-->
നടനും എഴുത്തുകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രാജേഷ് വില്യംസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ ജോയ് മാത്യു.
"തമിഴ് തെലുങ്ക് ചലച്ചിത്ര നടനും ഡബ്ബിങ് ആർട്ടിസ്റ്റും എഴുത്തുകാരനുമായ രാജേഷ് വില്യംസ് അന്തരിച്ചു. അറിയപ്പെടുന്ന ഡബ്ബിങ് ആർട്ടിസ്റ്റായ ഇദ്ദേഹം എനിക്കു വേണ്ടി ദേവി, ബലൂൺ, രാജാധിരാജ, വിസ്മയം എന്നീ ചിത്രങ്ങൾക്ക് വേണ്ടി തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ശബ്ദം നൽകിയിട്ടുണ്ട്. പ്രിയ സഹപ്രവർത്തകന്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ"- എന്നാണ് ജോയ് മാത്യു അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
1974-ല്‍ പുറത്തിറങ്ങിയ അവള്‍ ഒരു തൊടര്‍ക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. 1979-ല്‍ കന്നി പരുവത്തിലേ എന്ന ചിത്രത്തിലൂടെ നായകനുമായി.
സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവര്‍, നേരുക്ക് നേര്‍, ദീന, സിറ്റിസെന്‍, രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോഗ്രാഫ്, ശിവകാശി, മഴൈ, ധര്‍മപുരി, തിരുപ്പതി, സര്‍ക്കാര്‍, മാസ്റ്റര്‍, യാതും ഊരേ യാവരും കേളിര്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചില ചിത്രങ്ങള്‍. മലയാളത്തില്‍ അലകള്‍, ഇതാ ഒരു പെണ്‍കുട്ടി, അഭിമന്യൂ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ബംഗാരു ചിലക, ചദാസ്തപു മൊഗുഡു, മാ ഇണ്‍ടി മഹാരാജു എന്നിവയാണ് രാജേഷ് അഭിനയിച്ച തെലുങ്ക് ചിത്രങ്ങള്‍.
മലയാള നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവര്‍ക്ക് തമിഴില്‍ ശബ്ദം നല്‍കിയിരുന്നത് രാജേഷ് ആയിരുന്നു. ശ്രീറാം റാഘവന്‍ സംവിധാനം ചെയ്ത് 2024-ല്‍ പുറത്തിറങ്ങിയ മെറി ക്രിസ്മസ് ആണ് പുറത്തിറങ്ങിയ അവസാന ചിത്രം. ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു.