Wednesday, March 11, 2026 Last Updated 26 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 02 May 2025 04.35 PM

"ആശുപത്രിയിൽ പോയി കണ്ടതാണ്; ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നത് എന്ന് പറഞ്ഞപ്പോൾ ചിരിച്ചു; വിഷ്ണു...വിട..." നൊമ്പരകുറിപ്പുമായി സീമ ജി നായർ

uploads/news/2025/05/778843/1000451109.jpg
Seema G Nair about vishnuprasad (Image Source: Facebook)

സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിന്നിരുന്ന താരമാണ് വിഷ്ണുപ്രസാദിന്റെ വേർപാട് സിനിമ സീരിയൽ ലോകത്തെയാകെ നൊമ്പരപെടുത്തുകയാണ്. മകളുടെ കരൾ സ്വീകരിക്കാനിരിക്കെയാണ് ഈ വേർപാട്.
ഇപ്പോഴിതാ വിഷ്ണു പ്രസാദിന്റെ വേർപാടിന്റെ നൊമ്പരം തന്റെ വാക്കുകളിലൂടെ പ്രകടിപ്പിക്കുകയാണ് സിനിമ സീരിയൽ താരവും സഹപ്രവർത്തകയുമായ സീമ ജി നായർ. വിഷ്ണുവിന്റെ ഓര്‍മ്മകള്‍ക്കൊപ്പം അവസാനം ആശുപത്രിയിൽ വച്ചു കണ്ടപ്പോൾ നല്ല ചിരി ചിരിച്ചതാണ് മനസ്സ് നിറയെ എന്നും താരം കുറിക്കുന്നു.
"വിഷ്ണു പ്രസാദ് വിടപറഞ്ഞു.. എത്രയോ വര്‍ഷത്തെ ബന്ധം.. എന്റെ അപ്പൂ 6 മാസം ആയപ്പോള്‍ തുടങ്ങിയ ബന്ധം.. ഏഷ്യാനെറ്റിന്റെ ആദ്യ മെഗാ സീരിയല്‍ ഗോകുലത്തില്‍ എന്റെ ബ്രദര്‍ ആയി അഭിനയിക്കാന്‍ വരുമ്പോൾ തുടങ്ങിയ ബന്ധം... അപ്പുവിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് ആ സെറ്റില്‍ വച്ചായിരുന്നു ... എല്ലാവര്‍ക്കും തിരക്കേറിയപ്പോള്‍ കാണല്‍ കുറവായി. കഴിഞ്ഞ ആഴ്ച്ച ആസ്റ്റര്‍ മെഡിസിറ്റിയില്‍ പോയി അവനെ കണ്ടു. ഞാന്‍ കുറെ കോമഡിയൊക്കെ പറഞ്ഞു ... ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നതു എന്നൊക്കെ പറഞ്ഞപ്പോള്‍ നല്ല ചിരി ആയിരുന്നു ..പിന്നീട് വൈഫ് കവിത എന്നെ വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്നു ..കൂടെ ആശ്വാസം ആയി തന്നെ നില്‍ക്കാനാണ് പോയതും..
കരള്‍ പകുത്തു നല്‍കാന്‍ തയ്യാറായ മകളെയും കണ്ടു ..വീണ്ടും വരാമെന്നു പറഞ്ഞിറങ്ങുമ്പോൾ അവന്‍ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല... ജീവിക്കണമെന്ന ആഗ്രഹം അവനും, ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ..പക്ഷെ ..ഇപ്പോള്‍ ഈ വിവരം അറിഞ്ഞപ്പോള്‍ കവിതയെ (ഭാര്യ) വിളിച്ചു സത്യം ആണോന്നറിയാന്‍ ... അപ്പുറത്തു കരച്ചില്‍ ആയിരുന്നു മറുപടി ... പെങ്ങള്‍ വരാന്‍ വേണ്ടി മോര്‍ച്ചറിയിലേക്ക് മാറ്റി .. മറ്റന്നാള്‍ ആയിരിക്കും അടക്കം... എനിക്കാണെങ്കില്‍ ഇന്നും, നാളെയും വര്‍ക്കും ... അവസാനം ആയി ഒരു നോക്ക് കാണാന്‍ കഴിയാതെ പോകുന്നു...വിഷ്ണു വിട..." സീമ ജി നായർ കുറിച്ചു.
ശക്തമായ ഒരുപാട് കഥാപാത്രങ്ങൾ താരം നിരവധി പരമ്പരകളിലൂടെ കുടുംബപ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്.
വില്ലൻ കഥാപാത്രങ്ങളിലാണ് താരം ഏറ്റവും തിളങ്ങിയിട്ടുള്ളത്. അതിനൊക്കെ നിറഞ്ഞ കൈയടിയും കിട്ടിയിട്ടുണ്ട്.
കുറച്ചു മാസങ്ങൾക്ക് മുൻപ് വിഷ്ണുപ്രസാദദിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. കരൾ മാറ്റി വയ്ക്കുക മാത്രമാണ് താരത്തിന്റെ ജീവൻ രക്ഷിക്കാനുള്ള മാർഗമെന്നും വാർത്തകൾ വന്നിരുന്നു.
താരത്തിന്റെ ആരോഗ്യാവസ്ഥ വളരെ മോശമായതിനെ തുടര്‍ന്ന് കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. മകൾ കരൾ കൊടുക്കാനും തയ്യാറായി. 30 ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയക്ക് ആവശ്യമായിരുന്നത്. സീരിയല്‍ താരങ്ങളുടെ സംഘടനയായ 'ആത്മ' അടിയന്തിര സഹായമായി ഒരു തുക നല്‍കിയിരുന്നു. പിന്നീട് വിഷ്ണുവിന്റെ സുഹൃത്തുക്കളും മാറ്റും ഓണ്‍ലൈന്‍ ചാരിറ്റി ഫണ്ടിങ്ങിലൂടെയും തുക കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് രോഗം മൂര്‍ഛിച്ചതും താരം മരണത്തിനു കീഴടങ്ങിയതും.

വിഷ്ണുവിന്റെ മരണവാര്‍ത്ത പങ്കുവച്ച്‌ കിഷോര്‍ സത്യയും സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കിട്ടിരുന്നു.
"പ്രിയപ്പെട്ടവരേ, ഒരു സങ്കട വാര്‍ത്ത… വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച്‌ നാളുകളായി രോബാധിതനായി ചികിത്സയില്‍ ആയിരുന്നു. ആദരാജ്ഞലികള്‍… അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാന്‍ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാര്‍ഥിക്കുന്നു..." എന്നാണ് താരം കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW