കൊച്ചി: കണിച്ചുകുളങ്ങര കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു ജയിലില്‍ കിടക്കുന്ന പ്രതി സജിത് ജാമ്യപേക്ഷയ്‌ക്കൊപ്പം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതു വ്യാജരേഖകള്‍. വ്യാജരേഖകളാണെന്നു തിരിച്ചറിഞ്ഞതോടെ കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു.
മകള്‍ക്കു വിദേശപഠനത്തിനായി അഡ്‌മിഷന്‍ വാങ്ങുന്നതിനായി തനിക്ക് ഇടക്കാല ജാമ്യം വേണമെന്നായിരുന്നു സജിത്തിന്റെ ആവശ്യം. ഇതിനായി രേഖകളും ഹാജരാക്കി. എന്നാല്‍ അവയെല്ലാം വ്യാജമാണെന്നു പ്രോസിക്യൂഷന്‍ വാദിക്കുകയായിരുന്നു. കേസിലെ ആറാം പ്രതിയാണു സജിത്ത്. ബിസിനസ് പകപോക്കലിനു നടത്തിയ ക്രൂരകൊലപാതകമായിരുന്നെന്നും ജാമ്യത്തെ എതിര്‍ത്തുകൊണ്ട് സംസ്‌ഥാന സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കി. പകയില്‍ നിരാപരാധികള്‍ വരെ കൊല്ലപ്പെട്ടെന്നും സംസ്‌ഥാനം വ്യക്‌തമാക്കി.
എവറസ്‌റ്റ് ചിറ്റ്‌സ് ൈപ്രവറ്റ് ലിമിറ്റഡ് ഉടമ രമേശ്, സഹോദരി ലത, കാര്‍ ൈഡ്രവര്‍ ഷംസുദ്ദീന്‍ എന്നിവരെ 2005 ജൂലൈ 20 നു ഹിമാലയ ചിറ്റ്‌സ് ൈപ്രവറ്റ് ലിമിറ്റഡ് ഉടമകളായ സജിത്ത്, ബിനീഷ് തുടങ്ങിയവര്‍ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണു കേസ്. ഹിമാലയ ഗ്രൂപ്പിന്റെ എം.ഡി. സ്‌ഥാനം രാജിവച്ച രമേശ് എവറസ്‌റ്റ് ചിറ്റ്‌സ് എന്ന സ്‌ഥാപനം തുടങ്ങിയതിലെ വൈരാഗ്യമായിരുന്നു കൊലപാതക കാരണം.
ഹിമാലയ ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടര്‍മാരായ ചെറായി നൊച്ചിക്കാട്ടു സജിത്തും ചെറായി കളത്തില്‍ ബിനീഷുമടക്കം അഞ്ചുപ്രതികള്‍ക്കു കോടതി ജീവപര്യന്ത്യം തടവുശിക്ഷ വിധിക്കുകയായിരുന്നു. ഇവരടക്കം കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഒമ്പതു പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. ഇവരില്‍ മൂന്നുപേര്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. കൊലപാതകം ആസൂത്രണം ചെയ്‌ത മൂന്നാം പ്രതി ചെറായി പള്ളിപ്പുറം കളത്തില്‍ത്തറ 'മൃഗം സാജു' എന്ന സാജു ജീവപര്യന്തം ശിക്ഷയ്‌ക്കിടയില്‍ പരോളിലിറങ്ങി കാമുകിയെ വിവാഹം കഴിച്ചു.
മുഖ്യപ്രതികളില്‍ ഒരാളുടെ ഭാര്യ, പ്രതിക്കു ആദ്യ പരോള്‍ ലഭിച്ചതിന്റെ തലേന്നു സ്വന്തം പേരിലുണ്ടായിരുന്ന സ്വത്തുക്കളുമായി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി. പ്രതിയുടെ ഭാര്യയുടെ പേരിലുള്ള കോടികളുടെ സ്വത്തുവകകള്‍ സംരക്ഷിക്കാന്‍ നടത്തിയ നാടകമെന്നാണ് ഇതേക്കുറിച്ചുള്ള ആരോപണം. കൊല്ലപ്പെട്ട രമേഷിന്റെ ഭാര്യ പിങ്കി, ജയിലില്‍ കഴിയുന്ന പ്രതികളുടെ ഭീഷണിയെത്തുടര്‍ന്നു കൈക്കുഞ്ഞുമായി നാടുവിട്ടിരുന്നു.
ജെബി പോള്‍