-->
കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റുകൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ 178 പേർ അറസ്റ്റിൽ. പത്തിലധികം ആൾക്കൂട്ട ആക്രമണങ്ങളാണ് കെഎഫ്സിക്ക് നേരെ ഉണ്ടായത്. ഗാസയിലെ ആക്രമണം തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഇസ്രയേൽ, യുഎസ് ഉത്പന്നങ്ങളെ പ്രതിഷേധക്കാർ ലക്ഷ്യമിട്ടത്.
കെഎഫ്സി ഔട്ട്ലെറ്റുകൾക്ക് നേരെ കറാച്ചി, ലാഹോർ, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ആക്രമണമുണ്ടായത്. ലാഹോറിൽ രണ്ട് ആക്രമണങ്ങൾ നടന്നതിനെ തുടർന്ന് നഗരത്തിലുടനീളമുള്ള 27 കെഎഫ്‌സി ഔട്ട്‌ലെറ്റുകളിൽ സുരക്ഷ വർദ്ധിപ്പിച്ചെന്നും അഞ്ചിടത്ത് ആക്രമണങ്ങൾ തടഞ്ഞെന്നും പോലീസ് പറഞ്ഞു.
ഈ ആക്രമണത്തിൽ വിവിധ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും പങ്ക് അന്വേഷിക്കുന്നുണ്ടെന്ന് ലാഹോറിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ഫൈസൽ കമ്രാൻ പറഞ്ഞു, തെഹ്രീക്-ഇ-ലബ്ബൈക് പാകിസ്ഥാൻ (ടിഎൽപി) അംഗം ഉൾപ്പെടെ അറസ്റ്റിലായവരിലുണ്ട്. എന്നാൽ പ്രതിഷേധത്തിന് ടിഎൽപി ഔദ്യോഗികമായി ആഹ്വാനം ചെയ്തിരുന്നില്ല. ഇസ്രയേൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കെഎഫ്‌സിക്ക് പുറത്ത് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ടിഎൽപി വക്താവ് റെഹാൻ മൊഹ്‌സിൻ ഖാൻ പറഞ്ഞു.