-->
ബോളിവുഡില്‍ തന്റെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് നവാസുദ്ദീന്‍ സിദ്ദിഖി. ചെറിയ റോളുകളിലൂടെ സിനിമയിൽ സജീവമായ നവാസ്, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷമാണ് മുംബൈയിലേക്ക് ചേക്കേറിയത്. അനുരാഗ് കശ്യപിന്റെ ക്രൈം-ഡ്രാമയായ ഗാങ്‌സ് ഓഫ് വാസിപൂർ II എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് പ്രശസ്തനാണ് നവാസ്. തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ പോലെ തന്നെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാനും താരം ഒരിക്കലും മടി കാണിക്കാറില്ല.
ഇപ്പോഴിതാ തുടർച്ചകളും, റീമേക്കുകളും, പുനർനിർമ്മിച്ച ഫോർമുലകളും ബോക്സ് ഓഫീസിൽ ആധിപത്യം സ്ഥാപിക്കുന്ന ഒരു കാലഘട്ടത്തിൽ, ബോളിവുഡിന്റെ മൗലികതയുമായുള്ള പോരാട്ടത്തെക്കുറിച്ച് തുറന്നടിക്കുകയാണ് നവാസുദ്ദീൻ സിദ്ദിഖി. ദക്ഷിണേന്ത്യൻ സിനിമകളില്‍നിന്ന് കോപ്പിയടിച്ച ഉള്ളടക്കത്തെ ബോളിവുഡ് അമിതമായി ആശ്രയിക്കുന്നതിനെയും ഇൻഡസ്ട്രിയിലെ സർഗ്ഗാത്മകതയുടെ അഭാവത്തെയുമാണ് താരം വിമര്‍ശിച്ചത്.
ഒരേ ഫോർമുലകള്‍ ആവർത്തിക്കുന്നതിലും മറ്റ് സിനിമാ വ്യവസായങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ നിന്ന് കഥകള്‍ മോഷ്ടിക്കുന്നതിലും ബോളിവുഡ് ഒരു ലൂപ്പില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് താരം പറഞ്ഞു.
‘‘ഞങ്ങളുടെ ഇൻഡസ്ട്രിയില്‍ ഒരേ കാര്യം അഞ്ച് വർഷം തുടർച്ചയായി ആവർത്തിക്കും. പിന്നീട് ആളുകള്‍ക്ക് മടുക്കുമ്പോള്‍ അവർ അത് ഉപേക്ഷിക്കും. യഥാർത്ഥത്തില്‍, അരക്ഷിതാവസ്ഥ ഒരുപാട് വർദ്ധിച്ചു. ഒരു ഫോർമുല വിജയിക്കുന്നുണ്ടെങ്കില്‍, അത് തുടർന്നുകൊണ്ടേയിരിക്കണമെന്നും അതിനെ വലിച്ചുനീട്ടണം എന്ന് അവർ കരുതുന്നു. അതിനേക്കാള്‍ ദയനീയമായ കാര്യം ഇപ്പോള്‍ സിനിമകള്‍ക്ക് രണ്ടും മൂന്നും നാലും തുടർച്ചകള്‍ ഉണ്ടാകുന്നു എന്നതാണ്. ഇതൊരുതരം സർഗാത്മക പാപ്പരത്തമാണ്. സർഗ്ഗാത്മക ദാരിദ്ര്യം വളരെ കൂടുതലാണ്.
തുടക്കം മുതലേ ഞങ്ങളുടെ ഇൻഡസ്ട്രി മോഷ്ടിക്കുകയാണ്. ഞങ്ങള്‍ പാട്ടുകള്‍ മോഷ്ടിച്ചു, കഥകള്‍ മോഷ്ടിച്ചു. കള്ളന്മാർക്ക് എങ്ങനെ ക്രിയേറ്റീവ് ആകാൻ കഴിയും? ഹിറ്റുകളായ ചില കള്‍ട്ട് സിനിമകളിലെ രംഗങ്ങള്‍ പോലും മോഷ്ടിച്ചവയാണ്. ഇതൊക്കെ അത്രയധികം സാധാരണവത്കരിക്കപ്പെട്ടു, മോഷണമാണെങ്കില്‍ എന്താ കുഴപ്പം എന്ന നിലയിലായി.
ഒരു വീഡിയോ നല്‍കി, ‘ഇതാണ് ഞങ്ങള്‍ക്ക് നിർമ്മിക്കേണ്ട സിനിമ’ എന്ന് അവർ പറയുമായിരുന്നു. സംവിധായകർ അതുകണ്ട് അതുപോലെ ഇവിടെ പകർത്തും. ഇങ്ങനെയുള്ള ഒരു ഇൻഡസ്ട്രിയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാനാണ്? ഏത് തരത്തിലുള്ള നടന്മാരാണ് വരിക? അവരും ഇതേ തരത്തിലുള്ളവരായിരിക്കും. നല്ല സിനിമകള്‍ കൊണ്ടുവന്നിരുന്ന അനുരാഗ് കശ്യപിനെപ്പോലുള്ള നടന്മാരും സംവിധായകരും പിന്മാറാൻ തുടങ്ങുകയാണ്...’’ താരം പറഞ്ഞു.
ഒപ്പം അനുരാഗ് കശ്യപ് പോലുള്ള ചലച്ചിത്ര നിർമ്മാതാക്കളുടെ വേർപിരിയലിനെ നവാസ് എടുത്തുകാണിച്ചു. ബോളിവുഡിന്റെ സർഗ്ഗാത്മകത അപ്രത്യക്ഷമായതായി കശ്യപ് കരുതിയതു കൊണ്ടാണങ്ങനെ സംഭവിച്ചതെന്ന് നവാസ് പറഞ്ഞു. ധീരവും അസാധാരണവുമായ സിനിമയെ ഒരുകാലത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവന്ന അനുരാഗ് കശ്യപ് പോലുള്ള പ്രതിഭാധനരായ ചലച്ചിത്ര പ്രവർത്തകര്‍ ബോളിവുഡിനെ വിട്ടുപോയതിനെക്കുറിച്ചും നവാസ് തന്റെ തുറന്ന വിമർശനത്തിൽ പരാമർശിച്ചു.
ക്രൈം ഡ്രാമയായ ‘കൊസ്താവോ’യാണ് നവാസുദ്ദീൻ സിദ്ദിഖിയുടേതായി അടുത്തിടെ റിലീസായ ചിത്രം. സ്വർണ്ണക്കടത്ത് റാക്കറ്റിനെതിരെ പോരാടാൻ എല്ലാം ഉപേക്ഷിച്ച ഗോവയിലെ കസ്റ്റംസ് ഓഫീസറായ കൊസ്താവോ ഫെർണാണ്ടസിനെയാണ് താരമിതില്‍ അവതരിപ്പിക്കുന്നത്. സേജല്‍ ഷാ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയ ബാപത്, കിഷോർ, ഹുസൈൻ ദലാല്‍, മഹിമ ശർമ്മ എന്നിവരും അഭിനയിക്കുന്നുണ്ട്. സീ 5-ലാണ് ഇത് സ്ട്രീം ചെയ്യുന്നത്.