-->
മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും കാത്തുസൂക്ഷിക്കുന്ന ആത്മബന്ധം വ്യക്തമാക്കുന്ന വാർത്തയായിരുന്നു കഴിഞ്ഞ ദിവസം ശബരിമലയില്‍ നിന്നും പുറത്ത് വന്നത്. ശബരിമല ദർശനം നടത്തിയ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തിയാണ് മടങ്ങിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും അദ്ദേഹം വഴിപാട് അർപ്പിച്ചിട്ടുണ്ട്.
വഴിപാട് വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ ഒരു വാർത്ത എന്തെന്നില്ലാത്ത സന്തോഷമാണ് തനിക്ക് നല്‍കുന്നതെന്ന് നടി ഫറ ഷിബില ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു.
എല്ലാവരും സുഖമായി ഇരിക്കുന്നുവെന്ന് കരുതുന്നു. ലാലേട്ടൻ മമ്മൂക്കയ്ക്കു വേണ്ടി വഴിപാട് നടത്തിയെന്ന വാർത്ത എന്തെന്നില്ലാത്ത സന്തോഷമാണ് നൽകുന്നത്. ഇരുവരുടെയും ഈ മനോഹരമായ ബന്ധത്തെ പ്രശംസിക്കുന്നതിനുവേണ്ടിയാണ് ഈ ഒരു പോസ്റ്റ് പങ്കുവെക്കുന്നത്. മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകളും കഥാപാത്രങ്ങളും സംഭാഷണങ്ങളുമൊക്കെയാണ് നമ്മുടെ കുട്ടിക്കാല ഓര്‍മകൾപോലും.
അവർ നമ്മുടെ ജീവിതത്തിന്റെ തന്നെ ഒരു വലിയ ഭാഗമാണ്. അത് അവർക്ക് മനസ്സിലാകുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. മറ്റു പല ഇൻഡസ്ട്രികളിലും ഇതുപോലുള്ള വലിയ താരങ്ങൾ ഒരുമിച്ചൊരു വേദി പങ്കിടുന്നതുപോലും അപൂർവമാണ്. അങ്ങനെ പങ്കിടുകയാണെങ്കില്‍ പോലും അത് വളരെ ഫോർമലായിട്ടായിരിക്കും. പക്ഷേ നമ്മുടെ ഇൻഡസ്ട്രിയിൽ അങ്ങനല്ല. നമ്മുടെ ലാലേട്ടും മമ്മൂക്കയുമാണ് നമ്മുടെ ഇൻഡസ്ട്രിയുടെ നെടുംതൂണ്‍. അവർ തമ്മിലുള്ള സൗഹൃദം നമുക്കൊക്കെ പ്രചോദനമാണ്.
അവർ വളരെ മനോഹരമായ ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. അവർ ഒരുമിച്ച് ഒരുപാട് വേദികള്‍ പങ്കിടണമെന്നും അതിനായി ശ്രമിക്കുകയൊക്കെ ചെയ്യാറുണ്ട്. അവർ ഒന്നിച്ചുവരുന്ന വേദികൾ നമുക്കെല്ലാവർക്കും പ്രിയപ്പെട്ടതും മനോഹരവുമാണ്. കരിയറിന്റെ ഈയൊരു ഘട്ടത്തിലും ഒന്നിച്ച് സിനിമ ചെയ്യുന്നവരാണവർ. അവർ ഒരുമിക്കുന്ന പുതിയ സിനിമ നടന്നുകൊണ്ടിരിക്കുന്നു.
ഒരാളുടെ വിജയത്തിനു വേണ്ടി പ്രാർഥിക്കുന്നതും വിജയത്തില്‍ സന്തോഷിക്കുന്നതും രണ്ടാമത്തെ ആളാണ്. എത്ര മനോഹരമല്ലേ. പ്രിയപ്പെട്ട ലാലേട്ടാ, മമ്മൂക്കാ നിങ്ങൾക്ക് എല്ലാ പ്രാർഥനകളും ആശംസകളും. ഇനിയും ഒരുപാട് കാലം നിങ്ങളുടെ ഈ സൗഹൃദം നിലനിൽക്കട്ടെ, അതു വഴി ഞങ്ങളെ പ്രകാശിപ്പിക്കാനും സാധിക്കട്ടെ. രണ്ടുപേരേയും ഞങ്ങള്‍ അതുപോലെ സ്നേഹിക്കുന്നു. - ഫറ ഷിബില പറഞ്ഞു.