-->
എമ്പുരാന് വിവാദം കത്തിനില്‍ക്കെ ചിത്രത്തിനും അണിയറ പ്രവർത്തകർക്കും പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ശൈലജ. രാജ്യത്തെ നിശബ്ദമായി കാർന്നു തിന്നാനൊരുങ്ങുന്ന നവഫാസിസത്തെ തുറന്നു കാട്ടിയതിന് സംവിധായകൻ പൃഥ്വിരാജിനും ടീമിനും അഭിനന്ദനങ്ങൾ എന്നാണ് കെ കെ ശെെലജയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ എമ്പുരാൻ ടീമിനെതിരെയും പൃഥ്വിരാജിന്‍റെ കുടുംബത്തിനെതിരെയും കടക്കുന്ന ആക്രമണങ്ങളിലും കെകെ ശെെലജ പ്രതികരിച്ചു. മല്ലികാ സുകുമാരൻ നടത്തുന്ന ചെറുത്തുനില്‍പ്പിന് അഭിനന്ദനം എന്നായിരുന്നു ശെെലജയുടെ പ്രതികരണം.
നിർമ്മാതാവും പൃഥ്വിരാജിന്‍റെ ഭാര്യയുമായ സുപ്രിയ മേനോനെതിരായ ബിജെപി നേതാവ്ബി ഗോപാലകൃഷ്ണന്‍റെ അധിക്ഷേപ പരാമർശത്തിനെതിരെയും കെകെ ശെെലജ രംഗത്തെത്തി.ഗോപാലകൃഷ്ണൻമാർക്ക് ഇനിയും സമൂഹത്തോട് മാപ്പു പറയേണ്ടി വരും' എന്ന് ശെെലജ പറഞ്ഞു. നാടിൻ്റെ മതേതരത്വവും സമാധാനവും സംരക്ഷിക്കാന്‍ രാജ്യസ്നേഹികൾ ഒരുമിക്കേണ്ടത് ആവശ്യമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സിപിഐഎം നേതാവ് പികെ ശ്രീമതിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മാധ്യമങ്ങളുടെ മുന്നില്‍ കഴിഞ്ഞ ദിവസമായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ മാപ്പ് പറഞ്ഞത്.
പ്രിയപ്പെട്ട പൃഥ്വീരാജിനും ടീമിനും അഭിനന്ദനങ്ങൾ.... രാജ്യത്തെ നിശ്ശബ്ദമായി കാർന്നു തിന്നാനൊരുങ്ങുന്ന നവഫാസിസത്തെ തുറന്നു കാട്ടിയതിന്.
പ്രിയപ്പെട്ട മല്ലിക ചേച്ചിക്ക്( മല്ലികാ സുകുമാരൻ)അഭിനന്ദനങ്ങൾ....ധീരമായ ചെറുത്തു നില്പിന്.
ഗോപാലകൃഷ്ണൻമാർക്ക്ഇനിയും സമൂഹത്തോട് മാപ്പുപറയേണ്ടി വരും.നാടിൻ്റെ മതേതരത്വവും സമാധാനവും സംരക്ഷിക്കാൻ രാജ്യസ്നേഹികൾ ഒരുമിക്കുക കെ.കെ ശൈലജ കുറിച്ചു.