-->
ഇന്ത്യന്‍ ജനതയുമായി നല്ലൊരു ബന്ധമാണ് ഫ്രാൻസിസ് മാർപ്പാപ്പയ്ക്കുണ്ടായിരുന്നത്. മഹത്തായ സമ്മാനമെന്നായിരുന്നു ഇന്ത്യയിലേക്കുള്ള ക്ഷണത്തോട് മാര്‍പാപ്പ പ്രതികരിച്ചത്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യത ആരായുന്നതിനിടെയാണ് ഫ്രാൻസിസ് പാപ്പയുടെ ദേഹവിയോഗം.
2021ലാണ്ഫ്രാൻസിസ് മാർപാപ്പായെ ഇന്ത്യയിലേക്ക് നരേന്ദ്ര മോദി ആദ്യമായി ക്ഷണിച്ചത് . വത്തിക്കാനിലെത്തിയ നരേന്ദ്ര മോദിക്ക് മാർപാപ്പ സമ്മാനങ്ങൾ നൽകി. ഇന്ത്യയെ പുകഴ്ത്തി സംസാരിച്ചു. പ്രധാനമന്ത്രിക്കൊപ്പമെത്തിയ ഉദ്യോഗസ്ഥരുമായും മാര്‍പാപ്പ സൗഹൃദം പങ്കിട്ടു. ലോകം കൊവിഡിൽ നിന്ന് മെല്ലെ മുക്തമായി വരുന്ന ഘട്ടത്തിലായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.
കൊവിഡ് തളർത്തിയ സാധാരണക്കാരെക്കുറിച്ച് മാർപ്പാപ്പ ഏറെ നേരം സംസാരിച്ചു. ഇന്ത്യയിൽ സൗജന്യ റേഷൻ അടക്കം ജനങ്ങൾക്ക് നൽകുന്നത് പ്രധാനമന്ത്രിയും വിവരിച്ചു. മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തെക്കുറിച്ച് അന്ന് ഏറെ പ്രതീക്ഷ ഉയർന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് നീണ്ടു പോയി. കഴിഞ്ഞ വർഷം ജി 7 ഉച്ചകോടിക്കായി ഇറ്റലിയിൽ എത്തിയപ്പോഴും നരേന്ദ്ര മോദി മാർപാപ്പയെ ക്ഷണിച്ചു. ഈ വർഷത്തെ സഭയുടെ തിരക്കുകൾ കാരണം അടുത്ത വർഷത്തേക്ക് സന്ദർശനം നിശ്ചയിക്കാനാണ് വത്തിക്കാൻ ആലോചിച്ചിരുന്നത്.
റോമിലെ പരമ്പരാഗത ചട്ടക്കൂടിന്‍റെ പുറത്തു നിന്ന് സഭാ നേതൃത്വത്തിലെത്തിയ മാർപ്പാപ്പ ഇന്ത്യക്കാരുമായി അടുത്ത ബന്ധം പുലർത്തി. കർദ്ദിനാൾ ജോർജ് കൂവക്കാട്ടിന്റെ സ്ഥാനലബ്ധി അടക്കമുള്ള തീരുമാനങ്ങൾ ഈ സ്നേഹത്തിന്റെ തെളിവായി. രണ്ടായിരത്തി പതിമൂന്നിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ സ്ഥാനാരോഹണത്തിന് ഇന്ത്യയിൽ നിന്ന് വലിയൊരു പ്രതിനിധി സംഘം റോമിലെത്തിയിരുന്നു.