-->
ഞാൻ പ്രകാശനിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേത്രിയാണ് അപർണ ദാസ്. മലയാളത്തിൽ മാത്രമല്ല താരം തമിഴിലും സാന്നിദ്ധ്യമുറപ്പിച്ചിട്ടുണ്ട്.
അടുത്തിടെയാണ് അപർണയും നടൻ ദീപക് പറമ്പോലും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമായ അപർണയുടെ ഏറ്റവും പുതിയ ചിത്രം 'റിട്ടൻ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്' ആണ്. ജൂണ്‍ അഞ്ചിനു ചിത്രം തീയേറ്ററുകളിലെത്തും.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അപർണ പറഞ്ഞ കാര്യങ്ങൾ ഏറെ ചർച്ചയാവുകയാണ്. സോഷ്യല്‍ മീഡിയകളില്‍ വരുന്ന ചില ഉള്ളടക്കങ്ങള്‍ കുട്ടികളെ എത്രത്തോളം മോശമായി ബാധിക്കുന്നു എന്ന കാര്യത്തെക്കുറിച്ചാണ് അപർണ തുറന്നുപറഞ്ഞിരിക്കുന്നത്.
"എന്റെ ഒരു ജനറേഷൻ, ഫോണ്‍ ഇല്ലാത്ത സമയവും ഈ ഒരു സമയവും കണ്ടിട്ടുണ്ട്. എന്റെ അനിയന്റെ സ്‌കൂളിലൊക്കെ ഫോണ്‍ നിർബന്ധമാണ്.
കൊവിഡ് വന്നതിന് ശേഷം ഫോണ്‍ എല്ലാവർക്കും വേണം എന്നതായി. ഞാൻ എപ്പോഴെങ്കിലും ഇതേക്കുറിച്ച് സംസാരിക്കണം എന്ന് കരുതിയതായിരുന്നു.
അഡള്‍ട്ട് കണ്ടന്റുകളുള്ള വെബ് സീരീസ് ഇപ്പോള്‍ മലയാളത്തിലും ഇറങ്ങുന്നുണ്ട്. ഒരു സ്ത്രീയാണ് അതിന്റെ പ്രൊഡ്യൂസർ. അവരുടെ പേര് ഞാൻ പറയുന്നില്ല. അത്തരം സീരീസുകള്‍ വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാൻ ഞാൻ ആളല്ല.
പക്ഷേ, അത് എങ്ങനെ പ്രൊമോട്ട് ചെയ്യുന്നു എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ആ വീഡിയോസ് എങ്ങനെ ഷൂട്ട് ചെയ്യുന്നു എന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ് അവർ ഷെയർ ചെയ്യുന്നത്.
അത് ഒരു തരത്തിലും എനിക്ക് അംഗീകരിക്കാൻ സാധിക്കില്ല. കാരണം, കുട്ടികളൊക്കെ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇത്തരം വീഡിയോസ് വന്നാല്‍ അത് സമൂഹത്തെ മോശമായി ബാധിക്കും.
അഡല്‍ട്ട് കണ്ടന്റ് ചെയ്യുന്ന ആ സ്ത്രീ ഇൻസ്റ്റഗ്രാമിലൂടെ ബിഹൈൻഡ് സീൻ വീഡിയോ പങ്കുവച്ച് പച്ചക്കാണ് ആ സ്ത്രീ ഓരോന്നും പറയുന്നത്. ഇതെനിക്ക് അംഗീകരിക്കാനാവില്ല. ഇതൊക്കെ കേള്‍ക്കുന്ന കുട്ടികള്‍ സ്കൂളില്‍ പോയാല്‍ ഓപ്പോസിറ്റ് ജെൻഡറിനെക്കുറിച്ച് തെറ്റായ ചിത്രമായിരിക്കും ലഭിക്കുക..." അപർണ പറയുന്നു.
അപർണയുടെ അഭിപ്രായം ശരിയാണെന്നു പലരും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.