-->
2027 സാമ്പത്തിക വർഷത്തോടെ സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുത ഉപഭോഗം 7,000 മെഗാവാട്ട് കവിയുമെന്ന് എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട്. വൈകുന്നേരം 6 മണി മുതൽ രാത്രി 12 വരെയാണ് പീക്ക് ടൈമായി കണക്കാക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 5,300 മെഗാവാട്ട് ആയിരുന്നു. വൈദ്യുത വാഹന ചാർജിംഗും എയർ കണ്ടീഷനിംഗ് ഉപയോഗവും വർധനവിന്റെ പ്രധാന കാരണങ്ങളാണ്.
പീക്ക് ഡിമാൻഡ് വർധനവിന്റെ 60 ശതമാനം പ്രതീക്ഷിക്കുന്നത് പ്രസ്തുത മേഖലയിൽ നിന്നാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ഈ വെല്ലുവിളികളെ നേരിടാൻ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ (BESS), പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകൾ (PSP) എന്നിവയുടെ വലിയ തോതിലുള്ള വിന്യാസം ആവശ്യമാണെന്ന് പഠനം ശുപാർശ ചെയ്തു. സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയെയും ഗ്രിഡ് സ്ഥിരത വെല്ലുവിളികളെയും നേരിടാൻ ഊർജ സംഭരണ സംവിധാനങ്ങളുടെ (ESS) സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി എനർജി മാനേജ്മെന്റ് സെന്റർ നടത്തിയ പഠനറിപ്പോർട്ടാണ് തയ്യാറായത്.
ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതിലാലിന് റിപ്പോർട്ട് കൈമാറി. പുനരുപയോഗ ഊർജ വിന്യാസത്തിലും ഇലക്ട്രിക് വാഹന (EV) സ്വീകാര്യതയിലും കേരളം അതിവേഗ വളർച്ച കൈവരിക്കുന്നതിനാൽ പീക്ക് പവർ ഡിമാൻഡ് ഗണ്യമായി വർദ്ധിച്ചതായി പഠനം വ്യക്തമാക്കുന്നു.