-->
മലപ്പുറം: ഇനി യുഡിഎഫിലേക്ക് ഇല്ലെന്നും യുഡിഎഫിന്റെ നേതാക്കള്‍ തന്നെ വിളിക്കരുതെന്നും പി.വി.അന്‍വര്‍. എല്ലാം അവസാനിച്ചെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് വേണ്ടി ചെലവഴിക്കാന്‍ തന്റെ കയ്യില്‍ അഞ്ച് പൈസയില്ലെന്നും പി.വി. അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അന്‍വര്‍ ഇനി യുഡിഎഫിലേക്കും എല്‍ഡിഎഫിലേക്കും ഇല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വി.ഡി.സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നും യുഡിഎഫില്‍ വിശ്വാസം നഷ്ടമായെന്നും പറഞ്ഞു. അന്‍വറിന്റെ വോട്ടു വേണമെന്നും എന്നാല്‍ അന്‍വറിനെ വേണ്ടെന്നും പറയുന്ന വി.ഡി. സതീശനൊപ്പം ഇല്ലെന്നും പറഞ്ഞു. മുസ്‌ളീംലീഗ് നേതാക്കളാണ് തന്നെ യുഡിഎഫിലേക്ക് ക്ഷണിച്ചത്. തന്നെ യുഡിഎഫിലേക്ക് കൂട്ടിയത് കുഞ്ഞാലിക്കൂട്ടിയാണ്. ഇപ്പോഴും അദ്ദേഹം തന്നെ യുഡിഎഫില്‍ എത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അദ്ദേഹം പഠിച്ച പണിയെല്ലാം നോക്കിയിട്ടും നടക്കുന്നില്ല. കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കുന്നു. അഞ്ചുമാസമായി തന്നെ വാലില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇനി വാലാകാനില്ലെന്നും പറഞ്ഞു.
പിണറായിസത്തിനെതിരേ പോരാട്ടം നടത്തിവന്ന തന്നെ സ്വീകരിക്കേണ്ട ചുമതല യുഡിഎഫിനുണ്ട്. എന്നാല്‍ യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികള്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ അവര്‍ പിണറായിസം മാറ്റിനിര്‍ത്തി മറ്റ് ചില ഗൂഡശക്തികളുടെ താല്‍പ്പര്യം സംരക്ഷിച്ച് അന്‍വറിനെ തോല്‍പ്പിക്കക എന്നനിലയില്‍ പോകുകയാണ്. താന്‍ യുഡിഎഫില്‍ വന്നാലും താന്‍ ചിലര്‍ക്ക് തടസ്സമാകും. അതുകൊണ്ട് തന്നെ ഫിനിഷ് ചെയ്യാന്‍ നോക്കുന്നു. യുഡിഎഫ് നിര്‍ത്തുന്ന ഏത് സ്ഥാനാര്‍ത്ഥിയായാലും താന്‍ പിന്തുണയ്ക്കുമായിരുന്നു.
താന്‍ യുഡിഎഫിന് പിന്നാലെ പോയിട്ടില്ല. ലീഗ് നേതാക്കളല്ലാ തനിക്ക് സീറ്റ് നല്‍കേണ്ടതെന്നും കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസിനാണ് താന്‍ സിറ്റിംഗ്‌സീറ്റ് നല്‍കിയതെന്നും പറഞ്ഞു. ഇടതുപക്ഷവും യുഡിഎഫും തന്നെ ഞെക്കിപ്പിഴിഞ്ഞ് പാപ്പരാക്കിയിരിക്കുകയാണ്. വി.ഡി. സതീശനോട് മാപ്പുപറഞ്ഞതാണ്. കെ.സി.വേണുഗോപാലുമായി നിരന്തരം ബന്ധപ്പെട്ടിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും പറഞ്ഞു. കെ.സി. വേണുഗോപാലിനോട് കാര്യങ്ങള്‍ സംസാരിക്കാന്‍ മൂന്ന് മണിക്കൂര്‍ കാത്തിരുന്നു. അദ്ദേഹം കാണാന്‍ പോലും കൂട്ടാക്കിയില്ല.
പി.വി. അന്‍വര്‍ ഇല്ലാതെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ വോട്ടെവിടെയാണെന്ന് അന്‍വര്‍ ചോദിച്ചു. ആര്യാടന്‍ ഷൗക്കത്ത് മത്സരിക്കരുത് എന്ന് പറഞ്ഞതിന് കാരണമുണ്ട്. വനം വന്യജീവി പ്രശ്‌നമാണ് നിലവില്‍ നിലമ്പൂരിലെ ഏറ്റവും വലിയവിഷയം. അതുകൊണ്ടാണ് ജോയിയെ നിര്‍ദേശിച്ചത്. മലയോര പ്രദേശത്ത് ഒരു കുടിയേറ്റക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അതില്‍ ഇംപാക്ട് ഉണ്ടാക്കും. യുഡിഎഫിന്റെ ഭാഗമായിരുന്നെങ്കില്‍ ആര്യാടനെ താന്‍ പിന്തുണക്കുമായിരുന്നു എന്നും പറഞ്ഞു.
പിണറായിസത്തിനെതിരേ ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍ നിന്നും പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ല. എം സ്വരാജ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്നാല്‍ അദ്ദേഹം പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണ്. നിലമ്പൂരിലെ നാട്ടുകാരന്‍ കൂടിയായിട്ടും വന്യമൃഗവിഷയം ഉണ്ടായിട്ട് വനംവിഷയത്തില്‍ ഒരു പോരായ്മയുണ്ടെന്ന് സൂചിപ്പിക്കാന്‍ പോലും എം സ്വരാജ് കൂട്ടാക്കിയിട്ടില്ല. ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇടുന്നില്ല. പാലസ്തീനിലെ മുസ്‌ളീങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന സ്വരാജ് മൂക്കിന് കീഴിലെ മുസ്‌ളീം പ്രശ്‌നം വിഷയമല്ല. പ്രളയകാലത്ത് നിലമ്പൂരില്‍ സ്വന്തം പഞ്ചായത്തില്‍ പ്രശ്‌നം ഉണ്ടായിട്ടും ഒരു ഫോട്ടോയില്‍ കാണാന്‍ പോലും സ്വരാജ് തയ്യാറായില്ലെന്നും ആരോപിച്ചു.