-->
തമിഴകത്തെ എക്കാലവും പ്രിയപ്പെട്ട ചലച്ചിത്രതാരങ്ങളില്‍ ഒരാളാണ് സിമ്രന്‍. ഒരുകാലത്ത് തന്റെ അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും നൃത്തച്ചുവടുകള്‍ കൊണ്ടും തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ മനസ്സിലെ തരംഗമായി തിളങ്ങിയിരുന്നു സിമ്രന്‍. പിന്നീട് പുതുതലമുറയിലെ നായികമാര്‍ വന്നതോടെ അമ്മ ചേച്ചി വേഷങ്ങളിലേക്ക് സിമ്രാന്‍ ചുവടു മാറ്റം നടത്തി. എങ്കിലും ഇപ്പോഴും ലൈംലൈറ്റില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം.
അടുത്തിടെ തന്റെ ഒരു സഹപ്രവർത്തകയില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് പൊതുവേദിയില്‍ സിമ്രന്‍ തുറന്നു പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. സിമ്രന്‍ പറഞ്ഞത് നടി ജ്യോതികയ്ക്കെതിരാണ് എന്ന രീതിയില്‍ അഭ്യൂഹങ്ങളും പരന്നിരുന്നു. ചിലര്‍ നടി ലൈലയാണെന്നും കമന്റുകളിലൂടെ കുറിച്ചു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ വ്യക്തത വരുത്തുകയാണ് താരം. അഭിമുഖത്തിനിടയില്‍ ആ താരം ലൈലയാണോ, ജ്യോതികയാണോ എന്ന തിരിച്ചറിയാൻ അവതാരകന്‍ ചില ചോദ്യങ്ങള്‍ സിമ്രനോട് ചോദിച്ചു. എന്നാല്‍ സിമ്രൻ നടിയുടെ പേര് പറയാൻ താത്പര്യപ്പെട്ടില്ല. ഒരു സൂചനയും നല്‍കിയുമില്ല. എന്താണോ പ്രചരിച്ചത് അതെല്ലാം ഗോസിപ്പുകളാണ്, ആ നടി ആ സംഭവത്തിന് ശേഷം തന്നോട് മാപ്പ് പറഞ്ഞതായും സിമ്രൻ അഭിമുഖത്തില്‍ പറയുന്നുണ്ട്.
‘‘ഞാന്‍ എന്താണോ ഉദ്ദേശിച്ചത് അത് എത്തേണ്ടവരില്‍ എത്തിയിട്ടുണ്ട്. ഞാൻ ആ പ്രസ്താവന നടത്തിയ ശേഷം എനിക്ക് ഒരു സന്ദേശം ലഭിച്ചിരുന്നു. ക്ഷമിക്കണം എന്നും നിങ്ങളെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നുമായിരുന്നു ആ സന്ദേശത്തില്‍ പറഞ്ഞത്. അന്ന് സ്റ്റേജില്‍ സംസാരിച്ചതിന് ശേഷം അവർ എനിക്ക് മെസേജ് അയച്ചു, നിങ്ങളെ അത് വേദനിപ്പിച്ചെങ്കില്‍ സോറി എന്ന് പറഞ്ഞുകൊണ്ട്. ആ പ്രശ്നം അവിടെ തീർന്നു. ഒരിക്കലും പ്രതികാരം ഉള്ളില്‍ കൊണ്ടുനടക്കുന്ന ആളല്ല ഞാൻ. എന്താണോ എനിക്ക് ആ വിഷയത്തില്‍ അനുഭവപ്പെട്ടത്, അത് പറയാൻ പറ്റിയ ഒരു അവസരത്തില്‍ ഞാൻ പറഞ്ഞു. എന്നെ ആ വാക്കുകള്‍ അത്രയും വേദനിപ്പിച്ചിരുന്നു. 30 വർഷത്തെ എന്റെ അഭിനയ ജീവിതത്തെ പ്രശംസിച്ച് അംഗീകാരം തരുമ്ബോള്‍, ഞാൻ അനുഭവിച്ച ഒരു കളിയാക്കലും പറയണം എന്ന് തോന്നി.
അത് ശരിയാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. സംസാരിച്ച് കഴിഞ്ഞതോടെ അവിടെ തീരുകയും ചെയ്തു. അത് ഇത്രമാത്രം വൈറലാവും എന്ന് പ്രതീക്ഷിച്ചില്ല.ഇനിയൊരു സിനിമയില്‍ ആ നടിയ്ക്കൊപ്പം ഒന്നിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചാല്‍, അഭിനയിക്കുകയും ചെയ്യു. എനിക്ക് ഒരു ശത്രുതയും അവരോടില്ല. പക്ഷേ പഴയത് പോലെ ആ സൗഹൃദം ഉണ്ടാവില്ല എന്ന് മാത്രം. അത് പ്രതികാരമല്ല. ആരോടും പ്രതികാരം സൂക്ഷിക്കുന്നതില്‍ അർത്ഥവുമില്ല...’’ സിമ്രൻ പറഞ്ഞു.
ഈ അടുത്ത് ഒരു അവാർഡ് വേദിയില്‍ വെച്ചായിരുന്നു സഹപ്രവർത്തകയില്‍ നിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് സിമ്രൻ തുറന്നുപറഞ്ഞത്. മുപ്പത് വർഷത്തെ സിമ്രന്റെ അഭിനയ ജീവിതത്തെ ബഹുമാനിച്ച് നല്‍കിയ പുരസ്കാര ദാന ചടങ്ങിലാണ് സിമ്രൻ ഇമോഷണലായത്. ‘‘30 വര്‍ഷമായി ഞാൻ സിനിമ മേഖലയില്‍ പ്രവർത്തിക്കുന്നു. അതിന് ദൈവത്തിന് നന്ദി. കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി, ഒരു സഹപ്രവര്‍ത്തകയ്ക്ക് ഞാന്‍ ഒരു സന്ദേശം അയച്ചു. അവര്‍ അഭിനയിച്ച ഒരു സിനിമയെക്കുറിച്ചായിരുന്നു അത്. ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞപ്പോള്‍ അവര്‍ തന്ന മറുപടി വളരെ മോശമായിരുന്നു. അങ്ങനെ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചില്ല...’’ എന്നായിരുന്നു സിമ്രൻ പറഞ്ഞത്.
‘ഒരു പ്രസക്തിയും ഇല്ലാത്ത 'ഡബ്ബാ' റോളുകള്‍ ചെയ്യുന്നതിലും അഭിനയിക്കാതിരിക്കുന്നതിലും എത്രയോ നല്ലതാണ് അർഥവത്തായ ആന്റി റോളോ 25 വയസ്സുള്ള ഒരാളുടെ അമ്മയായോ അഭിനയിക്കുന്നത്. ചെയ്യുന്ന കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ ചെയ്യുക. ആണ്‍-പെണ്‍ വ്യത്യാസത്തെയൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എല്ലാവരും ഒരുപോലെയാണ്. സ്ത്രീയായിരിക്കുക എന്നത് വളരെ ശ്രമകരമാണ്. പക്ഷേ ഞാനെന്റെ സ്ത്രീത്വത്തെ വളരെയധികം ആസ്വദിക്കുന്നു. എന്നെ ചുറ്റിയുള്ള എല്ലാ പുരുഷൻമാരും ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍, സഹപ്രവര്‍ത്തകര്‍ അങ്ങനെ എല്ലാവരാലും ഞാന്‍ സ്നേഹിക്കപ്പെടുന്നു. അവരെല്ലാം എനിക്ക് വേണ്ട ബഹുമാനം നല്‍കിയിട്ടുണ്ട്...’’ എന്നും സിമ്രൻ വ്യക്തമാക്കിയിരുന്നു.
ഡബ്ബ റോളുകള്‍ ചെയ്യുന്ന നടി എന്ന വിശേഷണം കൂടെ സിമ്രൻ നല്‍കിയതോടെ, ഡബ്ബ കാർട്ടല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ജ്യോതികയെ കുറിച്ചാണ് വിമർശനം എന്ന് ഗോസിപ്പുകളുണ്ടായിരുന്നു. അല്ല ലൈലയാണ് സിമ്രൻ ഉദ്ദേശിച്ച നടി എന്ന് ചിലർ പറഞ്ഞു.