-->
ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ ജനങ്ങളുടെ പ്രിയ മന്ത്രിയായി മാറിയത് അടുത്തിടെയാണ്. സംസ്ഥാനത്ത് ഏതാനും ദിവസമായി റോഡ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യമുള്ളതു കൊണ്ട് ഗണേഷ് കുമാര്‍ ഇടപെട്ട് പല നിയമങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. സുരക്ഷിതമായ യാത്രക്ക് ആവശ്യമായ തുടര്‍ നടപടികളും അപകടരഹിത യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് പല നിയമങ്ങളും അടുത്തിടെയായി മന്ത്രി കൊണ്ടു വരുന്നുണ്ട്. അവയില്‍ പലതും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുമുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ പ്രായപൂർത്തിയാവാത്ത നാല് കുട്ടികള്‍ ഒരു സ്കൂട്ടറില്‍ പോകവേ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നില്‍പ്പെട്ടതും അതിനു ശേഷം മന്ത്രിയെടുത്ത തീരുമാനവുമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. കുട്ടികളോട് സംസാരിച്ച ശേഷം വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കാനാണ് മന്ത്രി നിർദേശം നല്‍കിയത്.
‘‘സി ഐയെ വിളിച്ച് പറയ്. ഉടമയാരാണെന്ന് കണ്ടുപിടിക്കണം. എന്നിട്ട് ആർ ടി ഒ ഓഫിസില്‍ പറഞ്ഞ് ഉടമയുടെ ലൈസൻസ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. അവരുടെ കയ്യില്‍ വണ്ടി കൊടുത്തേക്കുന്നു. 18 വയസു പോലും ആയിട്ടില്ല കുട്ടികള്‍ക്ക്. നാല് പേരാ ഒരു ബൈക്കില്‍. വീണ് മരിച്ചാല്‍ നമ്മള്‍ തന്നെ കാണണം. ഹെല്‍മറ്റുമില്ല. ലൈസൻസുമില്ല. ഉടമസ്ഥൻ വരുമ്പോള്‍ ആർ ടി ഒ ഓഫീസിന് കൈമാറണം. അതാ നിയമം....’’ മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
പത്തനാപുരത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി ഗണേഷ് കുമാർ. ഘോഷയാത്ര കഴിഞ്ഞ് സ്റ്റേജിലേക്ക് കയറുമ്പോഴാണ് നാലംഗ കുട്ടി സംഘം ഒരു സ്കൂട്ടറില്‍ വരുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടത്. ഉടൻ തന്നെ നടപടിയെടുക്കാൻ നിർദേശം നല്‍കുകയായിരുന്നു മന്ത്രി. ഏതായാലും മന്ത്രിയുടെ ഈ കര്‍ശന നടപടിക്ക് കൈയടിക്കുകയാണ് കൂടുതല്‍ ജനങ്ങളും.