-->
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഇതുവരെ ആകെ 774 പേർക്ക് നിയമനം നടന്നതായും അതിൽ 69 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിയമനം ലഭിച്ച കേരളത്തിലെ 534 പേരിൽ 453 പേർ (59 ശതമാനം) തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. ഇതിൽ വിഴിഞ്ഞം നിവാസികളായ 286 പേർക്കാണ് (37 ശതമാനം) തൊഴിലവസരം ലഭിച്ചിട്ടുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുമ്പോൾ പ്രാദേശികമായി അനവധി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനം കൃത്യമായി നടപ്പിലായിരിക്കുകയാണ്. വിഴിഞ്ഞം സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്ലേസ്‌മെന്റ് പ്രഖ്യാപനവും വിഴിഞ്ഞം തുറമുഖ ഓഫീസിൽ നിർവഹിക്കുകയിരുന്നു മന്ത്രി.
നമ്മുടെ യുവജനതയ്ക്ക് പ്രത്യേകമായി തീരദേശ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ സാധ്യതകൾ തുറന്നിടുന്ന വലിയ കേന്ദ്രമായി മാറുകയാണ് അസാപിന്‍റെ ആഭിമുഖ്യത്തിലുള്ള വിഴിഞ്ഞം സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്റർ. സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററിൽ പഠനവും പരിശീലനവും പൂർത്തിയാക്കിയവർക്ക് ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിൽ ലഭിക്കുകയാണ്. തൊഴിൽ ലഭിച്ച ഗുണഭോക്താക്കളിൽ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളും ഉണ്ടെന്നുള്ളത് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.