-->
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനോടുള്ള രാഷ്ര്ടീയ വൈരാഗ്യത്തിന്റെ പേരില്‍ പാവപ്പെട്ടവര്‍ക്കു നേരിട്ടു ഗുണം ലഭിക്കേണ്ട പദ്ധതികള്‍പോലും സംസ്ഥാനത്ത് നടപ്പാക്കാത്തതു ഗുരുതര വീഴ്ചയെന്നു ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. സംസ്ഥാനസര്‍ക്കാരിന്റെ നടപടിമൂലം ജീവിത നിലവാരം ഉയര്‍ത്താനുള്ള പദ്ധതികള്‍ ജനങ്ങള്‍ക്ക് നഷ്ടമാവുകയാണ്.
അതിനാല്‍ ഓരോ ബി.ജെ.പി. പ്രവര്‍ത്തകനും വീടുകളിലെത്തി ഗുണോക്താക്കളെ വിവിധ പദ്ധതികളില്‍ അംഗമാക്കാന്‍ പാര്‍ട്ടി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഗുണഭോക്താക്കളെ പദ്ധതികളുടെ ഭാഗമാക്കുന്നത് ബി.ജെ.പി. പ്രവര്‍ത്തകരുടെ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുമെന്നും കോര്‍ കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍, സെക്രട്ടറി എസ്. സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ അടുത്ത മാസം 15 ന് മുമ്പ് 30 സംഘടനാ ജില്ലാ ഓഫീസുകളിലും ഹെല്‍പ് ഡെസ്‌ക് രൂപവത്കരിക്കും. കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നിരന്തരം പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസും അത് ഏറ്റുപറയുകയാണ്. ചരിത്രത്തില്‍ ഇല്ലാത്ത വിധമുള്ള ഗ്രാന്റുകളും വികസന പദ്ധതികളും പിന്തുണയുമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. എന്നിട്ടും രാഷ്ട്രീയ വൈരാഗ്യം കൊണ്ടുള്ള പ്രചാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് വഞ്ചാനാപരമാണ്.
ബൂത്ത്, മണ്ഡലം പുന:സംഘടന പൂര്‍ണമായിക്കഴിഞ്ഞു. ജില്ലാ ഭാരവാഹി കമ്മറ്റി പുനഃസംഘടന ഏപ്രില്‍ 15ന് അകം പൂര്‍ത്തിയാക്കും. വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കിയാകും പുനഃസംഘടന. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്ന് പി. സുധീര്‍ പറഞ്ഞു.
ആശ പ്രവര്‍ത്തകരുടെ സമരത്തില്‍ അവര്‍ക്കൊപ്പമാണ് ബി.ജെ.പി. പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തും നഗരസഭയും ബജറ്റിലൂടെ ഓണറേറിയം വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് മാറ്റി മുഖ്യമന്ത്രി തലത്തില്‍ ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ചനടത്തണം. മുഖ്യമന്ത്രി ഏകാധിപതിയാകാന്‍ പാടില്ല. ജനങ്ങളോട് സംസാരിക്കാന്‍ എന്തിന് മുഖ്യമന്ത്രി ഭയക്കണമെന്നും ഇരുവരും ചോദിച്ചു.