റ്റന്‍റായി വന്നയാള്‍ക്ക് ആ വേഷവും കൊടുത്തു. ഇൻസള്‍ട്ടാണ് അതെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ എനിക്കത് ഇൻസള്‍ട്ട് ആയിരുന്നില്ല. അന്ന് മുതല്‍ ഇങ്ങോട്ട് പഠനം അല്ലാതെ വേറെ ഒന്നും ഞാൻ ചെയ്തിട്ടില്ല. വേറെ ഒന്നും അറിയുകയും ഇല്ല... " അല്പം ഗദ്ഗദത്തോടെ ജോജു പറഞ്ഞു.