-->
ബിഗ് സ്‌ക്രീനിൽ നല്ല കഥാപാത്രങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ബാലയുടെ പേര് അടുത്തിടെയായി കേൾക്കുന്നത് വ്യക്തിപരമായ ചില വിവാദങ്ങളിലൂടെയാണ്. മൂന്നാമത്തെ വിവാഹം കഴിഞ്ഞതോടെ മുൻ ഭാര്യയെക്കുറിച്ചും പിന്നീടെത്തിയ ജീവിത പങ്കാളിയെക്കുറിച്ചും മോശമായി സംസാരിച്ചതോടെയാണ് ബാലയ്ക്കെതിരെ ആരോപണങ്ങൾ വന്നു തുടങ്ങിയത്.
ഗായിക അമൃതയ്ക്ക് ശേഷം ബാലയുടെ ജീവിതത്തിലേക്ക് എത്തിയ ഡോ. എലിസബത്ത് ഉദയനാണ് ബാല തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ എലിസബത്ത് എന്നും ഓരോ വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്.
ഇപ്പോഴിതാ ബാലയുടെ മുൻഭാര്യ അമൃത സുരേഷിനും സഹോദരി അഭിരാമി സുരേഷിനുമെതിരെയാണ് മുൻപങ്കാളി ഡോ. എലിസബത്ത് ഉദയന്റെ പുതിയ വീഡിയോ. താൻ മാനസികമായി തകർന്നിരുന്ന സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്ന് പറഞ്ഞ് അവർ തന്നെ സമീപിച്ചിരുന്നുവെന്ന് നേരത്തെ എലിസബത്ത് വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഇരുവരുടേയും പേര് പറയാതെ എലിബസത്തിന്റെ ആരോപണം. തന്റെ കോള്‍ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു എന്ന ആരോപണം എലിസബത്ത് ആവർത്തിച്ചു. യൂട്യൂബ് വീഡിയോയ്ക്ക് താഴെ അമൃതയുമായി ബന്ധപ്പെടുത്തി വന്ന കമന്റിന് മറുപടിയായിട്ടാണ് എലിസബത്തിന്റെ വീഡിയോ.
"എലിസബത്ത് ഒരു കാര്യം മനസ്സിലാക്കൂ, ഇവിടെ വിഷയം ബാലയാണല്ലോ. അതിന്റെ ഇടയില്‍ എന്തിനാ അമൃതയെ കുറ്റപ്പെടുത്തുന്നത്. ഞങ്ങള്‍ക്ക് നിങ്ങളും അമൃതയും ഒക്കെ ഇരകളാണ്. രണ്ടുപേർക്കും നീതിവേണം എന്നേയുള്ളൂ. നിങ്ങള്‍ പിന്നെ എന്താണ് പറയുന്നത്?..." എന്നായിരുന്നു കമന്റ്.
ഇതിന് മറുപടി നല്‍കിയ എലിസബത്ത്, തന്നെ ആരൊക്കെ ചതിച്ചു, പീഡിപ്പിച്ചു എന്ന് തനിക്ക് മാത്രമേ പറയാൻ കഴിയുകയുള്ളൂവെന്ന് മറുപടി നല്‍കി. "നിങ്ങള്‍ കരുതുന്നത് ഞങ്ങള്‍ രണ്ടുപേരും ഒരുപോലെയായിരിക്കും എന്നാകും. എന്നാല്‍, എന്നെ അവർ രണ്ടുപേരും പലതരത്തില്‍ ചതിച്ചിട്ടുണ്ട്...
നിങ്ങളുടെ മകള്‍ ഞാൻ നേരത്തെ പറഞ്ഞതരത്തിലെ അനുഭവങ്ങളിലൂടെ കടന്നുപോയെന്ന് കരുതുക. ഇക്കാര്യങ്ങള്‍ വിശ്വസിച്ച് ഒരാളോട് പറയുന്നു. ആ കോള്‍ റെക്കോർഡ് ചെയ്യരുതെന്നും രഹസ്യമാക്കി വെക്കണമെന്നും അപേക്ഷിക്കുന്നു. പിറ്റേന്ന് നിങ്ങള്‍ എഴുന്നേല്‍ക്കുമ്പോൾ ഇതെല്ലാം മാധ്യമങ്ങളില്‍ വരുന്നു. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മെസഞ്ചറില്‍ തെളിവ് നല്‍കാമെന്നും പറയുന്നു. ഇത് നിങ്ങളുടെ മകള്‍ക്കാണ് സംഭവിച്ചതെങ്കില്‍ നിങ്ങള്‍ക്ക് എന്തുതോന്നും?...", കമന്റിട്ട വ്യക്തിയോട് എലിസബത്ത് ചോദിച്ചു.
"അതിനുശേഷം എനിക്ക് എത്രമാത്രം നാണക്കേട് തോന്നി എന്ന് നിങ്ങള്‍ക്ക് അറിയുമോ? എന്റെ ബന്ധുക്കളേയും സഹപ്രവർത്തകരേയും മാതാപിതാക്കളേയും എങ്ങനെയാണ് അഭിമുഖീകരിച്ചത് എന്ന് നിങ്ങള്‍ക്ക് അറിയാമോ? അതും എന്റെ ഏറ്റവും മോശം അവസ്ഥയില്‍. ഇത് ചതിയാണെന്ന് നിങ്ങള്‍ക്ക് മനസിലാവുന്നില്ലെങ്കില്‍, മറ്റേ വ്യക്തി ചെയ്തതുമാത്രമാണ് ചതി എന്ന് നിങ്ങള്‍ക്ക് എങ്ങനെയാണ് തോന്നുന്നത് ?
എന്തുകൊണ്ടാണ് ഞാൻ അവരോട് സംസാരിക്കാത്തത് എന്ന് അവർക്കറിയാം. എന്നിട്ടും അവർ ഞങ്ങള്‍ സുഹൃത്തുക്കളാണെന്ന് പറയുന്നു. എപ്പോഴാണ് ഞാൻ അവരുമായി സൗഹൃദമുണ്ടാക്കിയത് ? ഏതായാലും എന്റെ കഴിഞ്ഞ വീഡിയോയില്‍നിന്ന് എന്നെ ആരൊക്കെ ആത്മാർഥമായി പിന്തുണയ്ക്കുന്നുണ്ട് എന്ന് മനസിലായി. മറ്റ് ലാഭങ്ങള്‍ക്ക് വേണ്ടി പിന്തുണച്ചവരേയും മനസിലായി..."എലിസബത്ത് ചോദിച്ചു.
തെളിവൊന്നുമില്ലാത എന്തിനാണ് അമൃതയേയും അഭിരാമിയേയും കുറ്റപ്പെടുത്തുന്നത് എന്ന മറ്റൊരു ചോദ്യത്തിനും എലിസബത്ത് മറുപടി പറഞ്ഞു. 'ഞങ്ങള്‍ നിങ്ങളെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ കാര്യങ്ങള്‍ തെറ്റായ ദിശയിലേക്ക് കൊണ്ടുപോവുകയാണ്', എന്ന കമന്റിനാണ് മറുപടി നല്‍കിയത്. 'എന്റെ കൈയില്‍ തെളുവുണ്ട്. നിങ്ങള്‍ നിർബന്ധിച്ചാല്‍ ഞാൻ കേസ് കൊടുക്കാം. എനിക്കതിന് താത്പര്യമില്ല. എന്നാല്‍, എല്ലാകാര്യത്തിനും ഒരു പരിധിയുണ്ട്. കേസ് ഒഴിവാക്കാനാണ് ഞാൻ പരമാവധി ശ്രമിക്കുന്നത്. ഫേക്ക് ഐഡികളും അവരുടെ കൈയിലെ യൂട്യൂബ് ചാനലുകളും ഉപയോഗിച്ച് എന്നെ കേസ് കൊടുക്കാൻ നിർബന്ധിക്കുന്നു. എനിക്കെതിരെ അവർ പറഞ്ഞ വീഡിയോകള്‍ എല്ലാം ഡൗണ്‍ലോഡ് ചെയ്തുവെച്ചിട്ടുണ്ട്... " എന്നാണ് എലിസബത്ത് നൽകിയ മറുപടി.