-->
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സി.എം.ആർ.എല്ലിന്റെ ഹരജി മറ്റൊരു ബെഞ്ചിലേക്ക് വിട്ടു. ജസ്റ്റിസ് സുബ്രമണ്യ പ്രസാദിന്റെ ബെഞ്ചിലേക്കാണ് ഹരജി മാറ്റിയത്. ഏപ്രിൽ 21നായിരിക്കും ഹരജി പരിഗണിക്കുക. നിലവിൽ എസ്.എഫ്.ഐ.ഒയുടെ നടപടികൾക്ക് കോടതി സ്റ്റേ അനുവദിച്ചിട്ടില്ല.
നേരത്തെ ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചപ്പോൾ ജസ്റ്റിസ് സുബ്രമണ്യ പ്രസാദ് ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാവരുതെന്ന് എസ്.എഫ്.ഐ.ഒക്ക് വാക്കാൽ നിർദേശം നൽകിയെന്ന് സി.എം.ആർ.എല്ലിന് വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയിൽ വാദിച്ചു. അത് എസ്.എഫ്.ഐ.ഒ ലംഘിച്ചുവെന്നാണ് കപിൽ സിബലിന്റെ വാദം. എന്നാൽ, ഇക്കാര്യത്തിൽ ജുഡീഷ്യൽ റെക്കോഡുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഡൽഹി ഹൈകോടതി സി.എം.ആർ.എൽ ആവശ്യപ്പെട്ടത് പ്രകാരം ഹരജി ആദ്യം പരിഗണിച്ച ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.