-->
തിരുവനന്തപുരം: ദളിത് യുവതി ബിന്ദുവിനെ കള്ളക്കേസില്‍ കുടുക്കി മാനസീകമായി പീഡിപ്പിച്ച കേസില്‍ എസ്‌ഐ യ്ക്ക് എതിരേ നടപടി. പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെ സസ്‌പെന്റ് ചെയ്തു. ആരോപണവിധേയനായ പ്രസാദിനെ ആഭ്യന്തരവകുപ്പ് സസ്‌പെന്റു ചെയ്‌തെങ്കിലും തങ്ങളെ ഏറ്റവും നോവിച്ചത് പ്രസന്നന്‍ എന്ന പോലീസുകാരനായിരുന്നെന്നും അദ്ദേഹത്തിനെതിരേയും നടപടി വേണമെന്നാണ് കുടുംബം പറയുന്നത്. കള്ളക്കേസ് കൊടുത്ത ഓമനാ ദാനിയേലിനെതിരേയും നിയമനടപടി ആലോചിക്കുകയാണ് കുടുംബം.
തനിക്കെതിരേ കള്ളപ്പരാതി നല്‍കിയ ഓമന ഡാനിയേലിനും അവരുടെ മകള്‍ക്കുമെതിരേ നടപടിയെടുക്കണമെന്നും ബിന്ദു പ്രതികരിച്ചു. സിപിഒ പ്രസന്നനും മറ്റു രണ്ടു പോലീസുകാര്‍ക്കുമെതിരേയും നടപടി വേണമെന്നും ഇവരാണ് തന്നെ ഏറെ മാനസീകമായി പീഡിപ്പിച്ചതെന്നും ബിന്ദു പ്രതികരിച്ചു. 20 മണിക്കൂറാണ് ബിന്ദുവിനെ സ്‌റ്റേഷനില്‍ നിര്‍ത്തിയത്. കുടിക്കാന്‍ വെള്ളമോ കഴിക്കാന്‍ ഭക്ഷണമോ നല്‍കാന്‍ കൂട്ടാക്കിയല്ല.
വിവസ്ത്രയാക്കി പരിശോധനയും നടത്തി. വെള്ളം ചോദിച്ചപ്പോള്‍ ബാത്ത്‌റൂമിലെ ബക്കറ്റില്‍ വെള്ളം ഉണ്ടായിരുന്നതായും അതെടുത്ത് കുടിക്കാനും ആവശ്യപ്പെട്ടതായി ബിന്ദു ആരോപിച്ചു. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ പേരൂര്‍ക്കടയില്‍ വാഹനം കാത്തു നില്‍ക്കുമ്പോഴായിരുന്നു ബിന്ദുവിനെ പോലീസ് കൊണ്ടുപോകുന്നത്. പിറ്റേന്ന് ഉച്ചവരെ ബിന്ദുവിനെ പോലീസ് സ്‌റ്റേഷനില്‍ നിര്‍ത്തി. നിരപരാധിയാണെന്ന് അറിഞ്ഞിട്ടും പ്രസന്നന്‍ ബിന്ദുവിന്റെ ജോലി സഹിതം മുടക്കാന്‍ ശ്രമിച്ചെന്നും ബിന്ദു ആരോപിച്ചു.
ഇതിനിടയിലെല്ലാം കടുത്ത മാനസീകപീഡനം നടത്താനും മറന്നില്ല. സംഭവത്തില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴും വേണ്ട വിധത്തിലുള്ള പരിഗണന കിട്ടിയില്ലെന്നും പരാതി വായിച്ചു നോക്കാന്‍ പോലും കൂട്ടാക്കിയില്ലെന്നും ബിന്ദു ആരോപിച്ചിട്ടുണ്ട്. സംഭവം പ്രതിപക്ഷവും ഏറ്റെടുത്തിട്ടുണ്ട്. ബിന്ദുവിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് രംഗത്ത് വന്നു.
കേസില്‍ കുറ്റക്കാരായവരെ സസ്‌പെന്റ് ചെയ്യണമെന്നും വിശദമായി അന്വേഷണം നടത്തണമെന്നും ബിന്ദുവിന് നീതി നടപ്പാക്കിക്കൊടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ് പറഞ്ഞു. ബിന്ദു നേരിട്ടത് കടുത്ത നീതിനിഷേധമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. കുറ്റക്കാരായ പോലീസുകാരെ സസ്‌പെന്റ് ചെയ്ത് കേസ് അന്വേഷിക്കണമെന്നും പറഞ്ഞു.