-->
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം. രണ്ടുമുതല്‍ ആറു വരെയുള്ള പ്രതികള്‍ക്കും ഏഴു മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍ക്കും ജീവപര്യന്തം. പതിനൊന്നാംപ്രതി പ്രദീപന് മൂന്ന് വര്‍ഷം തടവുശിക്ഷ.
ടികെ. രജീഷ്, എന്‍.വി. യോഗേഷ്, കെ.ഷംജിത്, മനോരാജ്, സജീവന്‍, പ്രഭാകരന്‍, കെവി പത്മനാഭന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷിച്ചിരിക്കുന്നത്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കേസിലെ 12 പ്രതികളില്‍ 9 പേര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. ഒന്നാംപ്രതി ഷംസുദ്ദിന്‍ വിചാരണവേളയില്‍ തന്നെ മരണമടഞ്ഞു.
ടി പി കേസ് പ്രതി ടി കെ.രജീഷും മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണനും ഉള്‍പ്പെടെയുള്ളവരെ യാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2005 ഒക്ടോബര്‍ ഏഴിനായിരുന്നു സൂരജ് കൊല്ലപ്പെട്ടത്. സിപിഐഎം പ്രവര്‍ത്തകനായിരുന്ന സൂരജ് ബിജെപിയില്‍ ചേര്‍ന്നതിന്റെ പകയാണ് കൊലയ്ക്ക് കാരണമായതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
തുടക്കത്തില്‍ പത്ത് പേര്‍ക്കെതിരെയായിരുന്നു കേസ്. ടി കെ രജീഷിന്റെ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പിന്നീട് പ്രതി ചേര്‍ക്കുകയാ യിരുന്നു. കേസിലെ പത്താം പ്രതി നാഗത്താന്‍കോട്ട പ്രകാശനെ കോടതി വെറുതെ വിട്ടു. പ്രതികളില്‍ രണ്ടുപേര്‍ വിചാരണവേളയില്‍ മരണപ്പെട്ടവരാണ്. എന്നാല്‍ പ്രതിചേര്‍ക്കപ്പെട്ടവരെല്ലാം നിരപരാധികള്‍ ആണെന്നാണ് സിപിഐഎം പറയുന്നത്.
മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊല്ലുകയായിരുന്നു. ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. ഇതിന് ആറ് മാസം മുന്‍പും സൂരജിനെ കൊല്ലാന്‍ ശ്രമം നടന്നിരുന്നു. അന്ന് കാലിനായിരുന്നു വെട്ടേറ്റത്. ഇതിന് ശേഷം സൂരജ് ആറ് മാസം കിടപ്പിലായിരുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോഴായിരുന്നു സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്.