-->
മാർച്ച് 8 മുതൽ കാണാതായ ആളെ ഡൽഹി കാന്റ് റെയിൽവേ സ്റ്റേഷന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച്ചയോടെയാണ് മൃതദേഹം കണ്ടെടുത്തത്. കണ്ടെടുത്ത മൃതദേഹം നിരവധി തവണ കുത്തി പരിക്കേല്‍പ്പിക്കുകയും വികൃതമാക്കുകയും ചെയ്തിട്ടുണ്ടെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം പ്രതി മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു പോകുകയായിരുന്നു.
ഇരുപതു വയസിനു മേല്‍ പ്രായമുള്ള യുവാവാണ് മരിച്ചതെന്നും തിരിച്ചറിയുന്നതിനായി അടുത്തുള്ള ആശുപത്രിയുടെ മോർച്ചറിയിലേക്ക് കൊണ്ടുപോയതായും പോലീസ് വ്യക്തമാക്കി. പങ്കജ് എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പങ്കജിന്റെ സ്കൂട്ടർ റെയില്‍വേ സ്റ്റേഷനടുത്ത് കണ്ടെത്തിയതോടെയാണ് പോലീസിനെ അറിയിച്ചത്. അതേ സമയം നാലഞ്ച് പ്രതികള്‍ പങ്കജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവിയിൽ നിന്ന് കണ്ടെടുത്തു. മാർച്ച് 14 ന് റെയില്‍വേ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പങ്കജുമായി നിരന്തരം തര്‍ക്കം നടന്നിരുന്നുവെന്നും ഇത് കൊലപാതകം വരെ എത്തിച്ചെന്നും ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് റെയില്‍ പാളത്തിൽ ഉപേക്ഷിച്ചതെന്നും പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.