-->
മലയാളികളുടെ സ്വന്തം മല്ലുസിംഗായി പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് ഉണ്ണി മുകുന്ദന്‍. ആദ്യ സിനിമകളില്‍ അത്ര കണ്ട് ശ്രദ്ധിക്കപ്പെടാതിരുന്ന താരം പിന്നിടെത്തിയ സിനിമകളിലൂടെ പ്രേക്ഷകരുടെ സ്വന്തം താരമായി. പരാജയങ്ങളുടെയും പരിഹാസങ്ങളുടെയും വഴി കഠിനപ്രയത്നത്തിലൂടെ നടന്നു കയറിയ ഉണ്ണിമുകുന്ദന് ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യ മുഴുവന്‍ ആരാധകരുണ്ട്. ആക്ഷന്‍ രംഗങ്ങളിലും എണ്ണിപ്പറയാവുന്ന പുതുതലമുറയിലെ നായകനാണ് ഉണ്ണി. വില്ലന്‍ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്.
അടുത്തിടെയിറങ്ങിയ ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’ സിനിമയില്‍ വയലന്‍സ് കൂടുതലാണെന്ന് വിമര്‍ശിച്ചപ്പോഴും ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. അതിനു ശേഷമെത്തിയ ‘ഗെറ്റ് സെറ്റ് ബേബി’ എന്ന കോമഡി ജോണറിലുള്ള സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുള്ളത് അതുവഴിയാണ്.
ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്തെ സൂപ്പര്‍ഹീറോ ഇഷ്ടങ്ങളെക്കുറിച്ചും അത്തരമൊരു സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതിന്റെയും സന്തോഷം പങ്കിടുകയാണ് ഉണ്ണി മുകുന്ദന്‍. താന്‍ ആദ്യമായി ഒരു ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യാനൊരുങ്ങുകയാണെന്നാണ് ഉണ്ണി കുറിക്കുന്നത്. ‘‘എന്നിലെ കുട്ടി, ഇതിഹാസങ്ങളിൽ വിശ്വസിച്ചാണ് വളർന്നത്...ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും മാന്ത്രികതയുടെയും കഥകളിലേക്ക് ഞാന്‍ അന്നേ ആകർഷിക്കപ്പെട്ടു. പുസ്തകങ്ങളിലും സിനിമകളിലും നാടോടി കഥകളിലും ചെറിയ ആക്ഷൻ കഥാപാത്രങ്ങളിലും മാത്രമല്ല, എന്റെ സ്വപ്നങ്ങളിലും ഞാൻ എന്റെ നായകന്മാരെ കണ്ടെത്തി.
സൂപ്പർഹീറോകളുടെ കാലഘട്ടത്തിൽ വളർന്നു, പലപ്പോഴും പുരാണങ്ങൾ, സാങ്കൽപ്പികത, അല്ലെങ്കിൽ വളരെ വിദൂരമായത് എന്നിങ്ങനെ അവ തള്ളിക്കളയപ്പെട്ടു. ഞാൻ ഒടുവിൽ ഒരു പൂർണ്ണ പകൽ സ്വപ്നക്കാരനായി. എനിക്ക് ഈ സൂപ്പർഹീറോകൾ ചലനത്തിലെ പ്രതീക്ഷകളായിരുന്നു. അവർ എന്നെ വീരനായി തോന്നിപ്പിച്ചു. അവരുടെ വീരകൃത്യം എന്റെ സ്വപ്നങ്ങളിൽ പ്രതിഫലിച്ചു.
ആ കുട്ടി, ഒരിക്കലും വളർന്നിട്ടില്ല...അതിലുപരി, സ്വപ്നം കാണുന്നത് അവൻ ഒരിക്കലും ഉപേക്ഷിച്ചില്ല.
ഇന്ന്, അവൻ നിശബ്ദമായും അഭിമാനത്തോടെയും ഒരു ചുവടുവെപ്പ് നടത്തുന്നു, വർഷങ്ങളായി അവൻ തന്റെ ഹൃദയത്തിൽ വഹിക്കുന്ന ഒരു കഥ പറയാൻ....അതെ, ഞാൻ എന്റെ ആദ്യത്തെ ഫീച്ചർ ഫിലിം സംവിധാനം ചെയ്യുകയാണ്....ഒരു സൂപ്പർഹീറോ കഥ...എന്റേതായ ഒന്ന്...സ്നേഹം, അത്ഭുതം എന്നിവയാൽ നിർമ്മിച്ച ഒരു സ്വപ്നമാണിത്, ഒരിക്കൽ എന്നെ ആകാശത്തേക്ക് നോക്കാൻ പ്രേരിപ്പിച്ച, ആകാശത്തിന് പരിധിയല്ലെന്ന് വിശ്വസിക്കാൻ പ്രേരിപ്പിച്ച ഒരു സ്വപ്നം.
നിർമ്മാണം: ശ്രീ ഗോകുലം മൂവീസ്. ഗോകുലം ഗോപാലൻ സർ.
സഹനിർമ്മാതാക്കൾ: വി. സി. പ്രവീൺ, ബൈജു ഗോപാലൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണേട്ടൻ.
തിരക്കഥ: മാവെറിക് മിഥുൻ മാനുവൽ തോമസ്
ബാക്കിയുള്ളവ, ഞാൻ നിങ്ങളെ അറിയിക്കാം. അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കും. പ്രീ-പ്രൊഡക്ഷൻ പുരോഗമിക്കുന്നു...എന്റെ തെലുങ്ക് കമ്മിറ്റ്മെന്റ് പൂർത്തിയാക്കി എല്ലാ പ്രമുഖ ഇന്ത്യൻ ഭാഷകളിലും പുറത്തിറങ്ങുന്ന ഈ മലയാള സിനിമയുടെ ജോലികൾ ആരംഭിക്കും.
നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തുക.
സ്വപ്നം കാണുക....യു.എം...’’ എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്. ഒരു കബോര്‍ഡ് നിറയെ സൂക്ഷിച്ചു വച്ചിരിക്കുന്ന തന്റെ സൂപ്പര്‍ഹീറോ പ്രതിമകളും പാവകളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും മുന്നില്‍ നിന്നുള്ള ചിത്രം പങ്കിട്ടാണ് ഉണ്ണി മുകുന്ദന്‍ താന്‍ സംവിധായക കുപ്പായമണിയുന്ന സന്തോഷം പങ്കിട്ടത്.
സഹതാരങ്ങളും സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ഉണ്ണി മുകുന്ദന്റെ സ്വപ്നസാക്ഷാത്കാരത്തിന് ആശംസകള്‍ കുറിക്കുന്നത്. ‘സ്വാഗതം മിസ്റ്റർ ഡയറക്ടർ...നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അരങ്ങേറ്റം കുറിക്കുന്നതിൽ വളരെ സന്തോഷം... ഞങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും നിങ്ങളോടൊപ്പം സഞ്ചരിക്കുന്നു.. ശക്തി നിങ്ങളോടൊപ്പം ഉണ്ടാകട്ടെ...’’ എന്നാണ് മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചത്. ‘അഭിനന്ദനങ്ങൾ ഉണ്ണി! നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു - അതിനായി ശരിക്കും കാത്തിരിക്കുന്നു...’ എന്നാണ് സഹതാരവും സുഹൃത്തുമായ ശിവദ കുറിച്ചത്. ‘മാജിക്, നേട്ടത്തില്‍ അഭിനന്ദിക്കുകയും ആഘോഷിക്കുകയും ചെയ്യുക’ എന്നീ ഇമോജികള്‍ പങ്കിട്ടാണ് സുഹൃത്തും അഭിനേത്രിയുമായ മഹിമ നമ്പ്യാര്‍ സന്തോഷം പങ്കിട്ടത്.