-->
ആലപ്പുഴ: നിർമാണത്തിലുള്ള ആലപ്പുഴ ബൈപാസ് മേൽപാലത്തിലെ തൂണുകൾക്കിടയിൽ സ്ഥാപിക്കാൻ എത്തിച്ച കൂറ്റൻഗർഡറുമായി ട്രെയിലർ ലോറി മറിഞ്ഞു. തലനാഴിരക്കാണ് വൻദുരന്തം ഒഴിവായത്. കാബിന്റെ ചില്ല് തകർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. സമീപത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്ത ഓട്ടോയുടെ ഒരുഭാഗവും തകർന്നു. അപകടസമയത്ത് ഓടിമാറിയ ഒരാൾ തലനാഴിരക്ക് രക്ഷപ്പെട്ടു.
വീട്ടിലേക്ക് വെള്ളം വാങ്ങാൻ ബൈക്കിലെത്തിയ നസീറിന്റെ ബന്ധു ആറാട്ടുവഴി സ്വദേശി നൗഷാദ് തലനാഴിരക്കാണ് രക്ഷപ്പെട്ടത്. ട്രെയിലർ മറിയുന്നത് കണ്ട് ഓടിമാറുകയായിരുന്നു. നിർമാണത്തിലിരിക്കുന്ന രണ്ടാംബൈപാസ് മേൽപാലത്തിന്റെ മൂന്നുംനാലും തൂണുകൾക്കിടയിൽ കൂറ്റൻക്രെയിനുകൾ ഉപയോഗിച്ച് മുകളിൽ സ്ഥാപിക്കാൻ ട്രെയിലറിൽ എത്തിച്ച 100 ടൺ ഭാരമുള്ള കൂറ്റൻഗർഡറാണ് തകർന്നത്
ഇന്നലെ രാവിലെ ഒമ്പതിന് മാളികമുക്ക് മുളക്കട ക്ഷേത്രത്തിന് സമീപമാണ് അപകടം. ടെയിലർ ഓടിച്ചിരുന്ന യുപി സ്വദേശിയായ രാധേഷ് ശ്യാമിനാണ് (45) പരിക്കേറ്റത്. ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടെ ട്രെയിലറിന്റെ മുൻവശത്തെയും കാമ്പിന്റെയും ചില്ലുകൾ പൂർണമായും തകർന്നു. വീടുകൾ ഏറെയുള്ള പ്രദേശത്ത് വഴിയാത്രക്കാരടക്കം സഞ്ചരിക്കുന്ന പാതയിൽ ഉഗ്രശബ്ദത്തോടെയാണ് ട്രെയിലറും ഗർഡറും മറിഞ്ഞത്.