-->
ദോഹ/കെയ്‌റോ: ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ഗാസയില്‍ സമാധാനത്തിന് വഴിതെളിയുന്നു. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ തയാറാക്കിയ പുതിയ വെടിനിര്‍ത്തല്‍ കരാര്‍ സ്വീകാര്യമാണെന്ന് ഹമാസ് വ്യക്തമാക്കി.
കരാര്‍ ഇസ്രയേല്‍ അട്ടിമറിക്കില്ലെന്നാണു പ്രതീക്ഷയെന്നും ഹമാസ് നേതൃത്വം പ്രതികരിച്ചു. ഇസ്രയേലും പുതിയ വെടിനിര്‍ത്തല്‍ കരാറിനോട് അനുകൂലമായാണു പ്രതികരിച്ചതെന്നാണു റിപ്പോര്‍ട്ട്. കരാര്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ മധ്യസ്ഥര്‍ക്ക് ഇസ്രയേല്‍ കൈമാറിയതായി സൂചനയുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫീസ് തയാറായിട്ടില്ല.
50 ദിവസം വെടിനിര്‍ത്തുന്നതിന് പകരമായി അഞ്ച് ഇസ്രയേല്‍ ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഓരോ ആഴ്ചയിലും ഒരു ബന്ദിയെ വീതം മോചിപ്പിക്കുന്ന തരത്തിലാകും കരാര്‍ നടപ്പാക്കുക. മൂന്നു ദിവസം മുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലഭിച്ചതായി ഹമാസ് മുതിര്‍ന്ന നേതാവ് ഖലീല്‍ അല്‍ ഹയ്യ പ്രതികരിച്ചു. തങ്ങള്‍ കരാര്‍ പരിശോധിക്കുകയും അനുകൂല തീരുമാനമെടുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇനി തീരുമാനമെടുക്കേണ്ടത് ഇസ്രയേലാണെന്നും അവര്‍ വഴിമുടക്കില്ലെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മധ്യസ്ഥരില്‍നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശങ്ങള്‍ ലഭിച്ചതായും അമേരിക്കയുമായി സഹകരിച്ച് തങ്ങളുടെ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം. എന്നാല്‍, എന്തൊക്കെ നിര്‍ദേശങ്ങളാണ് കൈമാറിയതെന്ന കാര്യം ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ആയുധം താഴെ വച്ചാല്‍ ഹമാസ് നേതാക്കളെ ഗാസ വിടാന്‍ അനുവദിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ക്യാബിനറ്റ് മീറ്റിങ്ങില്‍ വ്യക്തമാക്കിയതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈനികസമ്മര്‍ദം ഹമാസിന്റെ ശേഷിയെ തകര്‍ത്തതായും ബന്ദികളുടെ മോചനത്തിന് വഴിയൊരുങ്ങുന്നതായും നെതന്യാഹു പറഞ്ഞു. 'ഞങ്ങള്‍ വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ നടത്തുകയാണ്. ഹമാസ് ആയുധം താഴെ വയ്ക്കും. അവരുടെ നേതാക്കളെ ഗാസയില്‍നിന്നു പോകാന്‍ അനുവദിക്കും. ഗാസ മുനമ്പിന്റെ പൊതുവായ സുരക്ഷ ഉറപ്പുവരുത്തും.