-->
ഗോവ: ഗോവയിൽ ക്ഷേത്രോൽസവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴു പേർ മരിച്ചു. ഷിർഗാവോയിലെ ശ്രീ ലൈരായ് ക്ഷേത്രോത്സവത്തിനിടെയാണ് അപകടം. 50 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഗോവ മെഡിക്കൽ കോളേജിലും, മാപുസയിലെ നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നോർത്ത് ഗോവ ജില്ലാ ആശുപത്രി സന്ദർശിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചത്. ക്ഷേത്ര ഘോഷയാത്രയ്ക്കിടെ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടർന്ന് സ്ഥലത്ത് തിക്കും തിരക്കും ഉണ്ടാക്കുകയായിരുന്നു. ഗോവ, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ ഉത്സവത്തിനായി ക്ഷേത്രത്തിൽ ഒത്തുകൂടിയിരുന്നു. ഇതേ തുടർന്നാണ് അപകടം സംഭവിച്ചത്.
അമിത തിരക്കും അപര്യാപ്തമായ ക്രമീകരണങ്ങളുമാണ് ദാരുണമായ സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ഗോവ മെഡിക്കൽ കോളേജും മറ്റ് ജില്ലാ ആശുപത്രികളും അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചു.