-->
അഹമ്മദാബാദ്: കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഭര്‍ത്താവിനെ വെടിവച്ചു കൊന്ന ശേഷം ഭീകരര്‍ ഒച്ചവെച്ചു ചിരിച്ചെന്ന് കൊല്ലപ്പെട്ട ശൈലേഷ് കലാത്തിയുടെ ഭാര്യയുടെ വെളിപ്പെടുത്തല്‍. വളരെയടുത്തു നിന്നായിരുന്നു ഭീകരര്‍ ഭര്‍ത്താവിനെ വെടിവെച്ചതെന്നും പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരില്‍ കലാത്തിയ ഉള്‍പ്പെടെ മൂന്ന് ഗുജറാത്ത് നിവാസികളും ഉള്‍പ്പെടുന്നു.
'ആദ്യം ഒരു തീവ്രവാദി ഞങ്ങളുടെ അടുത്തേക്ക് വന്നു, പിന്നീട് എന്റെ ഭര്‍ത്താവ് ഒരു ഹിന്ദുവാണെന്ന് അറിഞ്ഞപ്പോള്‍ വെടിവച്ചു. എന്റെ ഭര്‍ത്താവിനെപ്പോലെ, മറ്റ് ഹിന്ദു പുരുഷന്മാരെയും അവരുടെ കുട്ടികളുടെ മുന്നില്‍ വെച്ച് വെടിവച്ചു. എന്റെ ഭര്‍ത്താവിനെ വെടിവച്ച ശേഷം തീവ്രവാദി ചിരിക്കുകയായിരുന്നു, മരിക്കുന്നതുവരെ സ്ഥലം വിട്ടുപോയില്ല,' അവര്‍ പറഞ്ഞു.
ഗുജറാത്തില്‍ നിന്നുള്ള മറ്റ് രണ്ട് ഇരകള്‍ ഭാവ്‌നഗറില്‍ നിന്നുള്ള യതീഷ് പര്‍മര്‍, മകന്‍ സ്മിത് എന്നിവരായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച കലാത്തിയുടെ മകന്‍ നക്ഷ്, തന്റെ പിതാവ് ഒരു ഹിന്ദുവായതിനാല്‍ തന്റെയും അമ്മയുടെയും മുന്നില്‍ ഒരു തീവ്രവാദി വെടിവച്ചു കൊന്നുവെന്നും പറഞ്ഞു. ''വെടിയൊച്ച കേട്ടയുടനെ, പഹല്‍ഗാമില്‍ ഒളിച്ചിരിക്കാന്‍ വേണ്ടി എല്ലാ വിനോദസഞ്ചാരികളും ഓടാന്‍ തുടങ്ങി. ഒടുവില്‍ രണ്ട് തീവ്രവാദികള്‍ ഞങ്ങളെ കണ്ടെത്തി, ഞങ്ങളുടെ മതം എന്താണെന്ന് പറയാന്‍ ആവശ്യപ്പെട്ടു.''
''അവര്‍ പുരുഷന്മാരെ രണ്ട് ഗ്രൂപ്പുകളായി വിഭജിച്ചു. ഹിന്ദുക്കളും മുസ്ലീങ്ങളും. തുടര്‍ന്ന്, എന്റെ അച്ഛന്‍ ഉള്‍പ്പെടെ എല്ലാ ഹിന്ദു പുരുഷന്മാരെയും കൊലപ്പെടുത്തിയ ശേഷം അവിടെ നിന്നും പോയി.'' നക്ഷ് പറഞ്ഞു. 'ആക്രമണ സമയത്ത്, ആ പ്രദേശത്ത് ഇരുപത് മുപ്പത് വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നു. ഹിന്ദുക്കളെ മുസ്ലീങ്ങളില്‍ നിന്ന് വേര്‍പെടുത്തിയ ശേഷം, തീവ്രവാദികള്‍ അവരോട് 'കല്‍മ' ചൊല്ലാന്‍ ആവശ്യപ്പെട്ടു. അത് ചൊല്ലാന്‍ കഴിയാത്ത മുസ്ലീങ്ങളെ വെറുതെവിട്ടു. എന്നാല്‍ ചൊല്ലാന്‍ കഴിയാത്തവരെ വെടിവച്ചു കൊന്നു,' അദ്ദേഹം പറഞ്ഞു.
ഭാവ്നഗറില്‍, സ്മിത് പര്‍മറിന്റെ മാതൃസഹോദരന്‍ സാര്‍ത്ഥക് നഥാനിയും ഭീകരാക്രമണം എങ്ങനെ നടന്നുവെന്ന് വിശദീകരിച്ചു. പര്‍മറും നഥാനി കുടുംബവും ഉള്‍പ്പെടെ ഭാവ്നഗറില്‍ നിന്ന് ശ്രീനഗറിലേക്ക് വന്ന 20 പേരില്‍ 12 പേര്‍ പഹല്‍ഗാമിലേക്ക് പോയി, അവിടെ വെച്ച് അവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി. തീവ്രവാദികള്‍ സൈനിക യൂണിഫോം പോലുള്ള പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. എന്നാല്‍ മുഖം മറച്ചിരുന്നില്ല. എല്ലാ വശങ്ങളില്‍ നിന്നും വെടിവെച്ചു. എല്ലാവരും ഓടാന്‍ തുടങ്ങി. യതീഷ്ഭായിയെ ആദ്യം വെടിവെച്ചു കൊന്നു. ഒരു തീവ്രവാദി സ്മിത്തിനോട് എന്തോ ചോദിക്കുന്നതും തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ക്കുന്നതും ഞാന്‍ ദൂരെ നിന്ന് കണ്ടു.'' നഥാനി പറഞ്ഞു.