-->
മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ ഫാഷൻ ലോകം ഏറ്റവും ആവേശത്തോടെ നോക്കി കാണുന്ന മെറ്റ് ഗാല നടക്കുകയാണ്. മാൻഹട്ടനിലെ മെറ്റ് ഗാലയില്‍ എത്തിയ ഇന്ത്യൻ താരങ്ങളുടെ വിഡിയോകളും ചിത്രങ്ങളുമെല്ലാമാണ് സോഷ്യൽ മീഡിയയിൽ അടുത്തിടെയായി തിളങ്ങി നിൽക്കുന്നത്. അവിടെയെത്തിയ ഓരോ സെലിബ്രിറ്റികളുടെയും ഔട്ട്‌ഫിറ്റും തരംഗമായി മാറിയിരുന്നു. ആരാധകർ ആഘോഷത്തോടെ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ തെന്നിന്ത്യൻ താരങ്ങൾ പ്രത്യേകിച്ച് മലയാളത്തിന്റെ പ്രിയ താരങ്ങൾ മെറ്റ് ഗാലയില്‍ എത്തിയാൽ എങ്ങനെയുണ്ടാകും എന്ന് ആരെങ്കിലും ഓർത്തിട്ടുണ്ടോ?
ഇപ്പോഴിതാ എ.ഐ വീഡിയോയിലൂടെ ആരാധകരുടെ ആ ഇഷ്ടവും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.
മോഹൻലാലും മമ്മൂട്ടിയുമെല്ലാം മെറ്റ് ഗാലയില്‍ തിളങ്ങുന്ന എ.ഐ വിഡിയോയാണ് സൈബറിടത്ത് വൈറൽ. ഗംഭീര ഗെറ്റപ്പില്‍ ഫഹദ് ഫാസില്‍, നിവിൻ പോളി, ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നിവരടക്കം വിഡിയോയിലുണ്ട്.
"മെറ്റ് ഗാല മലയാള രാജകുടുംബത്തിന് ഒരു റൺവേ ആയി മാറിയാലോ?
നമ്മുടെ അഭിനേതാക്കൾ നടക്കുക മാത്രമല്ല - നൂറ്റാണ്ടുകളുടെ കേരളത്തിന്റെ ആത്മാവ് കൂടെ കൊണ്ടുപോകുകയും ചെയ്താലോ?
ചേര ചുരുളുകളും കസവ് അതിർത്തികളും മുതൽ ക്ഷേത്ര വിളക്കുകൾ, സിംഹശിഖരങ്ങൾ, ശംഖുകൾ വരെ...
ഇത് വെറും ഫാഷൻ മാത്രമായിരുന്നില്ല.
മലയാള ചരിത്രത്തിന്റെ ദൃശ്യപരമായ പുനരുത്ഥാനമായിരുന്നു അത്.
കേരള രാജാക്കന്മാർ. ലോകത്തിലെ ഏറ്റവും വലിയ ചുവന്ന പരവതാനിയിൽ.
നിശ്ശബ്ദം. കൃപ. പൈതൃകം.ഗോൾഡ്...ഏത് ലുക്കാണ് നിങ്ങളെ അത്ഭുതപ്പെടുത്തിയത്?..." എന്ന ക്യാപ്ഷൻ നൽകി ജയ് പ്രിന്റ്സ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.
കൂടാതെ . രജനീകാന്ത്, കമല്‍ഹാസൻ, വിജയ്, അജിത് കുമാർ തുടങ്ങി തമിഴകത്തെ സൂപ്പർ താരങ്ങളും എ. ഐ വഴി മെറ്റ് ഗാലയിലെത്തുന്നുണ്ട്.
'സൂപ്പർഫൈൻ: ടെയ്‌ലറിങ് ബ്ലാക്ക് സ്റ്റൈല്‍' എന്നതാണ് ഈ വർഷത്തെ തീം. ഫണ്ട്‌റൈസിങ് ഇവന്റായാണ് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് മെറ്റ് ഗാല സംഘടിപ്പിക്കുന്നത്. ഏഴു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫാഷൻ ശേഖരം സംരക്ഷിക്കുന്നതിനാണ് മെറ്റ് ഗാലയില്‍ നിന്നു ലഭിക്കുന്ന വരുമാനം ചെലവഴിക്കുന്നത്. അതിനാല്‍ തന്നെ, മെറ്റ് ഗാലയിലേക്ക് ക്ഷണം ലഭിച്ചാലും താരങ്ങളും അതിഥികളുമെല്ലാം അവരുടെ സീറ്റുകള്‍ക്ക് പണം നല്‍കണം.